Monday, January 20, 2020

ഞാൻ ലൈബ്രറിയൻ ആയിരിന്നെങ്കിൽ....

ലൈബ്രറികളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ വിശിഷ്ടാഥിതിയായി വരുന്നവർ പ്രസംഗത്തിനിടെ പറയുന്ന സ്ഥിരം വാചകമാണ്. "ഞാൻ ഈ പണി കിട്ടിയില്ലാരുന്നെങ്കിൽ ഒരു ലൈബ്രേറിയൻ ആകുമായിരിന്നു. എന്നിട്ട് രാവിലെ മുതൽ വൈകുന്നേരം വരെ ചുമ്മാ ഇരുന്നു പുസ്‌തകങ്ങൾ വായിച്ചു കൂട്ടിയേനെ".

ഇത്തരം വാചകങ്ങൾ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. സ്‌കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി, റിസർച്ച് ലൈബ്രറികളിൽ ലൈബ്രേറിയന്മാർക്ക് പിടിപ്പതു പണിയുണ്ട്. മിക്ക ലൈബ്രറികളിലും ആവശ്യത്തിന് സ്റ്റാഫ് ഉണ്ടാവില്ല. അതിനാൽ തിരക്കോട് തിരക്കായിരിക്കും. ലൈബ്രറിയിലെ എല്ലാ പണികളും തനിയെ ചെയ്യേണ്ടി വരും. Multitasking ചെയ്യാൻ താൽപര്യവും, കഴിവും ഉള്ളവർക്ക് പറ്റിയ പണിയാണ് ലൈബ്രറിയൻ ആകുക എന്നത്. സാഹിത്യ അഭിരുചി (optional), വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പരന്ന അറിവ്, കമ്പ്യൂട്ടർ ജ്ഞാനം (നന്നായിട്ടു വേണം), ഗവേഷണം, അധ്യാപനം, അഡ്മിനിസ്‌ട്രേഷൻ, ക്ലറിക്കൽ വർക്ക്, മാർക്കറ്റിംഗ് (അതില്ലെങ്കിൽ ആരും ലൈബ്രറിയിൽ വരില്ല), technical writing, event management എന്നീ ഗുണങ്ങൾ ഉണ്ടെങ്കിൽ നല്ല ഒരു ലൈബ്രേറിയൻ എന്ന പേര് കേൾപ്പിക്കാം. അല്ലാത്ത പക്ഷം ചീത്തപ്പേര് ആവും ഫലം. ഇതിനൊക്കെ പുറമെ ലൈബ്രറി ഭിത്തിയിൽ ആണി അടിക്കാൻ ഏണി വെച്ച് കേറേണ്ടി വരും, ഫ്യൂസ് പോയാൽ തനിയെ കെട്ടേണ്ടി വരും. അത്തരം പണിക്കും തയ്യാറായിരിക്കണം, ആരും സഹായത്തിനുണ്ടാവില്ല. അധ്യാപകർ പഠിപ്പിച്ചാലും, ഇല്ലെങ്കിലും സമൂഹം ഒരേ ബഹുമാനം കൊടുക്കും. ലൈബ്രേറിയൻ നന്നായി പ്രവർത്തിച്ചാലും മറ്റുള്ളവർ അംഗീകാരമോ, പ്രശംസയോ, ബഹുമാനമോ തരണമെന്നില്ല. ലൈബ്രറിയിൽ വരുന്നവർ ചേട്ടാ, ചേച്ചി എന്നൊക്കെ വിളിച്ചെന്നിരിക്കും!! അതൊക്കെ കേട്ട് വിഷമിക്കരുത് (മറ്റു ഓഫീസുകളിലെ പീയൂണിനെ പോലും പൊതുജനങ്ങൾ സാറേ എന്ന് വിളിക്കും). എത്ര ജോലി ചെയ്‌താലും ലൈബ്രറിയിലെ ജോലി quantify ചെയ്‌തു കാണിക്കാൻ പറ്റാത്തതു ഒരു പോരായ്മയാണ്. അത് കൊണ്ട് തന്നെ ലൈബ്രേറിയൻ ഒന്നും ചെയ്യുന്നില്ല എന്ന ധാരണ മേലധികാരികൾക്ക് ഉണ്ട്.

ലൈബ്രറിയിലെ ദൈനംദിന ജോലിക്ക് പുറമെ ലൈബ്രേറിയന്റെ തലക്കു മീതെ തൂങ്ങിക്കിടക്കുന്ന ഡെമോക്ളീസിന്റെ വാളുകളാണ്, PhD പൂർത്തിയാക്കുക, UGC NET കിട്ടിയില്ലെങ്കിൽ അതിന് ശ്രമിക്കുക, സർവീസ് വിഷയങ്ങൾ തീർക്കുക, ട്രെയിനിങ്-കോൺഫറൻസ് പങ്കെടുക്കുക, ജേർണൽ-കോൺഫറൻസ് പേപ്പറുകൾ എഴുതുക തുടങ്ങി സ്വന്തം പ്രൊമോഷൻ വേണ്ടിയുള്ള പണികൾ ഒരു വശത്തു കൂടി ചെയ്യണം. എല്ലാ ലൈബ്രേറിയന്മാരും മുകളിൽ പറഞ്ഞ ഗുണഗണങ്ങൾ ഉണ്ട് എന്ന് അർത്ഥമില്ല. എല്ലാ തൊഴിൽ മേഖലയിലെയും പോലെ സമർഥ്യം ഉള്ളവരും, ഇല്ലാത്തവരും ഒക്കെ ഉണ്ട്. പൊതുവെ മിക്ക ലൈബ്രേറിയന്മാരും പുതിയ അറിവ് സമ്പാദിക്കുന്നതിൽ മിടുക്കന്മാരാണ്. ട്രെയിനിങ്, കോൺഫറൻസ്, ലൈബ്രേറിയന്മാരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പുതിയ അറിവുകൾ ആർജ്ജിച്ചു കൊണ്ടിരിക്കും.

രാവിലെ ലൈബ്രറിയിൽ എത്തി കസേരയിൽ ഇരുന്നു പുസ്‌തകം വായിച്ചാൽ മതി എന്ന ലൈബ്രേറിയന്റെ ജോലിയെക്കുറിച്ചുള്ള മുൻവിധി മാറ്റുക പ്രസംഗ കേസരികളെ. പുസ്‌തകം വായിക്കാൻ ലൈബ്രേറിയൻ ആകേണ്ട കാര്യമില്ല. ഒരു Amazon Kindle E-reader വാങ്ങിയാൽ ലോകത്ത് എവിടെയും ഇറങ്ങിയ പുസ്തകങ്ങൾ മനസമാധാനത്തോടെ വായിക്കാം. ഇപ്പറിഞ്ഞതിനർത്ഥം, ലൈബ്രേറിയന്മാർ തീരെ പുസ്‌തക പുഴുക്കൾ അല്ല എന്നല്ല, ലൈബ്രേറിയന്മാരുടെ കൂട്ടത്തിലും ധാരാളം സാഹിത്യകാരന്മാരും, സാഹിത്യ അഭിരുചി ഉള്ളവരും, കലാകാരന്മാരും ഒക്കെ ഉണ്ട്.

പിൻവിളി: ഇത് വായിക്കുന്നവർ കാലാവധി കഴിഞ്ഞും കൈവശം സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങൾ എത്രയും വേഗം ലൈബ്രറിയിൽ തിരികെ എൽപ്പിക്കുക. തിരുവനന്തപുരത്തുള്ള ഒരു പ്രസംഗ തൊഴിലാളി പല ലൈബ്രറികളിൽ നിന്നും എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കാതെ വീട്ടിൽ തന്നെ ഒരു ഹോം ലൈബ്രറി ഉണ്ടാക്കി എന്ന് കേട്ടിട്ടുണ്ട്.

