Monday, April 28, 2014

എന്നു വരും നീ

എന്നു വരും നീ, എന്നു വരും നീ എന്റെ നിലാ പന്തലിൽ,
വെറുതെ എന്റെ കിനാ പന്തലിൽ

വെറുതെ കാണാൻ വെറുതെ ഇരിക്കാൻ വെറുതെ വെറുതെ ചിരിക്കാൻ
തമ്മിൽ വെറുതെ വെറുതെ മിണ്ടാൻ

നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ എന്തിനെൻ കരളിൻ സ്നേഹം
വെറുതെ എന്തിനെൻ നെഞ്ചിൽ മോഹം

മനമായി നീയെൻ മനസിലില്ലാതെ
എന്തിനു പൂവിൻ ചന്തം എന്തിനു രാവിൻ ചന്തം

ഓർമയിലെന്നും ഒമാനിപ്പൂ ഞാൻ
തമ്മിൽ കണ്ട നിമിഷം നമ്മൾ
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും ഓരോ വാക്കിലും അർഥം തോന്നിയ നിമിഷം
ആയിരം അർഥം തോന്നിയ നിമിഷം

എന്നു വരും നീ, എന്നു വരും നീ
എന്റെ നിലാ പന്തലിൽ വെറുതെ എന്റെ കിനാ പന്തലിൽ

വരികൾ: കൈതപ്രം
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Wednesday, April 16, 2014

ഭക്തി ലഹരി

അമിതമായാൽ അമൃതും വിഷം എന്ന് പറയാറുണ്ട്. ആത്മീയത അമിതമായാൽ എന്ത് ചെയ്യും എന്നതിനെക്കുറിച്ച് എങ്ങും പറഞ്ഞു കേട്ടിട്ടില്ല. പുരുഷനാണോ, സ്ത്രീയാണോ കൂടുതൽ ആത്മീയതയിൽ അഭയം പ്രാപിക്കുന്നത്? സ്ത്രീകളാണ് കൂടുതൽ ആത്മീയതയുടെ അടിമയാകുന്നത് എന്ന് ഏതെങ്കിലും ഒരു ആരാധനാലയത്തിൽ പോയി പരിശോധിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതാണ്. ആരാധനാലയങ്ങളിൽ പോയാൽ തീരുന്നതാണോ നമ്മുടെ പ്രശ്നങ്ങൾ? ആരോടെങ്കിലും വിദ്വേഷം ഉണ്ടെങ്കിൽ അമ്പലത്തിൽ പോയി ശത്രു സംഹാര പൂജ നടത്തുന്നവർ ഉണ്ട്. ശത്രുവിനെ കുടുംബ സഹിതം നശിക്കണം എന്നാ ഉദ്ദേശത്തിലാണ് അവർ അത് ചെയ്യുന്നത്. ശത്രുവിന്റെ മനസ്സിലെ ശത്രുത ഇല്ലാതാക്കാനാണ് അത് നടത്തുന്നത് എന്ന് അവർക്കറിയില്ല. വെറുതെ പ്രാർത്ഥിച്ചാൽ ഫലം കിട്ടില്ല എന്ന് വിചാരിച്ച്, ഉദ്ദിഷ്ട കാര്യം സാധിക്കാൻ കൂടുതൽ നാട്യങ്ങളോടെ പ്രാർഥിക്കുന്നവരുണ്ട്. ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ചും, കൂടുതൽ അംഗ വിക്ഷേപങ്ങളോടെയും അമ്പലത്തിൽ വന്നു പ്രാർത്ഥന നടത്തുന്നവർ ഉണ്ട്. തങ്ങളുടെ ചേഷ്ടകൾ മറ്റുള്ളവർക്ക് ഒരു നേരമ്പോക്ക് ആയി മാറുന്നത് അവർ മനസിലാക്കുന്നില്ല. ചിലർ അമ്പല നടയിൽ നെറ്റി ക്ഷേത്ര നടയിൽ കൊണ്ടിടിച്ചു പ്രാർത്ഥിക്കുന്നത്‌ കാണാറുണ്ട്. കൂടുതൽ ഇടിച്ചാൽ കൂടുതൽ അനുഗ്രഹം കിട്ടുമെന്നാണ് ഇവരുടെ വിചാരം. ഞങ്ങളുടെ നാട്ടിലെ ഒരു ചേച്ചി സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചിലർ അതിനെ കുറിച്ച് ഒരു ഫലിതം ഇറക്കി. ചേച്ചിയുടെ നെറ്റി കൊണ്ടുള്ള സ്ഥിരമായ ഇടി കാരണം കരിങ്കൽ പടികൾ പൊട്ടുകയും, വർഷത്തിൽ മൂന്നോ നാലോ തവണ പുതിയത് മാറ്റി ഇടേണ്ടതായും വരുന്നത്രേ!! 

