Monday, February 17, 2014

പൊങ്കാല 2014

പൊങ്കാല കലങ്ങളിൽ അസൂയയും, കുശുമ്പും, കുന്നായ്മയും
തിളച്ചു പൊങ്ങി,,, പുണ്യം പെറുന്നു,,,
മകനു കുഞ്ഞുണ്ടാവാൻ കഴിഞ്ഞ വർഷം പൊങ്കാലയിട്ട
നാരായണി അമ്മ ഇന്ന് അഗതി മന്ദിരത്തിൽ...
ദീർഘ സുമംഗലി ആകാൻ പൊങ്കാല നേർന്നവൾ
പരപുരുഷ ബന്ധം ചാർത്തി കിട്ടി
ശർക്കര ഉരുട്ടിയ കുഞ്ഞു പെങ്ങൾ
വൃദ്ധ കാമത്തിന് ബലി ചോറായി
കോരന് കഞ്ഞി വിളമ്പിയ മായി അമ്മ
ഇനി എന്ന് മടങ്ങി വരുമെന്ന്
ആറ്റുകാൽ അമ്മക്ക് നിശ്ചയമുണ്ടോ ആവോ

കവിത എഴുതിയത്: ബവിജേഷ് നായർ 

Saturday, February 15, 2014

പൊങ്കാലക്കിടയിലെ കോലാഹലങ്ങൾ

പിങ്കുമോൾ വെള്ളിയാഴ്ച രാവിലെ ഓഫീസിൽ എത്തിയ ഉടനെ തന്നെ കമ്പ്യൂട്ടർ തുറന്നു ഫേസ് ബുക്ക്‌ കാമുകന് പ്രണയാശംസ കൈമാറി. കാരണം അന്ന് പ്രണയ ദിനം (Valentines Day) ആകുന്നു. മറ്റന്നാൾ ആറ്റുകാൽ പൊങ്കാല. പിങ്കുമോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കാരണം രണ്ടു പുണ്യ ദിനങ്ങൾ അടുത്തായി വന്നത് വളരെ വിശേഷമായി തോന്നി. പിങ്കുമോൾ ശാക്തീകരിക്കപ്പെട്ട (Empowered) വനിതയാണ്‌. അങ്ങനെ പറയാൻ പ്രധാന കാരണം ഇതൊക്കെയാണ്, തെറ്റില്ലാതെ ഗിയർ രഹിത സ്കൂട്ടർ ഓടിക്കും. കാർ ഓടിക്കാനുള്ള ലൈസൻസ് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയിട്ടുണ്ട്. കാർ ഓടിക്കും എന്ന് എല്ലാവരോടും വീമ്പിളക്കും എങ്കിലും, ആക്സിലേറ്റർ, ബ്രേക്ക്‌, ക്ലച്ചു പെടലുകൾ കണ്ടാൽ തിരിച്ചറിയാൻ കഴിവില്ല. ഭർത്താവിനെ ഉപേക്ഷിച്ചു ഇപ്പോൾ സ്വന്തം മാതാപിതാക്കളോടോത്ത് താമസിച്ചു വരുന്നു. കഴിഞ്ഞ പൊങ്കാലയുടെ അന്നാണ് പിങ്കുമോളുടെ ഫേസ് ബുക്കിലെ കള്ള കളികൾ ഭർത്താവ് അറിഞ്ഞു പ്രശ്നമായത്. ഇത്തവണത്തെ പൊങ്കാലയെങ്കിലും മാന്യമായി ഇടണമെന്ന് പിങ്കുമോൾ ദൃഡനിശ്ചയം എടുത്തു. അങ്ങനെ എല്ലാ അഴുക്കുകളും പാപഭാരം ഇറക്കാൻ വന്നടിയുന്ന ഒരു സ്ഥലമായി പൊങ്കാല മാറി. ചില പൊങ്കാല വിശേഷങ്ങൾ കേട്ടു കൊള്ളൂ. 

