Wednesday, December 17, 2014

സദാചാര കോമാളികൾ

Image courtesy: R. Prasad, Mail Today
ചുംബന സമരം നാലാൾ കൂടുന്നയിടത്തെല്ലാം ചർച്ചയായി കഴിഞ്ഞു. ടെലിവിഷൻ ചാനലുകളിൽ പോലും അതിന്റെ അലകൾ ഇത്  വരെ കെട്ടടങ്ങിയിട്ടില്ല. അടുത്തയിടെ ചുംബന സമരത്തെ സംബന്ധിച്ചു ഏതാനും ചാനൽ ചർച്ചകൾ കാണാൻ ഇടയായി. ചർച്ചകളിൽ എല്ലാം തന്നെ ചുംബന സമരത്തെ അനുകൂലിക്കുന്നവരും, അതിനെ എതിർത്ത സദാചാരവാദികളും ഉണ്ടായിരിന്നു. സദാചാരവാദികളുടെ കാര്യവിവരം ഇല്ലായ്മ എന്നെ അത്ഭുതപ്പെടുത്തി. രൂപത്തിൽ മാത്രം അവർ സദാചാര വാദികൾ എന്ന് തോന്നുമെങ്കിലും, അവരെ ഏതു തൊഴുത്തിൽ കെട്ടുമെന്ന് ആർക്കും അറിയില്ല. ചുംബന സമരത്തെ അനുകൂലിച്ചു സംസാരിച്ച ആളുകളുടെ പല ചോദ്യങ്ങൾക്കും മുൻപിൽ സദാചാര വാദികൾ എന്ന് തോന്നിക്കുന്നവർ  ഉത്തരമില്ലാതെ തപ്പി തടഞ്ഞു.

Friday, November 21, 2014

ഒളിബന്ധങ്ങള്‍ ഹൃദയം പിച്ചിചീന്തുന്നു

ദാമ്പത്യത്തിന്റെ പുതുമോടി അണയുംമുമ്പേ കാമുകനെത്തേടിയിറങ്ങുന്നവര്‍, ചെറുസൗന്ദര്യപ്പിണക്കങ്ങള്‍ പോലും വിവാഹ പൂര്‍വ ബന്ധത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഉപയോഗിക്കുന്നവര്‍, ഒരു മിസ്ഡ്‌കോള്‍ പ്രണയത്തിന്റെ വൈകാരികത്തിളപ്പില്‍ പ്രസവിച്ച് പോറ്റിവളര്‍ത്തിയ മക്കളെപ്പോലും ഉപേക്ഷിച്ച് കാമുകനൊപ്പം ഓടിപ്പോകുന്നവര്‍, പ്രണയത്തിന് തടസ്സമാകുന്നത് അച്ഛനോ അനുജത്തിയോ പങ്കാളിയോ ആയാല്‍ പോലും അവരെ ഇല്ലാതാക്കാന്‍ മടിക്കാത്തവര്‍, വിവാഹേതര ബന്ധം അല്ലലില്ലാതെ തുടരാവാനാവാത്ത സാഹചര്യത്തില്‍ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവര്‍.. അങ്ങിനെയങ്ങിനെ വിലക്കപ്പെട്ട കനിയുടെ മധുരം നുണയാന്‍ ദാമ്പത്യത്തിന്റെ കൂടുപൊട്ടിച്ചെറിയുന്നവരില്‍ പലതരക്കാരുണ്ട്. 

വിവാഹമോചനം തേടി കുടുംബകോടതികളിലെത്തുന്ന കേസുകളില്‍ വലിയൊരു ശതമാനത്തിന് വിവാഹേതര ബന്ധങ്ങളാണ് കാരണം. പക്ഷേ പലപ്പോഴും അവ കാരണമായി കാണിക്കാറില്ല എന്നുമാത്രം. വിവാഹേതര ബന്ധം കോടതിയില്‍ തെളിയിക്കാനുള്ള പ്രയാസം, വിവാഹേതര ബന്ധമാണ് കാരണമെന്ന് വരുന്നത് പുനര്‍വിവാഹ സാധ്യത കുറയ്ക്കുന്നത്, വിവാഹേതരബന്ധം പുറത്തറിയുന്നതിലെ നാണക്കേട് തുടങ്ങിയവയൊക്കെ മൂലം വിവാഹമോചന കേസില്‍ വിവാഹേതര ബന്ധം മറച്ചുവെച്ച് മറ്റു കാരണങ്ങളാണ് പലരും കാണിക്കുക. അഭിഭാഷകരും അതിന് പ്രേരിപ്പിക്കും. മൊബൈല്‍ഫോണുകളിലുമൊക്കെ പ്രചരിക്കുന്ന ക്ലിപ്പുകളും സംഭാഷണങ്ങളുമൊക്കെയും പെരുകുന്ന വിവാഹേതര ബന്ധങ്ങളുടെ സംസാരിക്കുന്ന തെളിവുകളാണ്. കുടുംബകോടതികളിലെത്തുന്ന വിവാഹമോചനക്കേസുകളില്‍ വിവാഹേതര ബന്ധത്തിനുള്ള തെളിവായി ടെലഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പുകള്‍ ഇന്ന് ധാരാളമായി ഹാജരാക്കപ്പെടുന്നുണ്ട്. 

Sunday, November 16, 2014

സർവ്വത്ര പുച്ഛം!!

ചിലർ അങ്ങനെയാണ്. എല്ലാത്തിനോടും സർവ്വത്ര പുച്ഛം. തനൊഴിച്ചുള്ള ഭൂലോകത്തിലെ സകലമാന കാര്യങ്ങളോടും പുച്ഛം. പൊതുവെ കേരളത്തിന്‌ പുറത്തു പോയി വളരെക്കാലം ജീവിച്ചവരിലാണ് ഈ പ്രവണത കൂടുതൽ. നാട്ടിലെ വൃത്തിയില്ലായ്മ, ജനാധിപത്യ സംവിധാനം, നിയമ സംവിധാനം, ഗതാഗതം, വസ്ത്രധാരണം തുടങ്ങിയ ഏതു കാര്യത്തിലും ഗുണദോഷ വശങ്ങൾ നോക്കാതെ കണ്ണുമടച്ചു കുറ്റം പറയും. മാലിന്യ സംസ്കരണത്തെ കുറ്റപ്പെടുത്തും, സ്വന്തം വീട്ടിലെ മാലിന്യം ആരും കാണാതെ അന്യന്റെ പറമ്പിൽ കൊണ്ടിടും!!

