Wednesday, June 11, 2025

ഫ്രെഡറിക് ഫോർസൈത്ത്: ത്രില്ലറുകളുടെ കുലപതി

ഫോട്ടോ കടപ്പാട്: വിക്കിമീഡിയ കോമൺസ്
ത്രില്ലറുകളുടെ കുലപതിയായ ഫ്രെഡറിക് ഫോർസൈത്ത് 9 ജൂൺ 2025-നു ഈ ലോകത്തു നിന്ന് വിടവാങ്ങി. കൈരളി വായനശാലയിലെ ചില്ല് അലമാരകളിൽ നിന്നാണ് ഫ്രെഡറിക് ഫോർസൈത്തിന്റെ പുസ്തകങ്ങളായ ഡേ ഓഫ് ദി ജാക്കളും, ദി ഡോഗ്സ് ഓഫ് വാർ, ഒഡേസ്സ ഫയൽ, എന്നീ പുസ്തകങ്ങൾ സ്‌കൂൾ പഠന കാലത്തു കണ്ടെത്തി വായിച്ചത്. വായനശാലക്ക് ആരോ സംഭാവന നൽകിയ ഇംഗ്ലീഷ് പുസ്തകങ്ങളായിരിന്നു അവയെല്ലാം. ഇംഗ്ലീഷ് ഭാഷ ഉറപ്പിക്കാനുള്ള ഉദ്ദേശവും ത്രില്ലറുകൾ വായിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്നു. ഡേ ഓഫ് ദി ജാക്കൾ ആണ് ഏറ്റവും നന്നായി ആസ്വദിച്ച് വായിച്ചത്. അന്ന് ഫ്രെഡറിക് ഫോർസൈത്ത് എന്ന എഴുത്തുകാരനെക്കുറിച്ചു അധികമൊന്നും അറിഞ്ഞു കൂടായിരിന്നു.

ഒരു ബ്രിട്ടീഷ് നോവലിസ്റ്റും പത്രപ്രവർത്തകനുമാണ് ഫ്രെഡറിക് മക്കാർത്തി ഫോർസൈത്ത്. 1938 ഓഗസ്റ്റ് 25-ന് ഇംഗ്ലണ്ടിലെ കെന്റിലാണ് അദ്ദേഹം ജനിച്ചത്. റോയൽ എയർഫോഴ്‌സിൽ ഒരു ഫൈറ്റർ പൈലറ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് പത്രപ്രവർത്തനത്തിലേക്ക് തിരിയുകയായിരിന്നു. സ്വന്തം അനുഭവങ്ങളും പത്രപ്രവർത്തന പശ്ചാത്തലവും അദ്ദേഹത്തിന്റെ എഴുത്തിന് ആധികാരികത നൽകി. ലോകമെമ്പാടും ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പലതും സിനിമയായിട്ടുണ്ട്. ഡേ ഓഫ് ദി ജാക്കൾ സിനിമ എനിക്ക് കാണാൻ സാധിച്ചത് ഏറെ വർഷങ്ങൾക്ക് ശേഷമാണ്. ഇന്റർനാഷണൽ പൊളിറ്റിക്‌സും , ചാരവൃത്തിയും അദ്ദേഹത്തിന്റെ രചനകളിലെ സ്ഥിരം പ്രമേയങ്ങളാണ്. യഥാർത്ഥ കൃതിയോട് നീതി പുലർത്തിയാണ് ഡേ ഓഫ് ദി ജാക്കൾ സിനിമ നിർമ്മിച്ചത്. എഡ്‌വേഡ്‌ ഫോക്സ് എന്ന നടന് മികച്ച കരിയർ നൽകിയ സിനിമയായിരുന്നു ഡേ ഓഫ് ദി ജാക്കൾ.

Friday, June 6, 2025

ദി ഇൻഗ്ലോറിയസ് ബാസ്റ്റാർഡ്സ് (1978)