ആരൊക്കെ ആയിരിക്കും പൊങ്കാലയിട്ടു പുണ്യം നേടാൻ വരുന്നത്? പ്രായമുള്ള അച്ഛൻ അമ്മമാരെ വഴിയിൽ വലിച്ചെറിഞ്ഞവർ. അച്ഛൻ അമ്മമാരെ കണ്ടാൽ പരസ്യമായി ചീത്ത വിളിക്കുന്ന മക്കൾ. രോഗാതുരർ ആയി വീട്ടിലുള്ളവരെ പരിചരിക്കാത്തവർ. ദാഹിച്ചു വലഞ്ഞവർക്ക്  ഒരു തുള്ളി വെള്ളം കൊടുക്കാത്തവർ. ഭർത്താവിനും, കുഞ്ഞുങ്ങൾക്കും സമയത്ത് ആഹാരം കൊടുക്കാത്തവർ. ദാമ്പത്യ ബന്ധത്തെ വഞ്ചിച്ചു കൊണ്ട് പരപുരുഷ ബന്ധം വെച്ച് പുലർത്തുന്നവർ അങ്ങിനെ പോകുന്നു ആ നിര. പുരുഷന്മാരും മെച്ചം എന്ന് പറയാനാകില്ല.

പൊങ്കാല ഇടാൻ വരുന്നവർ ചില കാര്യ സാധ്യത്തിനായിരിക്കും വരുക. അമ്പലം നന്നാകാൻ ആരെങ്കിലും നോയമ്പ് നോൽകുമോ? കാര്യം ഒന്നും സാധിക്കാനില്ലെങ്കിൽ ഇത്ര കഷ്ടപെട്ട് പൊങ്കാല ഇടാനെ കൊണ്ട് വരുന്നതെന്തിനു? ചുമ്മാ വീട്ടിൽ ഇരുന്നു സീരിയൽ  കണ്ടു കൂടെ അപ്പി.. അവരുടെ ആഗ്രഹങ്ങൾ ചിലപ്പോൾ അറിയാതെ പുറത്തു വരും. ചുറ്റുവട്ടത്തുള്ള ആരെങ്കിലും കേട്ടെങ്കിൽ ആകെ ചമ്മലാകും. മകനോ/ഭർത്താവിനോ ഒരു വിസ ഉടനെ അനുവദിപ്പിക്കണേ. ശല്യക്കാരായ അമ്മായിഅമ്മയുടെ/നാത്തൂന്റെ/മരുമകളുടെ  തല പൊട്ടി തെറിച്ചു പോകണേ.. ചിലർ  ഇങ്ങനെ പ്രാർത്ഥിക്കുന്നു. എന്താ ഇങ്ങനെയും പ്രാർത്ഥിച്ചു കൂടെ? പിങ്കു മോളും വിട്ടു കൊടുത്തില്ല, എന്റെ ചുറ്റി കളികൾ കണ്ടു പിടിച്ച ഭർത്താവിനു നല്ല ശിക്ഷ കൊടുക്കണേ. അവളും പ്രാർത്ഥിച്ചു. അയാളുടെ കൈയോ, കാലോ ഒടിച്ചാലും തരക്കേടില്ല!! 

വീട്ടിൽ ഭർത്താവുമായി ദിവസവും ശണ്ട കൂടുന്ന ഒരു യുവതി, നല്ല ദാമ്പത്യ ജീവിതം ഉണ്ടാകാൻ വേണ്ടി മിക്കവാറും  ഏറണാകുളം ജില്ലയിലുള്ള ഒരു ക്ഷേത്രത്തിൽ സ്ഥിരം സന്ദർശനം നടത്തുന്നു. ആ ക്ഷേത്രത്തിലെ ഭഗവാൻ ദാമ്പത്യ കാര്യങ്ങളിൽ മാത്രം അനുഗ്രഹം നല്കി വരുന്ന ആളാണ്‌.  ഈ യുവതി അല്ലാത്ത ദിവസങ്ങളിൽ ദാമ്പത്യ സുഖം ഉണ്ടാകാൻ ആഴ്ചയിൽ ഏഴ് ദിവസവും വ്രതത്തിലായിരിക്കും. വ്രതം മുടങ്ങാതിരിക്കാൻ  രാത്രിയിൽഭർത്താവ് ഉറങ്ങുന്ന മുറിയുടെ സമീപത്തു പോലും വരാറില്ല!!

ആചാരങ്ങൾ എന്ന പേരിൽ കാട്ടി കൂട്ടുന്ന പൊള്ളത്തരങ്ങൾ മാത്രമാണ് പൊങ്കാലയെ ഇന്നും ജനപ്രിയമാക്കുന്നത്. "വെടി വഴിപാട്" എന്ന മലയാള ചിത്രം വളരെ നർമ്മ പരമായി ഇക്കാര്യങ്ങൾ എല്ലാം ചിത്രീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പാപങ്ങൾ എല്ലാം തിരുവനന്തപുരത്തെ വഴിയിൽ വലിച്ചെറിഞ്ഞു, പുതിയ പാപങ്ങൾ ചെയ്തു കൂട്ടാനുള്ള ആർത്തിയോടെ ജനങ്ങൾ വീട്ടിലേക്ക് മടങ്ങുന്നു. നഗരസഭാ ജീവനക്കാർ അന്ന് തന്നെ വഴിയിൽ ഉപേക്ഷിച്ച പാപങ്ങൾ എല്ലാം തൂത്ത് കൂട്ടി ഓടയിലാക്കുന്നു. അമ്മേ, മഹാ മായേ. 