മറ്റു ചില ദോഷൈകദൃക്കുകളുടെ കാര്യം ഇതിലും രസകരമാണ്. അവർ എന്തിനും ഏതിനും സർക്കാർ സംവിധാനങ്ങളെ തലങ്ങും വിലങ്ങും കുറ്റപ്പെടുത്തും.  നല്ല സർക്കാർ സ്‌കൂൾ വീടിനടുത്ത് ഉണ്ടെങ്കിലും സ്വന്തം കുഞ്ഞുങ്ങളെ അവിടെ ചേർക്കില്ല. അതൊക്കെ ഭയങ്കര കുറച്ചിലാണ്. കൂടുതൽ തുക ഡൊണേഷൻ കൊടുത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർക്കും. അതെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞു നടക്കും. കൂടുതൽ തുക ഡൊണേഷൻ വാങ്ങുന്ന സ്‌കൂളിന് കൂടുതൽ നിലവാരം ഉണ്ടെന്നാണ് വിചാരം. ചിട്ടയായി പഠിച്ചാൽ ആർക്കും ഉന്നത വിജയം കരസ്ഥമാക്കാം. ഇന്ന് ഉന്നത പദവികളിൽ ഇരിക്കുന്ന പ്രമുഖർ എല്ലാം സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർ ആണെന്ന് ഓർക്കുക.

ദോഷൈക ദൃക്കുകളായ ചില സർക്കാർ ജീവനക്കാരുടെ കാര്യം നോക്കുക. പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന ഇവർ എല്ലാറ്റിനെയും കുറ്റവും  പറയും ജോലിയും ചെയ്യില്ല. രാവിലെ ഓഫീസിൽ വരും. വന്നാൽ ഉടനെ ഫേസ്ബുക്ക്‌ തുറക്കും. മുഖം കാണിക്കും. കുറച്ചു ജോലി ചെയ്യും. പിന്നെ എസ്.എം.എസ് അയച്ചു ആരോടെങ്കിലും പഞ്ചാരയടി തുടങ്ങും. അടുത്ത പടിയായി വൈരാഗ്യം ഉള്ള ആരെയെങ്കിലും തെറി പറയണമെന്നു തോന്നും, ഉടൻ തന്നെ ഫോണ്‍ വിളിച്ചു നോക്കും. പാവപ്പെട്ടവൻ തിരക്കിട്ട ജോലി കാരണം ഫോണ്‍ എടുത്തില്ലെങ്കിൽ തെറി എസ്.എം.എസ് ആയി അയക്കും. മറുപടി ഉടൻ കിട്ടിയില്ലെങ്കിൽ കുറച്ചു തെറി കൂടി അയക്കും. എന്നിട്ട് ചായ കുടിക്കാൻ പോകും. ആത്മാർഥമായി പൊതുജന സേവനം ചെയ്യുന്ന ജീവനക്കാർ ക്ഷമിക്കുക. 

Tuesday, November 11, 2014

മാമ്പൂ കണ്ടും മക്കളെ കണ്ടും..... (ചെറുകഥ)

നിലവിളക്ക് കെടുത്തിയ ശേഷം ഭവാനിയമ്മ വാടക വീടിന്റെ മുറ്റത്തേക്കിറങ്ങി. അത്ര അകലെയല്ലാതെ ഗൃഹപ്രവേശം ആഘോഷിക്കുന്ന വീട്ടിലെ വർണ ദീപങ്ങളും, ശബ്ദഘോഷങ്ങളും ശ്രദ്ധിച്ചു കൊണ്ട് നിന്നു. തനിക്ക് സ്വന്തമായിരിന്ന ആ സ്ഥലത്ത് മകൾ നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകളിൽ പങ്കു ചേരാൻ ഭാഗ്യം ഇല്ലല്ലോ എന്നോർത്തപ്പോൾ അറിയാതെ തേങ്ങി പോയി. ഭാവാനിയമ്മയുടെ ഓർമ്മ ഒരു വർഷം പിന്നിലേക്ക്‌ പോയി. 

പതിവില്ലാതെ വാതിലിൽ ആരോ മുട്ടുന്നത് കേട്ടത് കൊണ്ടാണ് അടുക്കളയിൽ പച്ചക്കറി നുറുക്കുകയായിരിന്ന താൻ ആയാസപ്പെട്ട്‌ എഴുന്നേറ്റത്. കതക് തുറന്ന് നോക്കിയപ്പോൾ വരാന്തയിൽ നിൽക്കുന്ന മരുമകനെ കണ്ടു ആദ്യമൊന്നു അമ്പരന്നു. തൊട്ടടുത്ത വീട്ടിലാണ് താമസമെങ്കിലും വളരെക്കാലമായി സംസാരമില്ല, ചിരിയില്ല. പിണക്കത്തിന്റെ കാര്യം അന്നും, ഇന്നുമറിയില്ല. താൻ ചിരിച്ചെങ്കിലും മരുമകന്റെ മുഖത്ത് ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല. "ഞാൻ ഇവിടെ ഒരു വീട് പണിയാൻ ഉദ്ദേശിക്കുന്നു, അടുത്ത മാസം നിങ്ങൾ രണ്ടു പേരും ഇവിടെ നിന്നും ഇറങ്ങി തരണം" ഇത്രയും ഒറ്റ ശ്വാസത്തിൽ  പറഞ്ഞിട്ട് മരുമകൻ ധൃതിയിൽ തിരികെപ്പോയി. പാരമ്പര്യമായി കിട്ടിയ വീടാണ്, അല്പം പഴയതുമാണ്. തങ്ങൾ ജീവിതം തുടങ്ങിയതും, മകളെയും, കൊച്ചുമക്കളെയും വളർത്തിയതും ഇതേ വീട്ടിൽ വെച്ചാണ്. അവർക്ക് സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ വേറെ വീട് വെച്ച് താമസം തുടങ്ങി. ഓർമ്മയുടെ ഭാണ്ടകെട്ടുകളും പേറി താനും, ഭർത്താവും  ഇവിടെ തുടരുന്നു. ചിലസമയത്ത് കൊച്ചു മക്കളുടെ കളി ചിരികൾ വീടിന്റെ ഏതോ കോണിൽ മുഴങ്ങുന്നതായി തോന്നും. അതൊരു തോന്നലായിരിന്നു എന്ന് തിരിച്ചറിയുമ്പോൾ കണ്ണുകൾ അറിയാതെ നിറയും. സ്വന്തം മകളുണ്ട്, കൊച്ചു മക്കളുണ്ട്, അവർക്കും കുട്ടികളുണ്ട്. എല്ലാവരും സമീപത്താണ് താമസം എങ്കിലും, കണ്ടാൽ പോലും ചിരിക്കില്ല, മിണ്ടില്ല. 

