Saturday, April 4, 2026

ഇ-ബുക്ക് വായനക്കാരേ, ഇതിലേ ഇതിലേ !!

ഇ-റീഡറുകളിൽ വായന വളരെ സുഖകരമാണ്. ഇ - ബുക്കുകൾ വായിക്കുമ്പോൾ വായനക്കാരന് അക്ഷരങ്ങളുടെ വലിപ്പം (Font size), ഫോണ്ട് സ്റ്റൈൽ, വരികൾക്കിടയിലുള്ള അകലം എന്നിവ മാറ്റാൻ സാധിക്കും. കൂടാതെ ബാക്ക്ഗ്രൗണ്ട് നിറം മാറ്റാനും (ഉദാഹരണത്തിന് രാത്രിയിൽ വായിക്കാൻ Dark Mode) എളുപ്പമാണ്. ഇ-റീഡറുകൾ കൊണ്ടു നടക്കാനും സൗകര്യപ്രദമാണ്. ഇ-ഇങ്ക് (E-Ink) ഡിസ്പ്ളേ ആയതിനാൽ കണ്ണിനു സുഖകരമാണ്, ഇ-ബുക്ക് റീഡറുകൾക്ക് ആഴ്ചകളോളം ബാറ്ററി ബാക്കപ്പും ലഭിക്കും.

ഇ-ബുക്ക് റീഡർ ഏതു വാങ്ങണമെന്ന് ആരോട് ചോദിച്ചാലും, ആമസോൺ കിൻഡിൽ (Amazon Kindle) മതിയെന്ന് പറയും. കിൻഡിൽ റീഡറിന്റെ പ്രചാരം അത്രക്കുണ്ട്. കൂടുതൽ പുസ്തകങ്ങൾ ആമസോണിൽ നിന്ന് വാങ്ങുന്നവർക്ക് കിൻഡിൽ റീഡർ നല്ലതാണ്. ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് കിൻഡിൽ പുസ്തകങ്ങൾ വായിക്കാൻ ആകർഷകമായ ചില ഓഫറുകൾ ലഭ്യമാണ്. പക്ഷെ കിൻഡിൽ റീഡറിന് ചില പോരായ്മകൾ ഉണ്ട്. 

കിൻഡിൽ റീഡർ ഞാൻ ഉപയോഗിച്ചപ്പോൾ സ്വാതന്ത്ര്യക്കുറവ് തോന്നി. കിൻഡിൽ റീഡറിൽ സ്വതന്ത്ര ഫോർമാറ്റ് ആയ EPUB നേരിട്ട് ഉപയോഗിക്കാൻ പറ്റുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഡിജിറ്റൽ പുസ്തകങ്ങൾക്കായി (e-books) ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഫയൽ ഫോർമാറ്റാണ് EPUB (Electronic Publication). വേൾഡ് വൈഡ് വെബ് കൺസോർഷ്യം (W3C) ആണ് നിലവിൽ EPUB മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. വായിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ (സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, ഇ-റീഡർ) സ്ക്രീൻ വലിപ്പത്തിനനുസരിച്ച് ഇതിലെ അക്ഷരങ്ങളും വരികളും തനിയെ ക്രമീകരിക്കപ്പെടും. അതുകൊണ്ട് തന്നെ ചെറിയ ഫോണിലായാലും വലിയ ടാബ്‌ലെറ്റിലായാലും വായന സുഖകരമായിരിക്കും.

EPUB ഫോർമാറ്റിലുള്ള പുസ്തകം, കാലിബർ (Calibre) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് MOBI, AZW3 എന്നീ  ഫോർമാറ്റിലേക്ക്  മാറ്റിയ ശേഷം കിൻഡിൽ ഉപയോഗിച്ച് വായിക്കാം.  കിൻഡിലിന്റെ പുതിയ പതിപ്പുകളിൽ EPUB ഫോർമാറ്റിലെ  പുസ്തകങ്ങൾ പരിവർത്തനം ചെയ്യാൻ സൗകര്യമുണ്ട്. എന്നിരുന്നാലും, പകർപ്പവകാശം ലംഘനം ഇല്ലാത്ത പുസ്തകങ്ങൾ മാത്രമേ വായിക്കാൻ സാധിക്കൂ. സാധാരണക്കാർക്ക് ഇ-ബുക്കുകൾ വില കൊടുത്തു വാങ്ങി വായിക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം, അച്ചടിച്ച പുസ്തകങ്ങളും, അതിന്റെ ഇ-ബുക്ക് പതിപ്പുകൾക്കും വിലയിൽ വലിയ വ്യത്യാസമില്ല. 

ഇ-ബുക്കുകൾ അടക്കമുള്ള ഡിജിറ്റൽ സൃഷ്ടികളുടെ അനധികൃത വിതരണവും പകർപ്പവകാശ ലംഘനവും തടയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് DRM (Digital Rights Management). ഇ-ബുക്ക് ഫയലിലെ വിവരങ്ങളെ പ്രത്യേക കോഡുകളാക്കി മാറ്റുന്നു (Encryption). ഈ പുസ്തകം വായിക്കണമെങ്കിൽ ഒരു പ്രത്യേക 'Digital Key' ആവശ്യമാണ്. പുസ്തകം വാങ്ങുമ്പോൾ, ആമസോൺ അല്ലെങ്കിൽ കോബോ പോലുള്ള കമ്പനികൾ നിങ്ങളുടെ ഉപകരണത്തിലേക്ക് ഈ കീ കൂടി നൽകുന്നു. ഈ കീ ഇല്ലാത്ത മറ്റൊരു ഉപകരണത്തിലോ ആപ്പിലോ ആ ഫയൽ തുറക്കാൻ സാധിക്കില്ല. DRM നീക്കിയ പുസ്തകങ്ങൾ അനധികൃതമായി ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ ഗ്രൂപ്പുകളും, വെബ്സൈറ്റുകളും സജീവമാണ്. അവിടെ നിന്നും പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്തു വായിക്കുകയാണ് മിക്കവരും ചെയ്യുന്നത്. സ്വതന്ത്രമായി  (Open Access) പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും ലഭ്യമാണ്. ഇ-ബുക്കുകൾ കൂടുതലും EPUB ഫോർമാറ്റിൽ ലഭ്യമായതിനാൽ കിൻഡിലിനു പകരം മറ്റൊരു ഇ-ബുക്ക് റീഡർ ഉപയോഗിക്കുന്നതാണ് നല്ലത്.
   