ഭക്തി ബിസിനസ് ആയി മാറിയാലും കുഴപ്പമാണ്. റ്റെലവിഷനിലെ പുരാണ സീരിയലുകൾ ഇതിനു ഉദാഹരണം. ബ്രിട്ടാനിയ സ്പോണ്‍സർ ചെയ്യുന്ന "ജയ് ഹനുമാൻ"  സീരിയൽ സ്ഥിരമായി കാണുന്ന ചില ഭക്തന്മാർ ഹനുമാൻ ക്ഷേത്രത്തിനു മുൻപിൽ വന്നു നിന്ന് "ബ്രിട്ടാനിയ ജയ് ഹനുമാൻ" എന്ന് അറിയാതെ വിളിച്ചു പോകുന്നതായി പറഞ്ഞു കേട്ടിരിന്നു. വാണിജ്യവൽക്കരണം സർവ്വ വ്യാപിയാണ്. ഈശ്വരനെ പോലും വെറുതെ വിടുന്നില്ല. കുറഞ്ഞത്‌ 50 രൂപയെങ്കിലും പോക്കറ്റിൽ ഇടാതെ ആരാധനാലയങ്ങളിൽ പോകാൻ സാധിക്കുമോ? പോകാൻ സാധിക്കുമായിരിക്കും. പക്ഷെ കച്ചവടക്കാരും, പുരോഹിതരും നിങ്ങൾ പോക്കറ്റിൽ കയ്യിടുന്നുണ്ടോ, പണം എടുത്തു അവിടെ ചിലവാക്കുമോ എന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കും. ഏഷ്യാനെറ്റിലെ "കൈലാസനാഥൻ" പുരാണ സീരിയൽ ഭക്തിയേക്കാൾ ഉപരി വിഭക്തി ആണ് ഉളവാക്കുന്നത്. അഭിനേതാക്കളുടെ മാദകത്വം നിറഞ്ഞ ശരീര വടിവിൽ തട്ടി പ്രേക്ഷകരുടെ ആത്മീയത തവിടു പൊടിയാകും. പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ നിർമാതാക്കളുടെ ഉദ്ദേശം കൂടുതൽ പരസ്യ വരുമാനം ആണ്. പ്രേക്ഷകരെ ആകർഷിക്കാൻ അവർ എന്തും ചെയ്യും. നിസ്സാരമായ സാമ്പ്രാണി തിരിയുടെ പരസ്യം നോക്കു. സാമ്പ്രാണി മുതലാളി പറയുന്നു, "ദൈവം ഉണ്ട്, വാങ്ങി കത്തിക്കു കോയാസ് മായ സുപ്രിം സാമ്പ്രാണി തിരികൾ". നിങ്ങളെ ദൈവം ആദ്യം രക്ഷിക്കും!!

മതവും മയക്കുമരുന്നും ഒന്നാണെന്ന് പറഞ്ഞ മർക്സ് ആണ് ശരി. ഇന്നത്തെ കാലത്ത് പുരുഷന്മാർ കുടുംബ പ്രശ്നങ്ങൾ മറക്കാൻ കള്ളുഷാപ്പിൽ (ബാർ, ബിവറേജ് ഷോപ്പ്) പോകുന്നു. സ്ത്രീകള് അമ്പലങ്ങളെ (വഴിപാട്, ജ്യോതിഷം, മന്ത്രവാദം) അല്ലെങ്കിൽ പള്ളിയെ (കൌണ്‍സിലിംഗ്, ധ്യാനം, നൊവേന) ആശ്രയിക്കുന്നു. എല്ലായിടത്തും (മത, മദ്യപാന കേന്ദ്രങ്ങളിൽ) പണം നഷ്ടപെടുന്നു. ഒരിടത്തു നിന്നും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കിട്ടുന്നില്ല. രണ്ടു കൂട്ടർക്കും മനസമാധാനം കുറച്ചു നേരത്തേക്കെങ്കിലും കിട്ടുന്നു. 