എന്തായാലും വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കാൻ തീരുമാനിച്ചു. അടുത്തു തന്നെ ചെറിയ ഒരു വീട് വാടകയ്ക്ക് എടുത്തു. പെൻഷൻ ഉള്ളത് കൊണ്ട് വാടക, മരുന്ന്, ഭക്ഷണം എന്നിവയ്ക്ക് ആരെയും ആശ്രയിക്കേണ്ടി വരില്ല. പഴയ വീട് പൊളിച്ചു കളയുന്നതും, പുതിയ വീട് പണിയുന്നതിന്റെ വിവിധ ഘട്ടങ്ങളും ആ വഴി പോയപ്പോൾ കാണാൻ ഇടയായി. ഗൃഹ പ്രവേശത്തിന് വിളിക്കുമെന്ന് ആശിച്ചു. മകളും മരുമകനും തൊട്ടടുത്തുള്ള വീടുകളിൽ പോയി ക്ഷണിക്കുന്നത് കണ്ടു. അവർ ഇങ്ങോട്ട് വരുമെന്ന് കരുതി ചായ തയ്യാറാക്കാൻ തേയിലയും, പാലും, പഞ്ചസാരയും എടുത്തു വെച്ചു. വരാന്തയിൽ കാത്തു നിന്നു. പക്ഷെ അവർ ഈ ഭാഗത്തേക്ക് നോക്കാതെ  നടന്നു പോയി. ഗൃഹ പ്രവേശനത്തിന് ക്ഷണിക്കും എന്ന ആശയും ഇല്ലാതായി. പട്ടണത്തിൽ പോയപ്പോൾ പുതിയ ഒരു ജോഡി വസ്ത്രങ്ങൾ വാങ്ങി വെക്കുകയും ചെയ്തതതാണ്‌.

ഗൃഹപ്രവേശത്തിന്റെ അന്ന് രാവിലെ തന്നെ ഉണർന്നു. കുളിച്ചു കഴിഞ്ഞു ക്ഷേത്ര ദർശനം ചെയ്തു, വഴിപാടുകൾ നടത്തി. എല്ലാവർക്കും നല്ലത് വരണേ എന്ന് പ്രാർഥിച്ചു. വീട്ടിലെത്തി വസ്ത്രങ്ങൾ മാറാതെ വരാന്തയിൽ കാത്തിരിന്നു, കുട്ടികൾ ആരെങ്കിലും വന്നു വിളിച്ചാലോ എന്ന് കരുതി . ഗൃഹപ്രവേശം നടക്കുമ്പോഴുള്ള കുരവയിടൽ കേട്ടു. ആ ഇരിപ്പ് അങ്ങനെ ഇരുന്നു. സമയം പോയതറിഞ്ഞില്ല. ഗൃഹപ്രവേശനത്തിനു പോയ അയൽക്കാർ സദ്യയും കഴിഞ്ഞു തിരികെ വന്നു കൊണ്ടിരിക്കുന്നു. നേരം ഉച്ചയായിരിക്കുന്നു. ഇനി ആരും ക്ഷണിക്കാൻ വരില്ല. കിഴവനെയും കിഴവിയെയും ആരും പ്രതീക്ഷിക്കുന്നുമില്ല. വിശപ്പ്‌ തോന്നി തുടങ്ങിയിരിക്കുന്നു. കാലത്ത് ആഹാരം കഴിച്ചിട്ടില്ല എന്ന് ഓർത്തു. ഗുളിക കഴിക്കാനുണ്ട്. സമയത്തു ആഹാരം കഴിച്ചില്ലെങ്കിൽ ഗുളിക കഴിക്കാൻ പറ്റില്ല. ഭവാനിയമ്മ അടുക്കളയിലേക്ക് നടന്നു. അരിപ്പെട്ടി തുറന്ന് ചോറ് വെക്കാനുള്ള അരി അളന്നു വെള്ളത്തിലിട്ടു.

Monday, November 10, 2014

ഷാരൂഖ്‌ ഖാന്റെ മീശ (ചെറുകഥ)

എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷമാണ് അമ്മിണിക്കുട്ടി മണിയറയിലേക്ക് പാലുമായി പോയത്. തന്റെ കല്യാണ ചെറുക്കനെ വിവാഹ മണ്ഡപത്തിൽ വെച്ച് കണ്ടപ്പോൾ മുതലേ തുടങ്ങിയ കലിപ്പാണ്‌. കല്യാണ നിശ്ചയം കഴിഞ്ഞ ശേഷം എത്രയോ തവണ മൊബൈൽ ഫോണിൽ സംസാരിച്ചു. മീശ വടിച്ചു കളയണം എന്ന് ഒരു നൂറു വട്ടമെങ്കിലും പറഞ്ഞു കാണണം. കല്യാണത്തിന് വരുമ്പോൾ മീശ കാണില്ല എന്ന് ചെറുക്കൻ വാക്ക് തന്നതാണ്.

കുട്ടിക്കാലം മുതലേ ഷാരൂഖ്‌ ഖാനെ ആരാധിച്ചു തുടങ്ങിയതാണ്‌. ഖാന്റെ മീശയില്ലാത്ത മാർബിൾ പോലെയുള്ള മുഖം എത്ര സുന്ദരമാണ്. അങ്ങനെ ഉള്ള ഒരു സുന്ദരക്കുട്ടപ്പനെ മാത്രമേ കെട്ടുകയുള്ളൂ എന്ന് ഒരുപാടു തവണ മനസ്സിൽ ശപഥം ചെയ്തു. അതിന്റെ പേരിൽ എത്രയോ കല്യാണ ആലോചനകൾ ഓരോ കാരണം പറഞ്ഞു താൻ തന്നെ മുടക്കി. ഈ ചെറുക്കൻ സുന്ദരൻ ആണെങ്കിലും മീശയുണ്ട്. ഇത്തവണ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. ചെറുക്കനെ ഇഷ്ടപ്പെട്ടു എങ്കിലും ആ മീശ ഒരു തടസ്സം നിൽക്കുന്നു. താനൊഴിച്ചു എല്ലാവർക്കും ചെറുക്കനേയും, അവന്റെ മീശയും ഇഷ്ടപ്പെട്ടു. ഇടതുപക്ഷ അനുഭാവിയായ അടുത്ത കൂട്ടുകാരി പറഞ്ഞു സ്റ്റാലിന്റെ മീശ പോലെയുണ്ടെന്ന്. കടുത്ത കോണ്‍ഗ്രസ്‌കാരനായ പാലാക്കാരൻ അമ്മാവൻ അഭിപ്രായപ്പെട്ടു പി.ടി. ചാക്കോയുടെ മീശ പോലെയെന്ന്. ബിജെപിക്കാരൻ അനുജൻ പറഞ്ഞു, അൽപ്പം കൂടി മീശക്കു കട്ടി കുറക്കാമെങ്കിൽ അളിയന്റെ മീശ ശ്യാമപ്രസാദ് മുഖർജിയുടെ മീശ പോലെ തന്നെ ആകും. ഇതെല്ലാം കേട്ട് മനസ്സ് തേങ്ങി. ഷേപ്പ് ചെയ്യുന്നതിനിടയിൽ അറിയാതെ കത്രിക തട്ടി മീശ മൊത്തം മുറിഞ്ഞു പോകണേ എന്ന് എത്രയോ തവണ കൃഷ്ണനോടു പ്രാർത്ഥിച്ചു.