കിൻഡിലിന്റെ പോരായ്മകളെ മറികടക്കാൻ ജപ്പാനിലുള്ള റകുട്ടെൻ (Rakuten Group, Inc.) കമ്പനിയുടെ കോബോ എന്ന റീഡറിനു കഴിയും. 2012-ലാണ് അവർ കനേഡിയൻ കമ്പനിയായ കോബോയെ വാങ്ങിയത്. ബാർസിലോണ ഫുട്ബോൾ ക്ലബ്ബിന്റെ പഴയ ജേഴ്‌സിയിൽ Rakuten എന്ന പേര് മിക്കവരും കണ്ടിട്ടുണ്ടാവും. ആദ്യത്തെ കിൻഡിൽ ഇ-റീഡർ 2007 നവംബർ 19-നാണ് ആമസോൺ പുറത്തിറക്കിയത്. കോബോയുടെ ആദ്യത്തെ ഇ-റീഡർ 2010 മെയ് 1-നാണ് ഔദ്യോഗികമായി വിപണിയിലെത്തിയത്. കോബോ റീഡറുകൾ ഇന്ത്യൻ വിപണിയിൽ മുൻകാലങ്ങളിൽ ലഭ്യമായിരുന്നെങ്കിലും, 2023 മുതൽ നേരിട്ട് ഇന്ത്യയിൽ വിൽക്കാൻ തുടങ്ങി. 

EPUB, PDF, MOBI തുടങ്ങി മിക്കവാറും എല്ലാ ഫോർമാറ്റുകളും കോബോ നേരിട്ട് സപ്പോർട്ട് ചെയ്യും. ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ്ബോക്സ് തുടങ്ങിയ ക്‌ളൗഡ്‌ സ്റ്റോറേജിൽ പുസ്തകം ഇട്ടാൽ, കോബോ റീഡർ വഴി എടുത്തു വായിക്കാൻ എളുപ്പമുണ്ട്. ആമസോൺ സ്റ്റോർ പോലെ, കോബോ സ്റ്റോറും വളരെ വലുതാണ്. ഇതിനും പുറമേ, OverDrive (Libby) സപ്പോർട്ട് എന്ന സംവിധാനം വഴി ലോകമെമ്പാടുമുള്ള പല പബ്ലിക് ലൈബ്രറികളിൽ നിന്നും പുസ്തകങ്ങൾ നേരിട്ട് ഈ ഉപകരണം വഴി കടമെടുക്കാം.

കിൻഡിൽ റീഡർ സോഫ്റ്റ്‌വെയർ ഇന്റർഫേസ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ, വായനക്കാരന് സെറ്റിംഗ്സുകളിൽ മാറ്റങ്ങൾ (Customisation) വരുത്താൻ പരിമിതികളുണ്ട്. കിബോയിൽ പുതിയ ഫോണ്ടുകൾ ലോഡ് ചെയ്യാനും, മാർജിനുകൾ മാറ്റാനും, വായനയുടെ സ്റ്റാറ്റിസ്റ്റിക്സ് നോക്കാനും കൂടുതൽ സൗകര്യങ്ങളുണ്ട്. EPUB ഫയലുകൾ തടസ്സമില്ലാതെ വായിക്കണമെന്നുണ്ടെങ്കിൽ കോബോ വാങ്ങിക്കുന്നതാണ് നല്ലത്. 

ഇന്ത്യൻ വിപണിയിൽ ലഭ്യമായ പ്രധാനപ്പെട്ട കോബോ (Kobo) ഇ-റീഡർ മോഡലുകൾ പരിചയപ്പെടുത്താം:

കോബോ ക്ലാര ബി.ഡബ്ല്യു (Kobo Clara BW)
കോബോയുടെ എൻട്രി ലെവൽ മോഡലാണ്. 
ഡിസ്‌പ്ലേ: 6 ഇഞ്ച് ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീൻ (E Ink Carta 1300).
പ്രത്യേകത: വളരെ വേഗത്തിലുള്ള പേജ് മാറ്റവും വ്യക്തമായ അക്ഷരങ്ങളും. വെള്ളത്തിനടിയിൽ വീണാലും കേടുപറ്റില്ല (IPX8 Waterproof).
സ്റ്റോറേജ്: 16 GB (ഏകദേശം 12,000 പുസ്തകങ്ങൾ സൂക്ഷിക്കാം).
വില: ഏകദേശം ₹14,999.

കോബോ ക്ലാര കളർ (Kobo Clara Colour)
കുറഞ്ഞ വിലയിൽ ലഭിക്കുന്ന കളർ ഡിസ്പ്ളേ ഉള്ള മോഡലാണിത്. പുസ്തകങ്ങളിലെ കവർ ചിത്രങ്ങളും ഹൈലൈറ്റുകളും നിറത്തിൽ കാണാൻ സാധിക്കും. കോംപാക്ട് ആയതുകൊണ്ട് യാത്രകളിൽ കൊണ്ടുപോകാൻ എളുപ്പമാണ്. ഇതിനും വാട്ടർപ്രൂഫ് സൗകര്യമുണ്ട്.
ഡിസ്‌പ്ലേ: 6 ഇഞ്ച് കളർ സ്ക്രീൻ (E Ink Kaleido 3).
സ്റ്റോറേജ്: 16 GB.
വില: ഏകദേശം ₹16,999.

കോബോ ലിബ്ര കളർ (Kobo Libra Colour)
കളർ ഡിസ്പ്ളേ ഉള്ള ലിബ്ര മോഡൽ ആണ്. പേജ് മാറ്റാൻ പ്രത്യേക ബട്ടണുകൾ (Physical buttons) ഇതിലുണ്ട്. കൂടാതെ Kobo Stylus 2 ഉപയോഗിച്ച് പുസ്തകങ്ങളിൽ കുറിപ്പുകൾ എഴുതാനും സാധിക്കും (സ്റ്റൈലസ് പ്രത്യേകം വാങ്ങണം).
ഡിസ്‌പ്ലേ: 7 ഇഞ്ച്.
സ്റ്റോറേജ്: 32 GB.
വില: ഏകദേശം ₹19,999.