Tuesday, April 15, 2014

ആ മാമ്പഴക്കാലം

 എല്ലാവർക്കും ഉണ്ടാവും ഒരു മാമ്പഴക്കാലം. പള്ളിക്കൂടം അടച്ചു കഴിഞ്ഞു പുസ്തകകെട്ടുകൾ ഒരു മൂലക്കൊതുക്കി വേനലവധിയുടെ  തിമിർപ്പിലേക്ക് ഊളിയിട്ടിറങ്ങിയ ഒരു ബാല്യകാലം. ഞങ്ങളുടെ സ്കൂളിൽ വർഷാവസാന പരീക്ഷ പകുതി എത്തുമ്പോഴാണ് എന്റെ നാട്ടിലെ അമ്പലത്തിൽ (വാഴപ്പള്ളി ശിവ ക്ഷേത്രം) പത്തു ദിവസം നീളുന്ന ഉൽത്സവം കൊടിയേറുന്നത്. പരീക്ഷയെ ചവക്കാനോ തുപ്പാനോ വയ്യാത്ത അവസ്ഥ. എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്ന അവസ്ഥ. അവസാന ദിവസത്തെ പരീക്ഷ എഴുതാൻ പ്രത്യേക ഉത്സാഹം ആണ്. എഴുതി എഴുതി പേന വിരൽ തുമ്പിൽ നിന്നും പറന്നു പോകുന്ന അവസ്ഥ. പരീക്ഷ കഴിഞ്ഞു വെളിയിൽ ഇറങ്ങുമ്പോൾ കൂടുകരെല്ലാം ഒരുമിച്ചു വട്ടം കൂടുന്നു. ക്രിക്കറ്റ് ബാറ്റും, അനുബന്ധ കളി സാമഗ്രികളും ഏകോപിപ്പിക്കുന്നതിനുള്ള കൂടിയാലോചനകൾ. ശിവക്ഷേത്രം ആയതു കൊണ്ട് ഉത്സവത്തിന്‌ എല്ലാ വർഷവും "കിരാതം" കഥകളി ഉണ്ടാവും. മറ്റു കഥകൾ കണ്ടില്ലെങ്കിലും "കിരാതം" കാണാൻ പോകും. കുട്ടികൾക്ക് അത് രസകരമായ അനുഭവം ആണ്.