അമ്മിണിക്കുട്ടി മണിയറയിൽ കയറിയ ശേഷം ചെറുക്കന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. താനാണോ ചെറുക്കനാണോ ആദ്യം പാല് കുടിച്ചത് എന്ന് പോലും ഓർക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരിന്നില്ല അവൾ. എങ്ങനെയോ നേരം വെളുപ്പിച്ചു. അമ്മിണിക്കുട്ടി മണിയറയുടെ വാതിൽ തുറന്നു പുറത്തിറങ്ങി. കയ്യിൽ ചുരുട്ടി പിടിച്ചിരിന്ന കടലാസ് പൊതിയിലെ മീശ ജനലിൽ കൂടി വെളിയിലേക്ക് വലിച്ചെറിഞ്ഞു. മണിയറയുടെ വാതിൽ ഒന്ന് കൂടി തുറന്ന് നോക്കി. അകത്ത് ഉറങ്ങിക്കിടക്കുന്ന സ്വന്തം ഷാരൂഖ്‌ ഖാനെ കണ്ട് സംതൃപ്തിയോടെ നെടുവീർപ്പിട്ടു.

Sunday, November 2, 2014

ഡിസ്പ്പോസ്സിബിൾ


കടപ്പാട്: മാതൃഭൂമി ദിനപത്രം, 2 നവംബർ 2014.

Tuesday, October 28, 2014

പൂജിച്ച പേന

വിവിധ തരത്തിലുള്ള മൂഢവിശ്വാസങ്ങൾ കൊണ്ട് മലിനം ആണ് മനുഷ്യ മനസ്സ്. മൂഢ വിശ്വാസങ്ങളെ ചിന്തിക്കാതെ സ്വീകരിക്കാനും, നല്ല വിശ്വാസങ്ങളെ വളർത്തി എടുക്കുന്നതിൽ വൈക്ല്യബ്യം കാണിക്കുന്നവരും ആണ് നമ്മളെല്ലാം.

എന്റെ സ്‌കൂൾ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരു അനുഭവം പറയാം. ഞാൻ പത്താം തരം അവസാന വർഷ പരീക്ഷ എഴുതി കൊണ്ടിരിക്കുന്നു. പരീക്ഷ വിഷയം ഏതെന്നു ഓർമയില്ല. എഴുത്ത് തകൃതിയായി നടക്കുന്നു. പെട്ടെന്ന് എന്റെ പേന പണി മുടക്കി. എന്റെ മുന്നിലെ ബെഞ്ചിൽ ഇരുന്നു കുത്തിക്കുറിക്കുന്ന പഹയനെ ശബ്ദം കുറച്ചു വിളിച്ചു. അദ്ദേഹത്തിന്റെ മേശപ്പുറത്തു രണ്ടു പേന നിരത്തി വെച്ചിരിക്കുന്നു. ഒരു പേന തന്നു സഹായിക്കണേ എന്ന് അറിയിച്ചു. എടുത്തടിച്ച പോലെ മറുപടി വന്നു, "പൂജിച്ച പേനയാണ്, തരാൻ പറ്റില്ല". ഉടനെ തന്നെ പേനയെടുത്ത് മാറ്റി വെച്ചു. എന്റെ സുഹൃത്ത്‌ അമ്പലം വിഴുങ്ങാൻ എന്ന പോലെ അമ്പല പറമ്പിനു ചുറ്റും ദിവസവും വലം വെക്കുന്നതും കണ്ടിട്ടുണ്ട്. അവൻ ഭഗവാനെ പ്രീണിപ്പിച്ച്‌ ഇങ്ങനെ ഒരു കടുത്ത പ്രയോഗം നടത്തുമെന്ന് ഞാൻ അറിഞ്ഞില്ല. ഏതായാലും എന്റെ സുഹൃത്തിനെ പൂജിച്ച പേന കൈവിട്ടു. പരീക്ഷ ഫലം വന്നപ്പോൾ ഒന്നിലേറെ വിഷയങ്ങൾക്ക്‌ തോറ്റു!! അവൻ പേന എഴുതാൻ തരാഞ്ഞത് വളരെ നന്നായി എന്ന് തോന്നി. എങ്കിൽ പൂജിച്ച പേന എന്നെയും ചതിച്ചേനെ.

വാൽകഷ്ണം: ഹിന്ദുക്കുട്ടികളുടെ പൂജിച്ച പേന കണ്ടു അസൂയ പൂണ്ട നസ്രാണി കുട്ടികൾ പള്ളിയിൽ നിന്നും വെഞ്ചരിച്ച പേന കൊണ്ട് പരീക്ഷ എഴുതുന്നുണ്ട് എന്ന് ഈയിടെ ഒരു രസികൻ എന്നോടു പറഞ്ഞു.