കോബോ സേജ് (Kobo Sage)
കോബോയുടെ പ്രീമിയം ഇ-റീഡറാണ്. ഇതിന്റെ ഒരു വശത്ത് പേജ് മറിക്കാൻ സഹായിക്കുന്ന ഫിസിക്കൽ ബട്ടണുകളുണ്ട്. പുസ്തകം ഒരു കൈകൊണ്ട് പിടിച്ചു വായിക്കുന്നവർക്ക് ഇത് വളരെ സൗകര്യപ്രദമാണ്.  E Ink Carta 1200 ഏറ്റവും പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ അക്ഷരങ്ങൾ കൂടുതൽ തെളിച്ചമുള്ളതും പേജ് മാറുന്നത് വളരെ വേഗത്തിലുമാണ്.
ഡിസ്‌പ്ലേ: 8 ഇഞ്ച്.
സ്റ്റോറേജ്: 32 GB.
വില: ഏകദേശം ₹26000.

കോബോ എലിപ്സ 2E (Kobo Elipsa 2E)
ഇതൊരു ഇ-റീഡർ മാത്രമല്ല, ഒരു ഡിജിറ്റൽ നോട്ട്ബുക്ക് കൂടിയാണ്. വലിയ സ്ക്രീൻ ആവശ്യമുള്ളവർക്കും, പഠനാവശ്യങ്ങൾക്കും അനുയോജ്യമാണ്. ഇതിനൊപ്പം Kobo Stylus 2 സൗജന്യമായി ലഭിക്കും. പി.ഡി.എഫ് (PDF) ഫയലുകൾ വായിക്കാനും അവയ്ക്ക് മുകളിൽ കുറിപ്പുകൾ എഴുതാനും ഏറ്റവും അനുയോജ്യമായ മോഡലാണിത്.
ഡിസ്‌പ്ലേ: 10.3 ഇഞ്ച് വലിയ ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീൻ.
സ്റ്റോറേജ്: 32 GB.
വില: ഏകദേശം ₹40,000 - ₹45,000
 
എവിടെ നിന്ന് വാങ്ങാം?
ഇന്ത്യയിൽ Flipkart, Amazon എന്നീ ഓൺലൈൻ സ്റ്റോറുകൾ വഴിയാണ് കോബോ ഇ-റീഡറുകൾ പ്രധാനമായും വിൽക്കുന്നത്. വിൽപ്പന മേളകൾ നടക്കുമ്പോൾ ഇ-റീഡറുകളുടെ വില കുറയാറുണ്ട്.

പി.ഡി.എഫ് (PDF) രൂപത്തിലുള്ള ഡോക്യൂമെന്റുകൾ കൂടുതൽ വായിക്കുന്ന ആളുകൾക്ക് , 6 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ള റീഡറുകളെ അപേക്ഷിച്ച് 8 ഇഞ്ച് സ്ക്രീൻ (Libra Colour/Elipsa 2E) കൂടുതൽ ഉപകാരപ്പെടും. സാങ്കേതികമായി നോക്കിയാൽ, ഓപ്പൺ ഫോർമാറ്റുകൾ (EPUB പോലെ) ഇഷ്ടപ്പെടുന്നവർക്കും കൂടുതൽ ഫീച്ചറുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും കോബോ ആണ് കൂടുതൽ അനുയോജ്യം.

അനുബന്ധം: മലയാളം ഇ-ബുക്കുകൾ താരതമ്യേന കുറവാണ്. കൂടുതൽ പുസ്തകങ്ങളും ഇംഗ്ലീഷിലാണ് ലഭ്യമാകുക.

Monday, December 15, 2025

വാഷിങ് മെഷീൻ തിരഞ്ഞെടുക്കാം

Image courtesy: Philip Hailing

അലക്ക് യന്ത്രങ്ങൾ എല്ലാ വീടുകളിലും സർവ്വ  സാധാരണമായിരിക്കുന്നു. അലക്കാനുള്ള സമയം ലാഭിക്കുന്നതിനൊപ്പം, ജല ഉപയോഗം കുറക്കാനും അലക്കു യന്ത്രങ്ങൾ സഹായകരമാണ്. തിരക്കുള്ളവർക്കും, പ്രായമുള്ളവർക്കും അലക്കു യന്ത്രങ്ങൾ ഉപകാരപ്രദമാണ്. സാധാരണ ഗതിയിൽ കടയിൽ ചെന്ന് അവിടെയുള്ള ഏതെങ്കിലും ഒരു ബ്രാൻഡിന്റെ അലക്കു യന്ത്രം വാങ്ങിച്ചു വീട്ടിലേക്കു മടങ്ങുകയാണ് പതിവ്. കഴിഞ്ഞ പത്തു വർഷമായി LG കമ്പനിയുടെ ടോപ്പ് ലോഡ് അലക്ക് യന്ത്രം ഇടക്കിടെ പണിമുടക്കാൻ തുടങ്ങിയതോടെ, പുതിയൊരെണ്ണം വാങ്ങുന്നതിനായി ഗൃഹപാഠം ചെയ്യേണ്ടി വന്നു. അതിൽ നിന്നും മനസ്സിലായ കാര്യങ്ങളും, അലക്കുയന്ത്രം ഉപയോഗിച്ചതിന്റെ പരിചയത്തിൽ എനിക്കുള്ള  അറിവും ഞാൻ പങ്കുവെക്കാം.  
പത്തു വർഷങ്ങൾക്ക് മുൻപുള്ളതിനേക്കാൾ മെച്ചപ്പെട്ട പ്രത്യേകതകൾ ഉള്ള അലക്കു യന്ത്രങ്ങൾ ഇന്ന് വാങ്ങാൻ ലഭിക്കും.  അലക്ക് യന്ത്രം വാങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്; വിവിധ തരങ്ങൾ, ഘടകങ്ങൾ, മറ്റു പ്രത്യേകതകൾ അറിഞ്ഞു വാങ്ങേണ്ടതുണ്ട്. 