ഞങ്ങൾ വേനലവധി ചെലവഴിക്കുന്നത് പ്രധാനമായും കൊയ്ത്തു കഴിഞ്ഞ വയലുകളിലും, പറമ്പുകളിലും, വായന ശാലയിലുമാണ്. പരീക്ഷ കഴിയുമ്പോൾ പാടത്ത് കൊയ്ത്തു കഴിഞ്ഞിട്ടുണ്ടാവും. കളിയ്ക്കാൻ പറ്റിയ നല്ല പാടം കണ്ടു പിടിക്കാൻ വാനര പട ഇറങ്ങും. ആദ്യം സ്റ്റമ്പ് നാട്ടി കുറച്ചു നേരം കാത്തിരിക്കും. ഉടമസ്ഥർക്ക് എതിർപ്പില്ല  എങ്കിൽ കളി തുടങ്ങും. കുട്ടികൾ കളിയ്ക്കാൻ ഇറങ്ങിയാൽ പാടം ഉറച്ചു പോകും എന്ന കാരണത്താൽ ഉടമസ്ഥർ വയലിൽ ഇറങ്ങാൻ അനുവദിക്കാറില്ല. കുട്ടൻ പിള്ള സാറിന്റെ പറമ്പിൽ കളിക്കുമ്പോൾ, സാറ് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു ഫോർത്ത് അമ്പയറിനെ പറമ്പിന്റെ അതിർത്തിയിൽ നിർത്തും. "കുട്ടൻ പിള്ള സാറ് വരുന്നേ" എന്ന മുന്നറിയിപ്പ് കിട്ടുമ്പോൾ എല്ലാവരും ബാറ്റും സ്റ്റമ്പും ഒക്കെ എടുത്തുകൊണ്ട് ഓടാൻ തുടങ്ങും. സുരക്ഷിതമായ അകലത്തിൽ എത്തിയിട്ട് സാറ് പോകുന്ന വരെ കാത്തിരിക്കും. സാറ് പോയി കഴിഞ്ഞാൽ തിരികെ വന്നു കളി തുടങ്ങും. സാറിന്റെ പേര് കേൾക്കുമ്പോഴേ ഓടാൻ തുടങ്ങുന്നത് കൊണ്ട്  സാറിനെ മിക്കവരും നേരെ ചൊവ്വേ കണ്ടിട്ടില്ല. നാമം മാത്രം ധാരാളം. പിന്നീട് മനസിലായി, സാറ് പറമ്പിലേക്ക് വരുന്നത് പശുവിന് വെള്ളം കൊടുക്കാനും, അതിനെ അഴിച്ചു കൊണ്ട് പോകാനുമാണെന്ന്. ഞങ്ങൾ സാറിനെ പേടിച്ച് കുറെ ഓടിയത് മാത്രം മിച്ചം.

ഞങ്ങളുടെ നാട്ടിലെ വായനശാല വിശേഷങ്ങൾ കൂടി പറയാതെ അവധിക്കാല മഹാത്മ്യം പൂർണമാകില്ല. സ്കൂളിനോട് ചേർന്നാണ് കൈരളി അസോസിയേഷൻ പബ്ലിക്‌ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ധാരാളം പുസ്തകങ്ങൾ ഉള്ള വായനശാല. ചിന്തകൾക്ക് ചന്ദനം ചാർത്താൻ പറ്റിയ പുസ്തകങ്ങൾ ഉണ്ടവിടെ. ഞങ്ങൾ കുട്ടികൾ പ്രധാനമായും കുറ്റാന്വേഷണ നോവലുകൾ ആണ് തുടക്ക കാലത്ത് വയിച്ചിരിന്നത്. കേണൽ പ്രസാദ് എന്ന എഴുത്തുകാരന്റെ ശ്രീകാന്ത് എസ്. വർമ എന്ന കുറ്റാന്വേഷകൻ ഞങ്ങളുടെ ഇടയിൽ പ്രിയപ്പെട്ടതായിരിന്നു. ദുർഗാ പ്രസാദ് ഖത്രിയുടെ (ചുമന്ന കൈപ്പത്തി) നോവലുകളുടെ മലയാള പരിഭാഷകൾ ആവേശ ത്തോടെ വായിച്ചു. ലൈബ്രേറിയൻ വരാൻ ഞങ്ങൾ വൈകുന്നേരം കാത്തിരിക്കും. ലൈബ്രറിയുടെ വാതിൽ തുറന്നാലുടൻ തന്നെ ഞങ്ങൾ അകത്തേക്ക് ഇരച്ചു കയറും. വേണ്ടപെട്ട പുസ്തകം എടുക്കാൻ ഞങ്ങൾ വെമ്പൽ കൊള്ളും. ഷെർലോക്ക്  ഹോംസ്, ടാർസൻ തുടങ്ങിയ കഥാപാത്രങ്ങളെ ഞങ്ങൾ പരിചയപ്പെട്ടു, ഇഷ്ടത്തിലായി. വായനാ ശീലത്തിനു തിരിതെളിച്ചത് ഞങ്ങളുടെ ഗ്രാമീണ വായന ശാലയാണ്. പുസ്തകം എടുത്തു കഴിഞ്ഞാൽ റീഡിംഗ് റൂമിൽ വന്നു മാതൃഭൂമി, മലയാളം വാരിക തുടങ്ങിയവ വായിക്കും. വീട്ടിൽ വന്നാലുടൻ തന്നെ പുസ്തക വായന തുടങ്ങും. അങ്ങനെ "വിശ്വസാഹിത്യമാല" മുഴുവൻ പരിചയപ്പെട്ടു. ലോകസാഹിത്യത്തിലെ പ്രധാന രചനകൾ  അതിലൂടെ പരിചയപ്പെടാൻ പറ്റി.