Saturday, October 25, 2014

പകിട പതിമൂന്ന് : ജ്യോതിഷഭീകരതയുടെ മറുപുറം

'ജാതകം പ്രശ്‌നമല്ല' എന്ന് മറുതലയ്ക്കലില്‍ നിന്നും കേള്‍ക്കുന്ന മാത്രയില്‍ ഫോണിന്റെ റിസീവര്‍ താഴെവെക്കുന്ന മാതാപിതാക്കള്‍! തിഥിയും പക്കവും നാളും നോക്കി ഉത്തമപൗരരെ കീറിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദമ്പതികള്‍! പുത്രജനനം തങ്ങളുടെ മരണമായി കണ്ട് നവജാതശിശുവിനെ തറയിടലടിച്ച് കൊന്ന് ഭാവി സുരക്ഷിതമാക്കുന്ന പിതാക്കന്‍മാര്‍! വര്‍ഷങ്ങള്‍ പഴകിയ മാതാവിന്റെ ശവം മാന്തിയെടുത്ത് കായലില്‍ ഒഴുക്കി സൗഭാഗ്യം നേടാന്‍ കൊതിക്കുന്ന മക്കള്‍! പെട്ടിക്കട പോലെ മുക്കിലുംമൂലയിലും പൊട്ടിമുളയക്കുന്ന ജ്യോതിഷായലങ്ങള്‍! തട്ടിയിടിച്ചു വീഴാതെ നടക്കാനാവാത്ത തോതില്‍ വാസ്തുവിരുതന്മാരും മന്ത്രവാദികളും! സ്വര്‍ണ്ണംവാങ്ങി ഐശ്വര്യം നേടാന്‍ ആഭരണശാലകള്‍ക്ക് മുന്നില്‍ ബിവറേജസ് ക്യൂ തീര്‍ക്കുന്ന ദരിദ്രമഹിളകള്‍! പ്രഭാതകൃത്യം ചെയ്യാന്‍പോലും സമയം കുറിപ്പിച്ച് വാങ്ങുന്ന യു.ജി.സി ജന്മങ്ങള്‍! പ്രവചിച്ച് ജനത്തെ സേവിക്കണമെന്ന ആനക്കൊതി മൂത്ത് വി.ആര്‍.എസ് എടുത്തും കവടി നിരത്തുന്ന ഉദ്യോഗസ്ഥപ്രഭുക്കള്‍! പ്രവചനപുലയാട്ടുകളും അന്ധവിശ്വാസ പ്രഘോഷണങ്ങളുമായി 24 x7 പതഞ്ഞൊഴുകുന്ന മാധ്യമനദികള്‍!....''കേരളം അന്ധവിശ്വാസങ്ങളുടെ തമോഗര്‍ത്തം''എന്ന പരസ്യവാചകം നിങ്ങളെ തുറിച്ചു നോക്കുന്നതായി തോന്നുന്നുവോ? അറിയുക, പ്രശ്‌നം നിങ്ങളുടേതല്ല.

ഫാമിലികോർട്ട്

അവര്‍ പരസ്പരം
ഉരചെയ്ത വാക്കുകള്‍
ഉരഗങ്ങളായി
ഫണം വിടർത്തി കൊത്തി

ലിംഗപരിഗണനയുടെ
വാതായനത്തിലൂടെ
അവള്‍ രക്ഷപ്പെട്ടു
കാക്ക വക്കാലത്തുകാരുടെ
അമ്പുകളെല്ലാം
അയാളുടെ കണ്ണില്‍ തറച്ചു

മാനിഷാദ....
നിശ്ബ്ദതയിൽ
നെഞ്ചില്‍ പകർന്ന
അനർഘമന്ത്രങ്ങൾ
പൊട്ടിച്ചിതറി

അയാളുടെ
അദ്ധ്വാനംഎണ്ണി തിട്ടപെ്ടുത്തി
പങ്കിട്ടെടുത്തു

സന്താനങ്ങൾ
അന്ധകാരത്തിൽ മുങ്ങിതപ്പി
ഭിക്ഷ
വ്യഭിചാര
മോഷണ
കൊലപാതക
സദനങ്ങളിൽ ചേക്കേറി

അറിഞ്ഞൊ,
അറിയാതെയോ
ഒരാകാശവും
ഒരുഭൂമിയും
പരസ്പരം പുണർന്നു.

കടപ്പാട്: കാപ്പിൽ തുളസിദാസ്

Monday, October 6, 2014

ജീൻസും കേരളത്തിലെ സ്ത്രീ വിമോചനവും


നൂറ്റി അൻപതു വർഷം മുൻപ് കേരളത്തിൽ ഒരു കൂട്ടം നാടാർ സ്ത്രീകൾ മാറ് മറക്കുന്നതിനു വേണ്ടി സമരം ചെയ്തു. ഈ സംഭവം കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക്‌ ജീവൻ പകരുകയും, ആധുനിക കേരളത്തിനു അടിത്തറ പാകുകയും ചെയ്തു. ഗായകൻ ശ്രീ യേശുദാസ്‌ സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ പരാമർശം ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാദം ആയി (എന്ന് കേരളത്തിലെ മാധ്യമങ്ങൾ അവകാശപ്പെടുന്നു). കേരളത്തിൽ ജീൻസ് ഉണ്ടാക്കിയ കോലാഹലത്തിന്റെ വെളിച്ചത്തിൽ നമ്മുടെ സ്ത്രീകൾ വിമോചിതരാണോ എന്നും, വിമോചന പോരാട്ടങ്ങൾ ശരിയായ പാതയിലൂടെ ആണോ പോകുന്നത് എന്ന് നോക്കാം.

Monday, September 29, 2014

പ്രിയമാനസാ, നീ പോയ്‌വരേണം

രാഗം: തോടി
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ: നളൻ

ച.
പ്രിയമാനസാ, നീ പോയ്‌വരേണം
പ്രിയയോടെന്റെ വാർത്തകൾ ചൊൽവാൻ.
അനു.
പ്രിയമെന്നോർത്തിതുപറകയോ മമ?
ക്രിയകൊണ്ടേവമിരുന്നിടുമോ നീ?
ച.1
പലരും ചൊല്ലിക്കേട്ടു നളിനമുഖിതൻ കഥാ
ബലവദംഗജാർത്തി പെരുത്തിതു ഹൃദി മേ
ഒരുവൻ സഹായമില്ലെന്നുരുതരവേദനയാ
മരുവുന്നനേരം നിന്റെ പരിചയം വന്നു ദൈവാൽ.
2
അഖിലവും കേട്ടു ധരിച്ചഴകൊടു ചൊല്ലുവാനും
സുഖമായങ്ങുമിങ്ങും നടന്നെത്തുവാനും
ന ഖലു സന്ദേഹം വിധി മികവേറും നിന്നെ മമ
സഖിയായിട്ടല്ല, നല്ലനിധിയായിട്ടല്ലോ തന്നു.
3
വചനകൗശലേന കാമിനിമാർമണിയെ
വശഗയാക്കി മമ തരിക സഖേ, നീ
ഇതിനു പ്രതിക്രിയയോ വിധിതന്നെ തവ ചെയ്യും
കളിയല്ലാ നീയല്ലാതൊരുഗ തിയില്ലിന്നെനിക്കാരും.

കടപ്പാട്: www.kathakalipadam.com

Thursday, September 25, 2014

മംഗൾയാൻ

ചൊവ്വയിൽ
അവള്‍
മുറി അടച്ചിട്ട് കഴിഞ്ഞു
പന്ത്രണ്ട് ഭാവങ്ങളും
ഗ്രഹദൃഷ്ടികളും
പൊരുത്വപ്പെട്ടവർ
പുശ്ചത്തോടെ നോക്കി
പൊരുത്വങ്ങൾ
പൊള്ളയായി ഭവിച്ചവർ
ഭൂമിയില്‍
മുറിഅടച്ചിട്ട്
കഴിഞ്ഞു
ചൊവ്വയിലേക്ക്
മംഗൾയാൻ പോയി
വിജയിച്ചു
ഭൂമിയിലേക്ക്
ഒരു മംഗൾയാൻ.....?