Monday, October 6, 2025

ലൈബ്രറി സയൻസ് പഠിക്കാൻ ബാങ്ക് ലോൺ !!

വർഷം 2002, ഞാൻ ഡിഗ്രി കഴിഞ്ഞ ശേഷം ലൈബ്രറി സയൻസ് പഠിക്കാൻ തയ്യാറെടുക്കുന്ന കാലം. ലൈബ്രറി സയൻസ് പഠിക്കാൻ കേരള സർവ്വകലാശാലയിൽ ചേരുക എന്നതാണ് ലക്ഷ്യം. എൻ്റെ നാട്ടിലുള്ള ഈശ്വരൻ നമ്പൂതിരി ചേട്ടൻ ലൈബ്രറി സയൻസ് പഠിച്ചത് കേരള സർവ്വകലാശാലയിലാണെന്ന് കേട്ടിട്ടുണ്ട്. എത്ര രൂപ ചെലവ് വരുമെന്ന് വലിയ ധാരണയില്ല. എൻ്റെ ആഗ്രഹം വീട്ടിൽ പറഞ്ഞു.  അതിന് ശേഷം അമ്മക്ക് അക്കൗണ്ടുള്ള ഒരു പൊതുമേഖല ബാങ്കിൽ പോകാനിടയായി. മാനേജരോട് അമ്മ ചോദിച്ചു, ലൈബ്രറി സയൻസ് പഠിക്കാൻ വിദ്യാഭ്യാസ ലോൺ കൊടുക്കുമോയെന്ന്. തൊഴിൽ സാദ്ധ്യതയുള്ള എഞ്ചിനീയറിംഗ്, മെഡിക്കൽ തുടങ്ങിയ കോഴ്സുകൾക്ക് മാത്രമേ ലോൺ കൊടുക്കാറുള്ളൂ എന്ന് മാനേജർ പറഞ്ഞു. ഞാൻ കേരള സർവ്വകലാശാലയിൽ രണ്ട് വർഷം ദൈർഘ്യമുള്ള ലൈബ്രറി സയൻസ് (MLibSc) കോഴ്സിന് 2003 ൽ ചേർന്നു. പൊതു സ്ഥാപനമായതിനാൽ സെമസ്റ്ററിന് 1500 രൂപ മാത്രമേ സെമസ്റ്റർ ഫീസ് ഉണ്ടായിരിന്നുള്ളൂ. കോഴ്സിൻ്റെ ഭാഗമായ വൈവ കഴിഞ്ഞ് പിറ്റേ ദിവസം ലൈബ്രറി സയൻസ് ഡിപ്പാർട്ട്മെൻ്റിലെത്തിയപ്പോൾ ടെക്നോപാർക്കിൽ പുതിയതായി തുടങ്ങുന്ന ഒരു സ്ഥാപനത്തിൽ അസിസ്റ്റൻ്റ് ലൈബ്രേറിയൻ്റെ ഒഴിവുണ്ട്, ഇൻ്റർവ്യൂവിന് പോകാൻ താൽപര്യമുണ്ടോയെന്ന് ഞങ്ങളുടെ പ്രൊഫസർ ഡോ. കെ.പി. വിജയകുമാർ ചോദിച്ചു. ഞാൻ പോകാമെന്ന് ഏറ്റു. പുതിയതായി തുടങ്ങിയ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ് എന്ന സ്ഥാപനത്തിലാണ് ഒഴിവുണ്ടായിരിന്നത്. ടെക്നോപാർക്കിൻ്റെ സ്ഥാപക CEO , മുൻ പ്ലാനിംഗ് ബോർഡ് മെമ്പറുമായ ശ്രീ. ജി. വിജയരാഘവൻ എന്നെ ഇൻ്റെർവ്യൂ ചെയ്തു, ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങിനെ കോഴ്സിൻ്റെ റിസൾട്ട് വരും മുൻപ് ജോലിയായി.അന്നത്തെ കാലത്തെ മികച്ച ശമ്പളവും കിട്ടി. കേരള സർവ്വകലാശാല മുൻ ഡെപ്യൂട്ടി ലൈബ്രേറിയൻ എൻ. പരമേശ്വരൻ സാറായിരുന്നു അവിടെ ലൈബ്രേറിയൻ.  അദ്ദേഹത്തിൻ്റെ ശിഷ്യനായി ഞാൻ പ്രൊഫഷണൽ ജീവിതം തുടങ്ങി. എൻ്റെ സഹപാഠികളും മികച്ച ശമ്പളത്തോടെ മറ്റു പല സ്ഥാപനങ്ങളിലും ജോലിക്ക് കയറി.

ഞാൻ ഇത്രയും എഴുതാൻ കാരണം ബാങ്കുകളുടെ പരിഗണനക്കുറവിനെക്കുറിച്ച് പറയാനാണ്. ജോലി സാധ്യതയുള്ള എല്ലാ പ്രൊഫഷണൽ കോഴ്സുകൾക്കും ബാങ്കുകൾ ലോൺ കൊടുക്കാറില്ല. സോഷ്യൽ സയൻസ്, മാനവിക വിഷയങളോട് ബാങ്കുകൾക്ക് അത്ര താൽപ്പര്യമില്ല. ലൈബ്രറി സയൻസ് പോലെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ നടത്തുന്ന പ്രൊഫഷണൽ കോഴ്സുകളുടെ ഫീസ് വളരെ കുറവാണെങ്കിലും താമസം, ഭക്ഷണം തുടങ്ങിയ അനുബന്ധ ചെലവുകൾ വഹിക്കേണ്ടതുണ്ട്. ബാങ്ക് ലോണിൻ്റെ സഹായമുണ്ടെങ്കിൽ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. കേരള സർവ്വകലാശാലയിൽ എത്തിയപ്പോൾ ശ്രദ്ധിച്ചത് എൻ്റെ സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ  സാമ്പത്തിക ശേഷി കുറഞ്ഞ വീടുകളിൽ നിന്ന് വന്നവരായിരിന്നു. മിക്കവരും പoന സമയം കഴിഞ്ഞ് എന്തെങ്കിലും ചെറിയ ജോലികൾ ചെയ്താണ് ചെലവുകൾ നടത്തിയിരിന്നത്. മെഡിക്കൽ, എഞ്ചിനിയറിംഗ് പോലെ വലിയ തുക ചെലവ് വരികയില്ലെങ്കിലും ജോലി സാധ്യതയുള്ള മറ്റു പ്രൊഫഷണൽ കോഴ്സുകൾക്കും ബാങ്കുകൾ ലോൺ കൊടുക്കണം. ബാങ്കുമായി വൈകാരിക ബന്ധം വളരാൻ ഇത് സഹായിക്കും. 