Monday, February 10, 2014

മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
ഇരുളുന്ന മണ്‍ കൂട്ടിൽ എന്നെ തനിച്ചാക്കി, എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈകിടാവിൻ ദുഖമോർക്കാതെ എങ്ങു നീ പോയി
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

ഇനിയെന്തിനീ നിലവിളക്ക്, നീ ഇല്ലാതെ എന്തിനീ സിന്ദൂരം
കുഞ്ഞുങ്ങളുറങീല്ല, കിളികളുറങീല്ല
കിളിവാതിൽ ചാരിയില്ല
പൊടിയരി കഞ്ഞിക്ക് ചൂടാറിയില്ലൊന്നു  വരില്ലേ വിളമ്പി തരില്ലേ
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

കരയിൽ വീണ മീനിനെ പോൽ
ഇന്ന് നിമിഷങ്ങൾ എണ്ണി എണ്ണി കഴിയുന്നു ഞാൻ
മഞ്ഞിനു കുളിർമയില്ല, പുലരിക്കു തെളിമയില്ല
തെന്നലിൻ സാന്ത്വനം ഇല്ല
നീ വാഴുമാ തീരം എത്ര ദൂരെ, നീളുമീ പെരുവഴി എത്ര ദൂരം

മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
ഇരുളുന്ന മണ്‍ കൂട്ടിൽ എന്നെ തനിച്ചാക്കി, എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈകിടാവിൻ ദുഖമോർക്കാതെ എങ്ങു നീ പോയി
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

വരികൾ: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയത്: യേശുദാസ്
ചിത്രം: കാരുണ്യം (1997)
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  

Sunday, February 2, 2014

ലഗ്നത്തിൽ വിഗ്നം

"നമ്മുടെ കുട്ടന് ലഗ്നത്തിൽ വിഗ്നം" ഇങ്ങനെ ഒരു സംഭാഷണ ശകലം കേട്ട് കൊണ്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. മൂത്രത്തിൽ കല്ല്‌ എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ എങ്ങാനും വല്ല അസുഖത്തെ കുറിച്ചാണോ സംസാരിക്കുന്നത്. കിടന്നു കൊണ്ട് ചെവി വട്ടം പിടിച്ചു. എവിടെ നിന്നാണ് അശരീരി വന്നത് എന്ന്. എന്റെ അമ്മയും അയൽക്കാരി സുഹൃത്തും കൂടി സംസാരിക്കുകയാണ് എന്ന് മനസിലായി. എന്റെ അയൽവാസിയും, സൽസ്വഭാവിയും, സുമുഖനും, സുന്ദരനും  ആയ സിബീഷിനു  (കുട്ടൻ എന്ന് വിളിപ്പേര്) കല്യാണം ആലോചനകൾ നടക്കുന്നു. അതിന്റെ വിശേഷങ്ങൾ അവർ പങ്കിടുകയാണ്. ഏതായാലും ഒന്ന് കേട്ട് കളയാം എന്ന് കരുതി. ടൂത്ത് ബ്രുഷും, പേസ്റ്റും എടുത്തു. അവർ ശ്രദ്ധിക്കണ്ട  എന്ന് കരുതി മാറി നിന്ന് പല്ല് ബ്രഷ് ചെയ്യാൻ തുടങ്ങി. സംഭാഷണം പുരോഗമിച്ചു, എന്റെ പല്ല് തേപ്പും നീണ്ടു. എത്ര നേരം അങ്ങനെ തുടർന്നു എന്നറിയില്ല. ഏകദേശം 30 മിനിറ്റ് എടുത്തു എന്ന് കരുതുന്നു. വാ കഴുകി കണ്ണാടിയിൽ നോക്കിയപ്പോൾ, പല്ലിനു ചുറ്റും ഒരു പ്രകാശ ധോരണി കണ്ടു. ടൂത്ത് പേസ്റ്റ് പരസ്യത്തിലെ പോലെ. ഇതിനു മുൻപ് ഇത്രയും നേരമെടുത്തു പല്ല് തേച്ചിട്ടില്ല എന്ന പരമമായ സത്യം ഞാൻ തിരിച്ചറിഞ്ഞു!! ആ സംഭാഷണത്തിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങൾ പറയാതെ വയ്യ. 

ഇപ്പോഴത്തെ കാലത്ത് ജ്യോതിഷവും അനുബന്ധ വിശ്വാസങ്ങളും കേരളീയ സമൂഹത്തിൽ അധികരിച്ച് വരികയാണ്‌, പ്രത്യേകിച്ചും ഹിന്ദുക്കളുടെ ഇടയിൽ. എത്ര നശിപ്പിച്ചാലും ആർത്തിയോടെ കിളിക്കുന്ന, ഒരുപയോഗവും ഇല്ലാത്ത കള പോലെ. ഇതിന്റെയൊക്കെ ശാസ്ത്രീയതയെക്കുറിച്ച് വിശ്വസിക്കുന്നവനും, ചെയ്യുന്നവനും (ജ്യിതിഷി) അറിയില്ല. വിശ്വാസിയോട് ചോദിച്ചാൽ പറയും, അതൊന്നും ചോദ്യം ചെയ്യാൻ പാടില്ല എന്ന്. ജ്യോതിഷിയോട് ചോദിച്ചാൽ ഉരുണ്ടു കളിക്കും. ചില ജ്യോതിഷികൾ പറയും, ഋഷീശ്വരന്മാർ ഉണ്ടാക്കിയ ശാസ്ത്രമാണ് ചോദ്യം ചെയ്യാൻ പാടില്ല. ചിലര് കുറച്ചു കൂടി പരത്തി പറയും, കോടി കണക്കിന് വരഷങ്ങൾക്ക് മുൻപ് പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപേ എഴുതി ഉണ്ടാക്കിയതാണ്. ചിലർ ആർക്കും മനസിലാകാത്ത (അവർക്കും മനസിലാകില്ല) രീതിയിൽ വിചിത്രമായ ചില ശ്ലോകങ്ങൾ ചൊല്ലി കേൾപ്പിക്കും. എന്നിട്ട് തടി തപ്പും. ഞാൻ പാരമ്പര്യമായി ജ്യോതിഷം കൈകാര്യം ചെയ്യുന്ന ഒരാളോട് ശാസ്ത്രീയമായ ചില സംശയങ്ങൾ ചോദിച്ചു. ഒന്നും മിണ്ടാതെ ഒരു തടിച്ച ബുക്ക്‌ എന്റെ മുന്നിൽ എടുത്തു വെച്ചു. എന്നിട്ട് പറഞ്ഞു, ഈ ബുക്കിൽ ഉള്ളത് മഹാ സത്യങ്ങളാണ്. അത് കൊണ്ടല്ലേ ഇതെല്ലാം അച്ചടിച്ചു വെച്ചിരിക്കുന്നത്. അത് കൊണ്ട് ജ്യോതിഷം വളരെ ശാസ്ത്രീയമാണ്. ഞാൻ വാ പൊളിച്ചു പോയി. അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയർ അഞ്ഞാഴി എന്ന് ഉത്തരം കിട്ടി!!. പല ടിവി ചാനലിലും ജ്യോതിഷത്തെ കുറിച്ച് ധാരാളം ചർച്ചകൾ കണ്ടിട്ടുണ്ട്. അതിൽ ജ്യോതിഷത്തെ അനുകൂലിച്ചു സംസാരിച്ചവർ കാടും പടപ്പും തല്ലി സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെ ഉരുണ്ടു കളിക്കും. ജ്യോതിഷത്തിൽ വിശ്വാസം ഇല്ലാത്തവന് എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ജ്യോതിഷി പറയും, എന്റെ പ്രവചനം ഫലിച്ചല്ലോ, ജ്യോതിഷം ഒരിക്കലും തെറ്റില്ല എന്ന്. പ്രവചനത്തിന് എതിരായി ആണ് കാര്യങ്ങൾ നടന്നാൽ പറയും നിന്റെ വിധിയാണെന്ന്. ഇതാണ് ജ്യോതിഷത്തിന്റെ വിശ്വാസ വശം. വിശ്വാസിയെ പിഴിഞ്ഞ് ജോതിഷി ഓഡി (Audi) കാറ് വാങ്ങി അതിൽ പാഞ്ഞു നടക്കുന്നു. വിശ്വാസി കാലണക്ക് ഗതിയില്ലാതെ സ്വന്തം കാലിൽ ഓടി നടക്കുന്നു. ഇതാണ് ജ്യോതിഷത്തിന്റെ സാമ്പത്തിക ശാസ്ത്രം.