കടപ്പാട്: കാപ്പിൽ തുളസിദാസ്

Friday, September 12, 2014

കോടതികളിലെ വ്യവഹാര ഭാഷ

കേരളത്തിലെ കോടതികളിലെ വ്യവഹാര ഭാഷ ഏതാണ് എന്നതിൽ പൊതുജനങ്ങൾക്കു ഇപ്പോഴും സംശയം ഉണ്ട്. വക്കീലന്മാരും, ന്യായാധിപന്മാരും ഇംഗ്ലീഷും മലയാളവും കൂടി കലർന്ന ഒരു മിശ്ര ഭാഷ ആണ് കോടതി മുറികളിൽ ഉപയോഗിക്കുന്നത്. മാതൃ ഭാഷ പ്രാദേശിക കോടതികളിൽ വ്യവഹാരത്തിനായി ഉപയോഗിക്കാമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. കോടതി മുറികളിൽ ഇപ്പോഴും അവിയൽ ഭാഷയാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ മിക്ക കോടതി മുറികളിലും പ്രവർത്തന സമയത്ത്  നടക്കുന്ന സംഭാഷണങ്ങൾ പുറത്തു നിന്നുള്ള വാഹനങ്ങളുടെയും മറ്റും ശബ്ദം കാരണം ശ്രവണ യോഗ്യമല്ല. ഇതിനും പുറമേ, ന്യായാധിപന്മാരും, വക്കീലന്മാരും മലയാളവും, ഇംഗ്ലീഷും ചേർത്ത് പ്രയോഗിക്കുമ്പോൾ കക്ഷികളും, പൊതുജനങ്ങളും കോടതി നടപടികൾ മനസ്സിലാക്കാനാവാതെ കുഴയും. കോടതി മുറിയിൽ മാതൃഭാഷ മാത്രം ഉപയോഗിക്കുന്നതാണ് കക്ഷികൾക്കും, പൊതുജനങ്ങൾക്കും സൌകര്യപ്രദം.

Sunday, September 7, 2014

അതിരു കടക്കുന്ന അമ്മായിഅമ്മമാർ

മരുമകളോട് ക്രൂരത കാണിക്കുന്ന അമ്മായി അമ്മമാരെ എല്ലാവർക്കും പരിചയം കാണും. ആഴച്ചപ്പതിപ്പുകളിലും, ടിവി സീരിയലുകളിലും നിറഞ്ഞാടുന്നത് ഇത്തരം അമ്മായി അമ്മമാരാണ്. മരുമകനോട്‌ ക്രൂരത കാണിക്കുന്ന ഭാര്യ മാതാക്കൾ തുലോം കുറവാണ്. ഉണ്ടെങ്കിൽ തന്നെ അത്തരം കഥകൾ ഒന്നും തന്നെ പൊതുവെ പുറത്തു വരാറില്ല. അത്തരം അമ്മായി അമ്മമാരുടെ വിക്രിയകൾ നമുക്കൊന്ന് അപഗ്രഥിക്കാം.

Friday, August 15, 2014

498a എന്ന ഭീകരൻ (Domestic violence Act)

Domestic Violence Act എന്ന് ഇംഗ്ലീഷിലും, ഗാർഹിക പീഡന നിയമം എന്ന് മലയാളത്തിലും അറിയപ്പെടുന്ന ഈ കക്ഷി ഈയിടെ പത്ര വാർത്തകളിൽ ഇടം പിടിച്ചു. ഈ നിയമത്തെ പുതുക്കി നിശ്ചയിക്കാൻ പോക്കുന്നുവത്രേ. സ്ത്രീകളെ മാത്രം പീഡനത്തിൽ (ഭർത്താവിന്റെയും, ബന്ധുക്കളുടെയും പീഡനം) നിന്നും രക്ഷിക്കാനുള്ള ഈ നിയമം സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് കാരണം.

ശാരീരികമായും, മാനസികമായും (വാക്കുകൾ കൊണ്ട് പോലും) പീഡനം ചെയ്യുന്നു എന്ന് ഭാര്യ പരാതി പരാതി നൽകിയാൽ ഭർത്താവ് അറസ്റ്റിൽ ആകും. ശാരീരികമായി ഉപദ്രവിച്ചു, സ്ത്രീധനം ആവശ്യപ്പെട്ടു, അസഭ്യം പറയുക തുടങ്ങിയ കാരണങ്ങൾ പറഞ്ഞു ഭർത്താവിനെയും, ബന്ധുക്കളെയും (അമ്മ, അച്ഛൻ, സഹോദരി, സഹോദരൻ) വരെ അന്വേഷണം ഒന്നും കൂടാതെ തന്നെ അറസ്റ്റ് ചെയ്യിക്കാൻ കഴിയും. ഭർത്താവിന്റെ ബന്ധുക്കൾ ദമ്പതികൾക്കൊപ്പം താമസിക്കുന്നില്ലെങ്കിൽ കൂടിയും അവരെ പ്രതികളാക്കാൻ പറ്റും. 

Saturday, July 12, 2014

Tomato Chutney


A must-have recipe for delicious tomato chutney that can be served with dosa or chapati.
Ingredients
01. 2 ripe red tomatoes
02.  3 small onions
03. ½ “ piece ginger, ground
04. 10 deseeded dry red chillies ( you can add more if you like it hot)
05. ½ to ¾ cup oil
06. A pinch of sugar

Preparation

01. Grind tomatoes, onions, ginger and chillies to a smooth paste.
02. Heat some oil in a pan and sauté the ground paste in it till the oil separates.
03. When this chutney cools you can store it in a jar.

Courtesy: Malayalam Manorama

Wednesday, July 9, 2014

Indian Railway season ticket affidavit

India Railway  passenger should submit an affidavit while renewing season ticket. Following is the format of affidavit. You can download it from here.