Image courtesy: http://imdb.com
1978-ൽ എൻസോ ജി. കാസ്റ്റെല്ലാരിയുടെ (Enzo G. Castellari) സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇറ്റാലിയൻ യുദ്ധ സിനിമയാണ് 'ദി ഇൻഗ്ലോറിയസ് ബാസ്റ്റാർഡ്സ്' (The Inglorious Bastards). Quel maledetto treno blindato (That damned armored train) എന്നാണ് സിനിമയുടെ യഥാർത്ഥഇറ്റാലിയൻ പേര്. ക്വെന്റിൻ ടരന്റിനോയുടെ 2009-ലെ ഇതേപേരിലുള്ള സിനിമയ്ക്ക് പ്രചോദനമായത് ഈ ചിത്രമാണ്. എന്നാൽ, ടരന്റിനോയുടെ സിനിമയിൽ നിന്ന് ഇതിവൃത്തത്തിലും, ആഖ്യാനത്തിലും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഒരു കൂട്ടം അമേരിക്കൻ സൈനിക കുറ്റവാളികളുടെ സാഹസികമായ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. രസകരമായ ആക്ഷൻ സിനിമ ആയതിനാൽ, ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്ന കാലം. വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് സൈനിക ജയിലിലേക്ക് കൊണ്ടുപോകുന്ന ഒരു സംഘം അമേരിക്കൻ സൈനികർ. യാത്രാമദ്ധ്യേ ജർമ്മൻ സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഇവർ സഞ്ചരിച്ച വാഹനം തകരുന്നു. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരെയും വകവരുത്തി ഈ തടവുകാർ രക്ഷപ്പെടുന്നു. തുടർന്ന്, നിഷ്പക്ഷ രാജ്യമായ സ്വിറ്റ്സർലൻഡിലേക്ക് കടക്കാനുള്ള ഇവരുടെ ശ്രമങ്ങളും അതിനിടയിൽ അവർ ചെന്നു ചാടുന്ന അപകടകരമായ ഒരു ദൗത്യവുമാണ് സിനിമയുടെ ഇതിവൃത്തം. ഫ്രഞ്ച് വിപ്ലവകാരികൾക്കുവേണ്ടി ജർമ്മൻ സൈന്യത്തിന്റെ അതിനിർണ്ണായകമായ V2 മിസൈൽ വാഹനം തകർക്കുക എന്ന ചാവേർ ദൗത്യം ഈ 'തെമ്മാടികൾ' ഏറ്റെടുക്കുന്നതോടെ സിനിമ അതിന്റെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് പ്രവേശിക്കുന്നു. 'ദി ഡേർട്ടി ഡസൻ' (The Dirty Dozen) പോലുള്ള ഹോളിവുഡ് യുദ്ധ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമയുടെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

അഭിനേതാക്കൾ നമുക്ക് പരിചയമുള്ളവരല്ല. ഒന്നിന് പിറകേ മറ്റൊന്നായി ആക്ഷൻ രംഗങ്ങൾ വന്നു കൊണ്ടേയിരിക്കും. യുദ്ധവിരുദ്ധതയോ സിനിമയോ, യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് സംസാരിക്കുന്ന സൃഷ്ടിയോ അല്ല. മറിച്ച്, യുദ്ധപശ്ചാത്തലത്തിൽ സാഹസികതയും അതിജീവനവും പ്രമേയമാക്കിയ ഒരു സിനിമയാണിത്. നായകന്മാർ ഇവിടെ രാജ്യസ്നേഹികളായ പട്ടാളക്കാരല്ല, മറിച്ച് സ്വന്തം ജീവൻ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന, നിയമം കയ്യിലെടുക്കുന്ന കുറ്റവാളികളാണ്. പരിമിതമായ ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാകും. എന്നിരുന്നാലും, വെടിയൊച്ചകളും സ്ഫോടനങ്ങളും നിറഞ്ഞ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഈ സിനിമക്ക് കഴിയുന്നുണ്ട്. എൻസോ ജി. കാസ്റ്റെല്ലാരിയുടെ സംവിധാന മികവ് സിനിമയുടെ ഓരോ ഫ്രെയിമിലും ദൃശ്യമാണ്. ക്വെന്റിൻ ടരന്റിനോയുടെ സിനിമ കണ്ട ശേഷം ഈ ചിത്രം കാണുന്നവർക്ക് ഒരുപക്ഷേ നിരാശ തോന്നിയേക്കാം. കാരണം, രണ്ട് സിനിമകളും രണ്ട് ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. എന്നാൽ, 1970-കളിലെ യൂറോപ്യൻ ആക്ഷൻ സിനിമകളുടെ ആരാധകർക്ക് 'ദി ഇൻഗ്ലോറിയസ് ബാസ്റ്റാർഡ്സ്' ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും. Plex ആപ്പിൽ ഈ സിനിമ സൗജന്യമായി കാണാവുന്നതാണ്.