എന്റെ ബാല്യകാല സുഹൃത്ത് സതീഷ്‌ കുറുപ്പിന്റെ (ഇപ്പോൾ ഫിലിം ആർട്ട് ഡയറക്ടർ) വന നിബിഡമായ പറമ്പിൽ പലതരത്തിലുള്ള സമയം പോക്കലുകൾ. അവിടുത്തെ പല തരത്തിലുള്ള മാവിൽ നിന്നും മാമ്പഴം എറിഞ്ഞു വീഴ്തുക, പാടത്ത് വാഴ പിണ്ടി കൊണ്ട് ചങ്ങാടം ഉണ്ടാക്കുക, കൊയ്ത്തു കഴിഞ്ഞ വയലുകളിൽ വരുന്ന താറാവുകളെ പിന്തുടരുക, മീൻ പിടിക്കുക തുടങ്ങിയ വിനോദ പരിപാടികൾ.

ഏപ്രിൽ മാസത്തിൽ റിസൾട്ട്‌ നോക്കാൻ ഞങ്ങൾ കൂട്ടമായി സ്കൂളിൽ എത്തും. എല്ലാവരും ജയിക്കുമെന്ന് അറിയാമെങ്കിലും വെറുതെ ഒരു ആകാംക്ഷ. കുറച്ചു നാൾ കൂടി കഴിഞ്ഞു പുതിയ പാഠ പുസ്തകങ്ങൾ വാങ്ങാൻ എത്തും. ആ സമയം വേനൽ മഴ ഒക്കെ കഴിഞ്ഞു സ്കൂൾ മുറ്റത്തെ രണ്ടു ഗുൽമോഹർ മരങ്ങളിലും നിറയെ ചുവന്ന പൂക്കളുണ്ടാവും. താഴെ കൊഴിഞ്ഞു വീണ പൂക്കളുടെ കൂടെയുള്ള കൂർത്ത ഭാഗം കഥകളി നടൻമാർ ഉപയോഗിക്കുന്ന നീണ്ട നഖത്തിന് സമാനമാണ്. ഞങ്ങൾ അത് അടർത്തിയെടുത്ത് നഖത്തിന് മുകളിൽ ഒട്ടിച്ചു വെക്കും. ചെറിയ രീതിയിൽ കഥകളി സമാനമായ ചില ആന്ഗ്യങ്ങൾ ഒക്കെ കാണിക്കും.

മാവിൻ ചോട്ടിലെ മണമുള്ള മധുരമായി 
മനതാരിൽ കുളിരുള്ള ബാല്യം 
ആരോ നീട്ടിയ മാഷിതണ്ടിൻ കുളിരുള്ള 
തളിരോർമയാണെന്റെ ബാല്യം

വേനലവധി നൽകിയ അനുഭവങ്ങൾ അനിർവചനീയമാണ്. പുതിയ വിജ്ഞാന ശകലങ്ങളും, ജീവിത അനുഭവങ്ങളും ആർജിച്ച കാലമെന്ന് പറയാൻ കഴിയും. വായനശാലയും, കൂട്ടുകാരും, കളികളും ഒക്കെ സ്വഭാവ രൂപീകരണത്തിലും, വ്യക്തിത്വ വികസനത്തിലും ഒക്കെ ഒരുപാടു പങ്കു വഹിച്ചു. എന്റെ സഹപാഠികൾ ആരും തന്നെ മോശക്കാർ ആയിതീർന്നില്ല. എല്ലാവരും അവരുടേതായ പ്രത്യേകതകളും, അഭിരുചികളും വളർത്തിയെടുത്തവർ. ആ വേനലവധികൾ ഇനിയൊരിക്കലും തിരികെ വരില്ല എന്നോർക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു.