Showing posts with label CBSE. Show all posts
Showing posts with label CBSE. Show all posts

Sunday, December 13, 2020

CBSE എന്ന പല്ലില്ലാത്ത സിംഹം

കോവിഡ് കാലത്തെ സ്‌കൂൾ ഫീസിനെ സംബന്ധിച്ച് രക്ഷകർത്താക്കൾ ഹൈക്കോടതിയെ സമീപിച്ച വാർത്ത നമ്മൾ കണ്ടു. വരുമാനം കുറവായ കാലത്തു സഹികെട്ടിട്ടാവണം രക്ഷകർത്താക്കൾ കോടതിയെ സമീപിച്ചത്. സ്വകാര്യ സ്‌കൂളുകളെ മൂക്ക് കയറിടാനുള്ള വകുപ്പൊന്നും  CBSE എന്ന സ്ഥാപനത്തിനില്ല. സാധാരണക്കാർ വിചാരിക്കുന്നത് CBSE എന്നത് സ്‌കൂളുകളുടെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ശക്തമായ ഒരു സംവിധാനമാണെന്നാണ്. അഫിലിയേഷൻ നൽകുന്ന ഒരു സ്ഥാപനം എന്നതിൽക്കവിഞ്ഞു സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള സംവിധാനമൊന്നും അവരുടെ പക്കലില്ല. സംസ്ഥാനത്തെ എല്ലാത്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങളേയും നിയന്ത്രിക്കാനുള്ള അധികാരം അതതു സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. സ്വകാര്യ സ്‌കൂളുകളും പൊതു വിദ്യാഭ്യാസ ചട്ടം പാലിച്ചു പ്രവർത്തിക്കണമെന്നാണ്. സർക്കാർ സ്‌കൂളുകൾ പ്രവർത്തിക്കുന്ന മാതൃകയിൽ സമയക്രമമടക്കമുള്ള കാര്യങ്ങൾ സ്വകാര്യ സ്‌കൂളുകൾ പാലിക്കണം. സ്വകാര്യ സ്‌കൂളുകൾ അവർക്ക് തോന്നും പോലെ എല്ലാം ചെയ്യും. പാവം രക്ഷകർത്താക്കൾ വിചാരിക്കും സ്‌കൂൾ ചെയ്യുന്ന കാര്യങ്ങൾ എല്ലാം CBSE പറഞ്ഞിട്ടായിരിക്കുമെന്ന്. രക്ഷകർത്താക്കൾ സ്‌കൂൾ അധികാരികളെ ചോദ്യം ചെയ്‌താൽ കണ്ണുരുട്ടലും, ഭീഷണിയും അടക്കം ഉണ്ടാവും. കുട്ടികൾക്ക് അവിടെ പഠിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവും. അതിനാൽ പാവം രക്ഷകർത്താക്കൾ ഒന്നും മിണ്ടാതെ എല്ലാം സഹിക്കും. പിരിവുകൾ എല്ലാം മുറക്ക് നടക്കും. 

ഓരോ സംസ്ഥാനത്തും CBSE റീജിയണൽ കേന്ദ്രങ്ങൾ ഉണ്ട്. അവിടെയൊരു റീജിയണൽ ഓഫീസർ ഉണ്ടാവും. കേരളത്തിലുമുണ്ട് CBSE റീജിയണൽ ഓഫീസ്. ധൈര്യമുള്ള ഏതെങ്കിലും രക്ഷാകർത്താവ് സ്‌കൂളിനെപ്പറ്റി എന്തെങ്കിലും പരാതി CBSE യോട് പറഞ്ഞാൽ പറയും, കിട്ടുന്ന മറുപടി മിക്കവാറും ഇങ്ങനെയായിരിക്കും, “ഓരോ സംസ്ഥാനത്തെ വിദ്യാഭ്യാസ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പാണ്, അവരോട് പരാതി പറയുക”. പൊതു വിദ്യാഭ്യാസ വകുപ്പിനോട് പരാതി പറഞ്ഞാൽ, അവർക്കും ഇടപെടാൻ മടിയാണ്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും സ്വകാര്യ സ്‌കൂളുകളിന്മേലുള്ള തങ്ങളുടെ അധികാരത്തെക്കുറിച്ചു അവർക്കും ഗ്രാഹ്യമുണ്ടാവില്ല. അവർ പരാതി CBSE റീജിയണൽ ഓഫീസിലേക്ക് redirect ചെയ്‌തു കയ്യൊഴിയും. പരാതിയിൽ നടപടിയെടുക്കാൻ അധികാരമില്ലാത്ത CBSE പരാതി കയ്യിൽ വെച്ച് അന്തം വിട്ടിരിക്കും. കോടതിയെ സമീപിക്കുകയെന്നതാണ് പിന്നീടുള്ള വഴി. പൊതു വിദ്യാഭ്യാസ വകുപ്പിനേയും, CBSE, സ്‌കൂളിനേയും, കക്ഷി ചേർത്ത് കേസ് ഫയൽ ചെയ്യുമ്പോൾ എല്ലാരും ഉണരും. സ്വകാര്യ സ്‌കൂളുകളെ മൂക്ക് കയറിടുന്നത് മിക്കവാറും അവസരങ്ങളിൽ കോടതിയാവും.

സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാരുടെ കാര്യമാണ് അതിലും കഷ്ടം. മാന്യമായ ശമ്പളം അവർക്കു കൊടുക്കുന്നുണ്ടായിരുന്നില്ല. ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ നേരത്തെ കിട്ടിക്കൊണ്ടിരുന്ന ശമ്പളം മിക്ക സ്‌കൂളുകളിലും പകുതിയാക്കി. സംഘടിതരല്ലാത്ത സ്വകാര്യ സ്‌കൂൾ ജീവനക്കാരുടെ പരാതികൾ ആരും അറിയുന്നില്ല.

Sunday, April 21, 2019

പഠനഭാരം കുറയ്ക്കാന്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍


കൊച്ചി: സ്കൂൾ സമയം ക്രമീകരിക്കുക, പഠനഭാരം കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളുമായി സി.ബി.എസ്.ഇ. സ്കൂളുകള്ക്ക് പുതിയ സര്ക്കുലര് വരുന്നു. സ്കൂളുകളിലെ പഠനസമയം പരിഷ്കരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇത്തരം കാര്യങ്ങള് ഉൾപ്പെടുത്തി കേന്ദ്ര മാനവശേഷിവികസന മന്ത്രാലയം പുതിയ നിർദ്ദേശം പുറത്തിറക്കും. കേന്ദ്ര നിബന്ധനകളുടെ അടിസ്ഥാനത്തില് നിർദ്ദേശങ്ങൾ സമാഹരിക്കാൻ സംസ്ഥാനങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകും.

പല സി.ബി.എസ്.ഇ. സിലബസ് സ്കൂളുകളിലെയും പഠന സമയത്തെക്കുറിച്ച് ഒട്ടേറെ പരാതികള് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ചുവയസ്സുള്ള കുഞ്ഞുങ്ങൾക്കു വരെ അതിരാവിലെത്തന്നെ അധ്യയനം ആരംഭിക്കുന്ന തരത്തിലുള്ള സമയക്രമമാണ് ചിലയിടങ്ങളിലുള്ളത്. രാവിലെ ഏഴിന് ക്ളാസ് ആരംഭിക്കുന്ന രീതിയിലാണ് പലയിടങ്ങളിലും സ്‌കൂൾ സമയം  ക്രമീകരിച്ചിരിക്കുന്നത്. സമയക്രമം പുനഃക്രമീകരിക്കുകയെന്നത് പുതിയ നിർദ്ദേശങ്ങളില് പ്രധാനമാണ്. സമയക്രമവുമായി ബന്ധപ്പെട്ട് വനിതാ-ശിശുക്ഷേമ മന്ത്രാലയം പലവട്ടം രംഗത്തെത്തിയിരുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മിഷനും ഒട്ടേറെ പരാതികള് ലഭിച്ചിട്ടുണ്ട്.

കേന്ദ്ര നിർദ്ദേശപ്രകാരം അനുവദനീയമായതിനും ഇരട്ടിയാണ് സി.ബി.എസ്.ഇ. സ്കൂളുകളിലെ ബാഗുകളുടെഭാരം. സ്കൂള്ബാഗുകളുടെ ഭാരം കുറയ്ക്കാന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് സി.ബി.എസ്.ഇ. ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇക്കാര്യത്തില് കൂടുതല് വ്യക്തത വരുത്തിയാവും പുതിയ നിർദ്ദേശങ്ങള് വരുക.

അത്യാവശ്യമില്ലാത്ത പഠനോപകരണങ്ങളും പുസ്തകങ്ങളും സ്കൂളില്ത്തന്നെ സൂക്ഷിക്കാൻ സംവിധാനമൊരുക്കണമെന്നും ഗൃഹപാഠം നല്കിയേ തീരൂവെന്ന് നിർബന്ധിക്കുന്ന മാതാപിതാക്കൾക്ക് ബോധവത്കരണം നടത്തണമെന്നും പുതിയ സർക്കുലറിൽ നിർദ്ദേശമുണ്ട്.

വാർത്താ കടപ്പാട്: മാതൃഭൂമി ദിനപത്രം, 21 ഏപ്രിൽ 2019