പ്രസക്തമായ മറ്റൊരു കാര്യം, പൊതു സമൂഹത്തിൻ്റെ നികുതി പിരിച്ച് കെട്ടിപ്പടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളത് കൊണ്ടാണ് സാമ്പത്തികമായും, സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് നാമമാത്രമായ ചെലവിൽ പഠനം പൂർത്തിയാക്കാനും, ജീവിത നിലവാരം ഉയർത്താനും സാധിക്കുന്നത്. പൊതുമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് എന്നും സ്നേഹവും, ആദരവും, കടപ്പാടും മാത്രം. 

പ്രതീകാത്മക ചിത്രം. നിർമ്മിത ബുദ്ധി ഉപയോഗിച്ച് ചിത്രീകരിച്ചത്..

Tuesday, June 17, 2025

പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്യാം (തുടക്കക്കാർക്കായി)

ഫോട്ടോ കടപ്പാട്: gemini.google.com

അക്കാദമിക, സാംസ്‌കാരിക, സാങ്കേതിക, സാംസ്കാരിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ നമ്മുടെ ചുറ്റുപാടും നടക്കുന്നുണ്ട്. അവയൊക്കെ റെക്കോർഡ് ചെയ്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്തു യൂട്യൂബ് പോലെയുള്ള മാധ്യമങ്ങളിൽ ലഭ്യമാക്കിയാൽ ഏറെപ്പേർക്ക് ഉപകാരപ്പെടും.

മൊബൈൽ ഫോൺ, വീഡിയോ ക്യാമറ മാത്രം ഉപയോഗിച്ച് റെക്കോർഡ് ചെയ്‌താൽ മികച്ച രീതിയിൽ ശബ്ദം രേഖപ്പെടുത്തണമെന്നില്ല. പ്രഭാഷണങ്ങൾ മികച്ച ശബ്ദ ഗുണനിലവാരത്തോടെ റെക്കോർഡ് ചെയ്തു സൂക്ഷിക്കാൻ താഴെ പറയുന്ന ഉപകരണങ്ങൾ ആവശ്യമാണ്.

മൊബൈൽ ഫോൺ: സ്വന്തം മൊബൈൽ മതിയാവും.

ബ്ലൂ ടൂത്ത് മൈക്ക്: 500 രൂപ മുതൽ മുകളിലേക്ക് വിലയുള്ള മൈക്ക് ഓൺലൈൻ ഷോപ്പുകളിൽ വാങ്ങാൻ കിട്ടും. ബ്ലൂ ടൂത്ത് മൈക്ക് പ്രഭാഷകന്റെ ഷർട്ടിൽ ഘടിപ്പിക്കുകയോ, മൈക്ക് സ്റ്റാൻഡിന്റെ വയറിൽ ക്ലിപ്പ് ചെയ്തു വെക്കുകയോ ചെയ്യാം. 1000 രൂപ വില വരുന്ന ഗ്രനേരോ എന്ന കമ്പനിയുടെ മൈക്ക് ലിങ്ക്, https://amzn.in/d/hCCAgyM

കൂടുതൽ ഗുണമേന്മയുള്ള മൈക്കുകൾക്ക് വില കൂടുതലാണ്. ഉയർന്ന നിലവാരവും വിലയുമുള്ള (12000 രൂപ) Rode എന്ന കമ്പനിയുടെ മൈക്ക് ലിങ്ക്, https://amzn.in/d/0g4Qqg5

ട്രൈപോഡ്: മൊബൈൽ ഫോൺ ട്രൈപോഡിൽ വെച്ച് റെക്കോർഡ് ചെയ്യാം. ട്രൈപോഡിന്റെ പൊക്കം എത്ര വേണമെന്ന് തീരുമാനിച്ചു അനുയോജ്യമായത് വാങ്ങണം. https://amzn.in/d/74DpTRl

പവർ ബാങ്ക് (Optioal): ദീർഘനേരം പ്രഭാഷണം റെക്കോർഡ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ചാർജ് കുറയുന്ന ഘട്ടത്തിൽ പവർ ബാങ്ക് ഉപയോഗിച്ചു ചാർജ് ചെയ്യാം.

വീഡിയോ എഡിറ്റർ: കമ്പ്യൂട്ടർ ഉപയോഗിച്ച് എഡിറ്റിംഗ് നടത്തുന്നവർക്ക് ഓപ്പൺഷോട്ട് (OpenShot) സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. തുടക്കക്കാർക്ക് പോലും വീഡിയോ ഭംഗിയായി എഡിറ്റ് ചെയ്യാം. വീഡിയോയിൽ നിന്നും ആവശ്യമില്ലാത്ത ഭാഗങ്ങൾനീക്കം ചെയ്യാൻഉപയോഗിക്കാം. https://www.openshot.org/

മൊബൈൽ ഫോണിൽ വീഡിയോ എഡിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ VN editor എന്ന ആപ്പ് ഉപയോഗിക്കുക. https://play.google.com/store/apps/details?id=com.frontrow.vlog&hl=en_IN

വിവിധ നിലവാരത്തിലും, വിലയിലുമുള്ള ഉപകരണങ്ങൾ വാങ്ങാൻ ലഭിക്കും. നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന മികച്ചത് വാങ്ങുക.