Monday, July 7, 2014

BSNLന്റെ കൊലച്ചതി

ഒരു മാസമായി ഫോണും ഇന്റെർനെറ്റും വീട്ടിൽ ചത്ത അവസ്ഥ. ആദ്യം ഇന്റർനെറ്റ്‌ ചത്തു. BSNL വെബ്‌സൈറ്റിൽ പരാതി പെട്ടു. ഒരു മാന്യൻ BSNL നിന്ന് വിളിച്ചു ചോദിച്ചു "ഇപ്പോൾ കണക്ഷൻ  ഉണ്ടോ എന്ന്". ഇല്ല എന്ന് അല്ലാതെ ഉണ്ട് എന്ന് പറയാൻ പറ്റില്ലല്ലോ. ലൈൻമാനെ വിളിക്കാൻ പറഞ്ഞു നമ്പർ തന്നു. ആ ദിവസം തന്നെ പലതവണ അദ്ദേഹത്തെ വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. അടുത്ത ദിവസം അദ്ദേഹത്തെ ഫോണിൽ കിട്ടി. ഇന്റർനെറ്റിന്റെ ചുമതലയുള്ള, "തേൻ" എന്നർത്ഥം വരുന്ന പേരോടു കൂടിയ ലൈൻ മാൻ ചോദിച്ചു, "ഫോണ്‍ വിളിക്കുമ്പോൾ അപശബ്ദം ഉണ്ടോ" എന്ന്. ശുദ്ധ ഗതിക്കാരനായ ഞാൻ പറഞ്ഞു ചെറിയ തോതിൽ അപശബ്ദം ഉണ്ട് എന്ന്. പെട്ടെന്ന് തന്നെ അദ്ദേഹം പറഞ്ഞു "ഇത് ഫോണിന്റെ കുറ്റമാണ്, അതിന്റെ ചുമതല വേറെ ആൾക്കാണ്" എന്ന് പറഞ്ഞു ഫോണ്‍ വെച്ചു. പിറ്റേ ദിവസം ഫോണിന്റെ ശ്വാസവും നിന്നു. പിറ്റേ ദിവസം തന്നെ ഞാൻ പുഴവാതിലുള്ള BSNL ഓഫീസിൽ നേരിട്ട് ചെന്ന് പരാതി പെട്ടു. യാതൊരു ഭാവവ്യത്യാസവും കൂടാതെ അവിടെ ഇരുന്ന ജീവനക്കാരി നമ്പർ എഴുതിയെടുത്തു. തിരികെ ഒരു വാക്ക് പോലും പറഞ്ഞില്ല. ഞാൻ മടങ്ങി. 

ദിവസങ്ങൾ പലതു കഴിഞ്ഞു, ആരും തന്നെ BSNL ജീവനക്കാർ ആരും തന്നെ പ്രശ്നം പരിഹരിക്കാൻ എത്തിയില്ല. ഫോണിനും, ഇന്റെർനെറ്റിനും കുഴപ്പം വരുന്നത് ആദ്യത്തെ തവണ അല്ല. ഇതിനു മുൻപും ഉണ്ടായ തടസ്സങ്ങൾ വളരെ വൈകിയാണ് പരിഹരിക്കപെട്ടത്‌. രണ്ടു ദിവസം മുൻപ് എന്റെ അച്ഛൻ ഇന്റർനെറ്റ്  കട്ട്‌  ചെയ്യാൻ വട്ടപ്പള്ളിയിൽ ഉള്ള ഓഫീസിൽ എത്തി അപേക്ഷിച്ചു. അപേക്ഷ കൊടുത്തു തിരികെ വന്നു ഒരു മണിക്കൂർ കഴിഞ്ഞു. മൊബൈൽ ഫോണിൽ കൂടി ലാൻഡ്‌ ഫോണിലേക്ക് ഒന്ന് വിളിക്കാൻ ശ്രമിച്ചു. ഫോണ്‍ കണക്ഷൻ വിശ്ച്ചേദിച്ചിരിക്കുന്നു എന്ന സന്ദേശം കിട്ടി. ചങ്ങനാശ്ശേരി BSNL ഫോണ്‍ കൂടി കട്ട് ചെയ്തു!! എന്തൊരു സേവന സന്നദ്ധത. എന്തൊരു വേഗത. ഇന്ന് രാവിലെ ഞാൻ കാര്യം അന്വേഷിച്ചപ്പോൾ അവിടുത്തെ ജീവനക്കാരി പറഞ്ഞു കണക്ഷൻ പുനസ്ഥാപിക്കാൻ ഒരു അപേക്ഷ തരാൻ പറഞ്ഞു. ഞാൻ ഒരെണ്ണം എഴുതി കൊടുത്തു. അപ്പോൾ പറയുന്നു ഡിപ്പോസിറ്റ്  കെട്ടി വെക്കാൻ. ഞാൻ ചോദിച്ചു എന്താ ഉദ്ദേശം എന്ന്. അവർ പറഞ്ഞു നിങ്ങൾ പുതിയ കണക്ഷൻ എടുക്കുന്ന എല്ലാ നടപടികളും പാലിക്കണം എന്ന്. ഇന്റർനെറ്റ്‌ കണക്ഷൻ വേണ്ട എന്ന് പറഞ്ഞു കൊണ്ട് വ്യക്തമായ അപേക്ഷ തന്നിട്ടുണ്ട്. ഫോണ്‍ കട്ട് ചെയ്യാൻ പറഞ്ഞിരിന്നില്ല എന്ന്. എങ്കിൽ നാളെ വരൂ, ഞാൻ അപേക്ഷ ഒന്ന് കൂടി നോക്കട്ടെ എന്ന് ജീവനക്കാരി പറഞ്ഞു. അവർക്ക് അപേക്ഷ കിട്ടി ടെലിഫോണ്‍ കട്ട്‌ ചെയ്യുനതിനു മുൻപ് ഉപഭോക്താവിന്റെ മൊബൈലിൽ ഒന്ന് വിളിച്ചു കാരണം എങ്കിലും ചോദിച്ചിട്ട് കട്ട്‌ ചെയ്തു കൂടെ?

കണ്ണിൽ ചോരയില്ലാത്ത BSNL, നിങ്ങൾ എന്നാണു നന്നാവുക? ഉപഭോക്താവിനോട് എങ്ങനെ പെരുമാറണം എന്ന് തീരെ അറിയില്ല. ഞാൻ പുതിയ ഒരു കണക്ഷൻ എടുക്കാൻ ഏഷ്യാനെറ്റിന്റെ ഓഫീസിൽ ഒരു ദിവസം രാവിലെ ചെന്നു പറഞ്ഞു. ഉച്ചക്ക് മുൻപേ അവർ വന്നു സ്ഥലം നോക്കി. വൈകുന്നേരം അവർ വീട്ടിലേക്കു കേബിൾ വലിച്ചു. തിങ്കളാഴ്ച മോഡം കൊണ്ട് വന്നു വച്ചു. ഇന്റർനെറ്റ്‌ റെഡി. നാളെ രാവിലെയും എനിക്ക് വട്ടപ്പള്ളിയിലെ ഓഫീസിൽ പോകണം. ഞങ്ങളുടെ വീട്ടിലെ ഫോണ്‍ കണക്ഷൻ വീണ്ടെടുക്കാൻ. ഏതാനും ദിവസം മുൻപ് നല്കിയ ഒരു അപേക്ഷ തപ്പിയെടുക്കാൻ ഇത്ര ബുദ്ധിമുട്ടോ. നാളെയും വൈകിയേ ഓഫീസിൽ എനിക്ക് എത്താൻ സാധിക്കുകയുള്ളൂ. ഇവിടെ BSNL മുതലാളിയും, ഉപഭോക്താവ് തൊഴിലാളിയും ആണ്. എന്നെങ്കിലും സോഷ്യലിസം വരുന്ന ലക്ഷണമില്ല!!