Wednesday, January 1, 2020

ആറങ്ങോട്ടുകരയിലെ കളിമൺ വ്യവസായം

തൃശൂർ ജില്ലയുടെ അതിർത്തിയിലുള്ള ചെറിയ ഒരു ഗ്രാമമാണ് ആറങ്ങോട്ടുകര. പാലക്കാട് ജില്ലയോട് അതിരു പങ്കിടുന്ന ഒരു ഗ്രാമം ആണ്. കളിമൺ ഉൽപ്പന്ന നിർമ്മാണത്തിന് പേര് കേട്ട ഒരു പ്രദേശമാണിത്. കിണർ റിങ്ങുകൾ, പാചകത്തിന് ഉപയോഗിക്കുന്ന മൺപാത്രങ്ങൾ, ചെടിച്ചട്ടികൾ, പ്രതിമകൾ, അലങ്കാര വസ്‌തുക്കൾ തുടങ്ങിയവയാണ് ഇവിടെ നിർമ്മിക്കുന്നത്. കിണറുകൾക്കു സാധാരണയായി കോൺക്രീറ്റ് റിങ്ങുകൾ ആണ് സാധാരണ ഉപയോഗിക്കാറ്. പക്ഷെ കളിമൺ റിങ്ങുകൾ പ്രകൃതിദത്ത വസ്‌തുവായ മണ്ണ് കൊണ്ട് നിർമിച്ചതാകയാൽ ആരോഗ്യത്തിനു നല്ലതാണ്, ജലത്തിന് നല്ല കുളിർമ്മയും കിട്ടും.

കളിമണ്ണ് കൊണ്ട് നിർമ്മിച്ച കിണർ റിങ്ങുകൾ.
നല്ല കളിമണ്ണ് ലഭിക്കാത്തതു വ്യവസായത്തെ ബാധിക്കുന്നുണ്ട് എന്ന് തൊഴിലാളികൾ പറഞ്ഞു. സമീപ പ്രദേശങ്ങളിൽ കളിമണ്ണിന്റെ ലഭ്യത കുറഞ്ഞത് കൊണ്ട് ദൂര സ്ഥലങ്ങളിൽ നിന്നും എത്തിക്കുന്നത് ചെലവ് കൂട്ടുന്നു.

കളിമണ്ണ് ചവിട്ടിക്കുഴച്ചു പരുവമാക്കുന്നു 
പാത്ര നിർമ്മാണത്തിനുള്ള കളിമണ്ണ് കുഴച്ചു വെച്ചിരിക്കുന്നു.


പാത്രങ്ങൾ ഉണങ്ങാൻ വെച്ചിരിക്കുന്നു.
പത്രങ്ങൾ ചൂളയിൽ വേകാൻ അടുക്കി വെച്ചിരിക്കുന്നു 
കളിമൺ വ്യവസായം പ്രതിസന്ധികളെ നേരിടുകയാണെന്ന് തൊഴിലാളികൾ സൂചിപ്പിച്ചു. നോട്ട് നിരോധനത്തിന് ശേഷം കച്ചവടം കുത്തനെ ഇടിഞ്ഞു. മുപ്പതിനായിരം രൂപയുടെ കച്ചവടം ദിവസേന നടന്നിരുന്ന സ്ഥാനത്തു ഇന്ന് തൊഴിലാളികൾക്ക് നൽകാനുള്ള ദിവസക്കൂലിക്കുള്ളതു പോലും കിട്ടുന്നില്ല. കുലത്തൊഴിൽ ആയതു കൊണ്ട് നിർമ്മാണം തീർത്തും നിർത്തി വെക്കുന്നില്ല എന്ന് അവർ പറഞ്ഞു.

കുറിപ്പ്: ആതിര മൺപാത്ര നിർമ്മാണ സ്ഥാപനം നടത്തുന്ന ശ്രീ. പൊന്നു ആണ് ഞങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നത്. കിണർ റിങ്ങുകൾ, പുകയില്ലാത്ത അടുപ്പുകൾ, കൂജ, ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ തുടങ്ങിയവ ഇദ്ദേഹം നിർമ്മിക്കുന്നുണ്ട്. Ponnu ഫോൺ നമ്പർ 9539642746, 9947984580