ഉപയോഗിക്കേണ്ട വിധം
മൊബൈൽ ഫോൺ ട്രൈപോഡിൽ ഉറപ്പിക്കുക. ബ്ലൂടൂത്ത് മൈക്ക് ഫോണുമായി പെയർ ചെയ്യുക. ബ്ലൂടൂത്ത് മൈക്ക്, പ്രഭാഷകന്റെ ഷർട്ടിൽ ക്ലിപ്പ് ചെയ്യുക, അല്ലെങ്കിൽ മൈക്ക് സ്റ്റാൻഡിൽ/വയറിൽ പ്രഭാഷകന്റെ മുഖത്ത് നിന്നും അകലെയല്ലാതെ ഉറപ്പിക്കുക. മൈക്ക് പ്രഭാഷകന്റെ വസ്ത്രത്തിൽ കുത്തുന്നതിനു മുൻപ് അനുവാദം ചോദിയ്ക്കാൻ മറക്കരുത്. പ്രഭാഷണം റെക്കോർഡ് ചെയ്യുക. വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക.

തയ്യാറാക്കിയത്: ഡോ. വിമൽ കുമാർ വി , അസിസ്റ്റന്റ് ലൈബ്രേറിയൻ, മഹാത്മാ ഗാന്ധി സർവ്വകലാശാല, കോട്ടയം.

Wednesday, June 11, 2025

ഫ്രെഡറിക് ഫോർസൈത്ത്: ത്രില്ലറുകളുടെ കുലപതി

ഫോട്ടോ കടപ്പാട്: വിക്കിമീഡിയ കോമൺസ്
ത്രില്ലറുകളുടെ കുലപതിയായ ഫ്രെഡറിക് ഫോർസൈത്ത് 9 ജൂൺ 2025-നു ഈ ലോകത്തു നിന്ന് വിടവാങ്ങി. കൈരളി വായനശാലയിലെ ചില്ല് അലമാരകളിൽ നിന്നാണ് ഫ്രെഡറിക് ഫോർസൈത്തിന്റെ പുസ്തകങ്ങളായ ഡേ ഓഫ് ദി ജാക്കളും, ദി ഡോഗ്സ് ഓഫ് വാർ, ഒഡേസ്സ ഫയൽ, എന്നീ പുസ്തകങ്ങൾ സ്‌കൂൾ പഠന കാലത്തു കണ്ടെത്തി വായിച്ചത്. വായനശാലക്ക് ആരോ സംഭാവന നൽകിയ ഇംഗ്ലീഷ് പുസ്തകങ്ങളായിരിന്നു അവയെല്ലാം. ഇംഗ്ലീഷ് ഭാഷ ഉറപ്പിക്കാനുള്ള ഉദ്ദേശവും ത്രില്ലറുകൾ വായിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്നു. ഡേ ഓഫ് ദി ജാക്കൾ ആണ് ഏറ്റവും നന്നായി ആസ്വദിച്ച് വായിച്ചത്. അന്ന് ഫ്രെഡറിക് ഫോർസൈത്ത് എന്ന എഴുത്തുകാരനെക്കുറിച്ചു അധികമൊന്നും അറിഞ്ഞു കൂടായിരിന്നു.

ഒരു ബ്രിട്ടീഷ് നോവലിസ്റ്റും പത്രപ്രവർത്തകനുമാണ് ഫ്രെഡറിക് മക്കാർത്തി ഫോർസൈത്ത്. 1938 ഓഗസ്റ്റ് 25-ന് ഇംഗ്ലണ്ടിലെ കെന്റിലാണ് അദ്ദേഹം ജനിച്ചത്. റോയൽ എയർഫോഴ്‌സിൽ ഒരു ഫൈറ്റർ പൈലറ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് പത്രപ്രവർത്തനത്തിലേക്ക് തിരിയുകയായിരിന്നു. സ്വന്തം അനുഭവങ്ങളും പത്രപ്രവർത്തന പശ്ചാത്തലവും അദ്ദേഹത്തിന്റെ എഴുത്തിന് ആധികാരികത നൽകി. ലോകമെമ്പാടും ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പലതും സിനിമയായിട്ടുണ്ട്. ഡേ ഓഫ് ദി ജാക്കൾ സിനിമ എനിക്ക് കാണാൻ സാധിച്ചത് ഏറെ വർഷങ്ങൾക്ക് ശേഷമാണ്. ഇന്റർനാഷണൽ പൊളിറ്റിക്‌സും , ചാരവൃത്തിയും അദ്ദേഹത്തിന്റെ രചനകളിലെ സ്ഥിരം പ്രമേയങ്ങളാണ്. യഥാർത്ഥ കൃതിയോട് നീതി പുലർത്തിയാണ് ഡേ ഓഫ് ദി ജാക്കൾ സിനിമ നിർമ്മിച്ചത്. എഡ്‌വേഡ്‌ ഫോക്സ് എന്ന നടന് മികച്ച കരിയർ നൽകിയ സിനിമയായിരുന്നു ഡേ ഓഫ് ദി ജാക്കൾ.

Friday, June 6, 2025

ദി ഇൻഗ്ലോറിയസ് ബാസ്റ്റാർഡ്സ് (1978)

Image courtesy: http://imdb.com
1978-ൽ എൻസോ ജി. കാസ്റ്റെല്ലാരിയുടെ (Enzo G. Castellari) സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇറ്റാലിയൻ യുദ്ധ സിനിമയാണ് 'ദി ഇൻഗ്ലോറിയസ് ബാസ്റ്റാർഡ്സ്' (The Inglorious Bastards). Quel maledetto treno blindato (That damned armored train) എന്നാണ് സിനിമയുടെ യഥാർത്ഥഇറ്റാലിയൻ പേര്. ക്വെന്റിൻ ടരന്റിനോയുടെ 2009-ലെ ഇതേപേരിലുള്ള സിനിമയ്ക്ക് പ്രചോദനമായത് ഈ ചിത്രമാണ്. എന്നാൽ, ടരന്റിനോയുടെ സിനിമയിൽ നിന്ന് ഇതിവൃത്തത്തിലും, ആഖ്യാനത്തിലും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഒരു കൂട്ടം അമേരിക്കൻ സൈനിക കുറ്റവാളികളുടെ സാഹസികമായ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. രസകരമായ ആക്ഷൻ സിനിമ ആയതിനാൽ, ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്ന കാലം. വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് സൈനിക ജയിലിലേക്ക് കൊണ്ടുപോകുന്ന ഒരു സംഘം അമേരിക്കൻ സൈനികർ. യാത്രാമദ്ധ്യേ ജർമ്മൻ സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഇവർ സഞ്ചരിച്ച വാഹനം തകരുന്നു. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരെയും വകവരുത്തി ഈ തടവുകാർ രക്ഷപ്പെടുന്നു. തുടർന്ന്, നിഷ്പക്ഷ രാജ്യമായ സ്വിറ്റ്സർലൻഡിലേക്ക് കടക്കാനുള്ള ഇവരുടെ ശ്രമങ്ങളും അതിനിടയിൽ അവർ ചെന്നു ചാടുന്ന അപകടകരമായ ഒരു ദൗത്യവുമാണ് സിനിമയുടെ ഇതിവൃത്തം. ഫ്രഞ്ച് വിപ്ലവകാരികൾക്കുവേണ്ടി ജർമ്മൻ സൈന്യത്തിന്റെ അതിനിർണ്ണായകമായ V2 മിസൈൽ വാഹനം തകർക്കുക എന്ന ചാവേർ ദൗത്യം ഈ 'തെമ്മാടികൾ' ഏറ്റെടുക്കുന്നതോടെ സിനിമ അതിന്റെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് പ്രവേശിക്കുന്നു. 'ദി ഡേർട്ടി ഡസൻ' (The Dirty Dozen) പോലുള്ള ഹോളിവുഡ് യുദ്ധ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമയുടെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

അഭിനേതാക്കൾ നമുക്ക് പരിചയമുള്ളവരല്ല. ഒന്നിന് പിറകേ മറ്റൊന്നായി ആക്ഷൻ രംഗങ്ങൾ വന്നു കൊണ്ടേയിരിക്കും. യുദ്ധവിരുദ്ധതയോ സിനിമയോ, യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് സംസാരിക്കുന്ന സൃഷ്ടിയോ അല്ല. മറിച്ച്, യുദ്ധപശ്ചാത്തലത്തിൽ സാഹസികതയും അതിജീവനവും പ്രമേയമാക്കിയ ഒരു സിനിമയാണിത്. നായകന്മാർ ഇവിടെ രാജ്യസ്നേഹികളായ പട്ടാളക്കാരല്ല, മറിച്ച് സ്വന്തം ജീവൻ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന, നിയമം കയ്യിലെടുക്കുന്ന കുറ്റവാളികളാണ്. പരിമിതമായ ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാകും. എന്നിരുന്നാലും, വെടിയൊച്ചകളും സ്ഫോടനങ്ങളും നിറഞ്ഞ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഈ സിനിമക്ക് കഴിയുന്നുണ്ട്. എൻസോ ജി. കാസ്റ്റെല്ലാരിയുടെ സംവിധാന മികവ് സിനിമയുടെ ഓരോ ഫ്രെയിമിലും ദൃശ്യമാണ്. ക്വെന്റിൻ ടരന്റിനോയുടെ സിനിമ കണ്ട ശേഷം ഈ ചിത്രം കാണുന്നവർക്ക് ഒരുപക്ഷേ നിരാശ തോന്നിയേക്കാം. കാരണം, രണ്ട് സിനിമകളും രണ്ട് ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. എന്നാൽ, 1970-കളിലെ യൂറോപ്യൻ ആക്ഷൻ സിനിമകളുടെ ആരാധകർക്ക് 'ദി ഇൻഗ്ലോറിയസ് ബാസ്റ്റാർഡ്സ്' ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും. Plex ആപ്പിൽ ഈ സിനിമ സൗജന്യമായി കാണാവുന്നതാണ്.

Tuesday, May 27, 2025

ഫോണുകൾ വിലകുറച്ചു വാങ്ങി ഉപയോഗിക്കാം

Image courtesy: Google Gemini
ഒരു പുതിയ ഫോൺ പുറത്തിറക്കുമ്പോൾ ഉയർന്ന വില ഈടാക്കിയാണ് വിൽക്കുന്നത്. തുടക്കത്തിലെ വിപണി വില ആവില്ല കുറച്ചു നാൾ കഴിഞ്ഞ ശേഷം. പുതിയ മോഡലുകൾ പുറത്തിറക്കുമ്പോഴും, വിപണിയിലെ മത്സരം കടുക്കുമ്പോഴും കമ്പനികൾ ഫോണുകളുടെ വില വളരെയധികം കുറയ്ക്കും. കൂടിയ വിലക്ക് ഫോൺ വാങ്ങിയവർ എല്ലാവരും ശശിയാകും. ഉൽപ്പാദന ചിലവിനേക്കാൾ വളരെയധികം വിലകൂട്ടിയാണ് ഫോണുകൾ വിൽക്കുന്നത്. ഒരു ഐഫോൺ 16 പ്രോ മാക്സ് ഉത്പാദിപ്പിക്കാൻ ആപ്പിളിന് ഏകദേശം $485 (ഏകദേശം 41,000 രൂപ) ചിലവാകും, എന്നാൽ ഇന്ത്യയിൽ ഇത് 1,44,900 രൂപയ്ക്ക് വിൽക്കുന്നു.


സാങ്കേതിക വിദ്യയിലെ പുതിയ മാറ്റങ്ങളുടെ വരവും ഫോണുകളുടെ വിലയിൽ ഇടിവുണ്ടാക്കുന്ന ഘടകങ്ങളാണ്. സാങ്കേതിക വിദ്യയിലെ പുരോഗതിക്കനുസരിച്ചു ഫോണിലെ ഘടകങ്ങളും മെച്ചപ്പെടുന്നുണ്ട്. പ്രൊസസ്സറിന്റെ വേഗത, ക്യാമറയുടെ നിലവാരം, റാമിന്റെ, സ്റ്റോറേജിന്റെ വലുപ്പം, സിഗ്നൽ ടെക്നോളജി (4G/5G) തുടങ്ങിയ കാര്യങ്ങൾ മൊബൈൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘട്ടങ്ങളാണ്. എന്നിരുന്നാലും, അടിസ്ഥാന ഫോൺ ഉപയോഗങ്ങളായ ഫോൺ വിളി, സോഷ്യൽ മീഡിയ ഉപയോഗം, ബാങ്കിങ് ആപ്പുകൾ, ക്യാമെറ എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് വിലകൂടിയ പുതിയ ഒരു ഫോൺ ഇല്ലെങ്കിലും നടത്താൻ സാധിക്കും. കൂടിയ ശേഷിയുള്ള പുതിയ ഒരു ഫോൺ വാങ്ങിയാലും പ്രവർത്തന ശേഷിയുടെ 40% വരെയേ സാധാരണ ഉപയോഗങ്ങൾക്ക് ആവശ്യം വരുന്നുള്ളൂ. മൊബൈൽ ഫോണിനായി കൂടുതൽ പണം ചിലവഴിക്കാൻ താല്പര്യമില്ലാത്തവർക്ക് ഒരൽപ്പം പഴയ ഫോൺ വാങ്ങി ഉപയോഗിക്കുന്നത് നല്ലൊരു മാർഗ്ഗമാണ്. കുറച്ചു നാളുകൾക്ക് മുൻപ് പ്രചാരത്തിലുണ്ടായിരുന്ന പ്രീമിയം ഫോണുകൾ കുറഞ്ഞ വിലക്ക് ഓൺലൈൻ ഷോപ്പുകളിൽ വാങ്ങാൻ ലഭിക്കും. 91mobiles പോലെയുള്ള സൈറ്റുകളിൽ തിരഞ്ഞാൽ അത്തരം ഫോണുകളും, വിവിധ സൈറ്റുകളിലെ വിലയും അറിയാൻ സാധിക്കും. ഫോണിന്റെ റിവ്യൂ കൂടി പരിശോധിക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ ചിലപ്പോൾ 5-10% വരെ വീണ്ടും വിലക്കുറവ് കിട്ടും. ഫോണിന്റെ യഥാർത്ഥ വിലയേക്കാൾ 60% വരെയൊക്കെ വിലകുറച്ചു കിട്ടാൻ സാധ്യതയുണ്ട്.

രണ്ടു വർഷം പഴക്കമുള്ള ഫോൺ വാങ്ങിയാൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡ് നിലച്ചിട്ടുണ്ടാവും. ഫോണിൽ കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്തു കൊണ്ട് ഏറ്റവും പുതിയ ആൻഡ്രോയ്ഡ് പതിപ്പിലേക്ക് മാറ്റാൻ സാധിക്കും. ഫോണിനൊപ്പം ലഭിക്കുന്ന ഫാക്ടറി നിർമ്മിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് (Stock ROM) പകരം ഉപയോഗിക്കാവുന്ന ആൻഡ്രോയ്ഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് കസ്റ്റം റോമുകൾ. പുതിയ മോഡൽ മൊബൈൽ ഫോൺ വിപണിയിലിറക്കുമ്പോൾ ആൻഡ്രോയ്ഡ് സോഴ്സ് കോഡ് പൊതു ഉപയോഗത്തിനായി മൊബൈൽ കമ്പനികൾ പ്രസിദ്ധീകരിക്കുന്നു. ലിനക്സ് കെർണൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രമായ ഗ്നു ജനറൽ പബ്ലിക് ലൈസൻസ് (GPL) ഉപയോഗിക്കുന്നതിനാൽ, മാറ്റങ്ങൾ വരുത്തിയ ആൻഡ്രോയ്ഡ് സോഴ്സ് കോഡ് പ്രസിദ്ധീകരിക്കാൻ ഫോൺ നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു. ഇതേ സോഴ്സ് കോഡ് ഉപയോഗിച്ചാണ് കസ്റ്റം റോമുകൾ നിർമ്മിക്കുന്നത്.

വാങ്ങാൻ ഉദ്ദേശിക്കുന്ന ഫോൺ കസ്റ്റം റോം സപ്പോർട്ട് ഉണ്ടോയെന്ന് പരിശോധിക്കുക. CrDroid, LineageOS കസ്റ്റം റോം സൈറ്റുകളിൽ ഫോൺ മോഡൽ ഉണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യുന്ന വിധമൊക്ക സൈറ്റിൽ വിശദമായി പറഞ്ഞിരിക്കും. നിങ്ങളുടെ പ്രദേശത്തുള്ള ടെക്കി പിള്ളേരോട് പറഞ്ഞാൽ കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്തു തരും. ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 നിലവിൽ കസ്റ്റം റോമുകൾ നൽകുന്നുണ്ട്. വളരെ വൈകാതെ ആൻഡ്രോയ്ഡ് 16 അധിഷ്ഠിതമായ കസ്റ്റം റോമുകൾ ഇറങ്ങും. ഫോണുകളിൽ കസ്റ്റം റോമുകൾ ഉപയോഗിക്കുമ്പോൾ പെർഫോമൻസ്, ബാറ്ററി ബാക്കപ്പ് കൂടുന്നതായി കാണാവുന്നതാണ്. കൃത്യമായ അപ്ഡേറ്റുകളും ലഭിക്കും. ബ്ലോട്ടുവെയറുകൾ ഉണ്ടാവില്ല.

Redmi, Poco എന്നീ ബ്രാൻഡ് ഫോണുകൾ കസ്റ്റം റോമുകൾ സപ്പോർട്ട് ചെയ്യുന്നവയാണ്. പഴയ ഫോണുകൾ വളരെ വിലകുറച്ചു വാങ്ങി കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്തു ദീർഘനാൾ ഉപയോഗിക്കാവുന്നതാണ്. 20000 രൂപ വിലയുണ്ടായിരുന്ന Poco X3 Pro ഫോൺ ഇപ്പോൾ 10000 രൂപക്ക് വാങ്ങാൻ ലഭിക്കും. Poco X3 Pro ഫോണിൽ Android 15 അധിഷ്ഠിതമായ CrDroid കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. പുതിയ ഫോൺ വാങ്ങുന്നതിനു മുൻപ് ഏറെ മുതൽ മുടക്കണോ എന്നത് ഒന്ന് കൂടി ആലോചിക്കുക.