Tuesday, June 3, 2014

ഉസ്‌കൂള്‍

''ആഹ്ലാദമേറുന്നു നാളെ -പ്പാഠ-
ശാല തുറക്കും ദിവസം
ഏറിവരുന്നൊരാനന്ദത്തിന്റെ
വാതില്‍ തുറക്കും ദിവസം.
കൊച്ചുതലമുടി ചീകി-യമ്മ-
യുമ്മവെയ്ക്കുന്ന ദിവസം
ഓണത്തിനച്ഛനെടുത്ത -പാവു-
മുണ്ടുടുക്കുന്ന ദിവസം
പുസ്തകസ്സഞ്ചിയുമായി-തങ്ക-
മൊത്തിറങ്ങുന്ന ദിവസം
പാടത്തിന്‍വക്കത്തു നില്ക്കും - ഓണ-
പ്പൂവുമായ് കൊഞ്ചും ദിവസം.
മാന്തളിരുണ്ട കുയിലിന്‍-പാട്ടി-
ങ്ങേറ്റുപാടുന്ന ദിവസം
അച്ഛനെപ്പോലോമനിക്കും- ഗുരു-
നാഥനെ കാണും ദിവസം.
ആഹ്ലാദമേറുന്നു നാളെ-പ്പാഠ-
ശാല തുറക്കും ദിവസം.''

നല്ല ദിവസം/പി. കുഞ്ഞിരാമന്‍നായര്‍

Wednesday, May 21, 2014

മലയാളി ഹോട്ടൽ

കുറച്ചു ദിവസങ്ങൾ മുൻപ് ഞാൻ ഞങ്ങളുടെ "മദ്യ" തിരുവിതാംകൂറിലെ ഒരു മലയാളി ഹോട്ടലിൽ കയറി. (മലയാളി ഹോട്ടൽ = ഉടമസ്ഥൻ വേയ്റ്റർമാർ ഉൾപടെ എല്ലാവരും മലയാളികൾ ) സ്വർണക്കടയിൽ കയറിയ ചെറുപ്പക്കാരിയെ പോലെ എല്ലാ മേശയിലും ഒന്നു പരതി എങ്കിലും എല്ലാ മേശയുടെ മുകളിലും ചുറ്റുപാടും മുൻ സന്ദർശകരുടെ ഓർമ്മക്കുറിപ്പുകൾ‍ കിടക്കുന്നു. ഏതായാലും ഒരു മേശയിൽ ഞാനും ഇരുന്നു. കാഷിയറും രണ്ടു വേയ്റ്റർമാരും ശബ്ദ മലിനീകരണ നിയമങ്ങൾ അനുവദിച്ച 80 ഡെസിബെൽ കടന്നു 800 ഇനും മുകളിൽ പ്രവർത്തിപ്പിച്ചിരിക്കുന്ന ടി വി യിലേക്ക് നോക്കി എല്ലാം മറന്നു തൊണ്ടയിൽ എല്ലു പോയ കൊക്കിനെ പോലെ മുകളിലേക്ക് നോക്കി നിൽകുന്നു. മൂന്നു നാല് വേയ്റ്റർമാർ അടുക്കള ഭാഗത്ത്‌ സൊറ പറഞ്ഞു നിൽകുന്നു. ല്ലാവരുടെയും മുഖത്ത് ബുദ്ധ ഭഗവാന്റെ മുഖത്തെതിനേക്കാൾ ശാന്തത. ഇവരുടെ തൊഴിൽ സമയത്തെ പിരിമുറുക്കം ഇല്ലായ്മ ജപ്പാൻകാര് കണ്ടു പഠിക്കണം എങ്ങിനെ ഒരു വേയ്റ്ററുമായി ആശയ വിനിമയ ബന്ധം സ്ഥാപിക്കാം എന്നായി എന്റെ ആശങ്ക. അപ്പോഴാണ്‌ ടി വി ശബ്ദത്തിന്റെ ഇടയിലൂടെ ഞാൻ കേട്ട ശബ്ദ ഭാഷ.
ശൂ .. ഷൂ ....ശൂ.
ഇതേ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന പലരെയും അവിടെ കാണുവാൻ കഴിഞ്ഞു. ഇത് എനിക്ക് നല്ല പരിചയം ഉള്ള ഭാഷ. പക്ഷെ ഞങ്ങളുടെ നാട്ടിൻപുറത്ത് ഇതിന്റെ അർത്ഥം വേയ്റ്റർ...വേയ്റ്റർ എന്നല്ല. പെടുക്കൂ പെടുക്കൂ എന്നാണ്. ഇവിടെ അമ്മമാർ പിഞ്ചു കുട്ടികളെ മൂത്രം ഒഴിപ്പിക്കുവാൻ പുറപ്പെടുവിക്കുന്ന ശബ്ദം ആണ് ശൂ .. ഷൂ ....ശൂ. പിന്നെ അമാന്തിച്ചില്ല ഞാനും ഇടക്കിടെ ശൂ .. ഷൂ ....ശൂ വെച്ചു കൊണ്ട് ഇരിപ്പായി. ഒരു വേയ്റ്റർ കൊടുങ്കാറ്റു പോലെ വന്നെങ്കിലും ഞാൻ വാക്കുകൾ നെയ്തെടുക്കുന്നതിനു മുൻപ് എന്നെ കടന്നു പോയി. പോയ വഴി 180 ഡിഗ്രീ തല തിരിച്ചു ഞാൻ ഒന്നു നോക്കി അങ്ങോട്ടും ഒരു ശൂ .. ഷൂ ....ശൂ വെച്ചുകൊടുത്തു. ടിയാൻ കുറച്ചു കഴിഞ്ഞു പുറകിൽ കൂടി വന്നു എന്റെ മുൻപിൽ അടുക്കള ഭാഗത്തെ വിദൂരതയിലേക്ക് നോക്കികൊണ്ട്‌ ഗൌരവത്തോടെ ചോദിച്ചു.
"എന്തു വേണം".
കടുത്ത ചോദ്യത്തിനു മുൻപിൽ ഞാൻ ഒന്നു പരുങ്ങി. ഏഴാം ക്ലാസ്സിൽ പഠിപ്പിച്ച പൗലോസ്‌ സർ കുറ്റത്തിനു പിടിച്ചു കഴിയുമ്പോൾ ചോദിക്കുന്ന ചോദ്യം. "എന്തു വേണം". ഒന്നു മുതൽ പത്തു വരെ പറയാം. യേത് പറഞ്ഞാലും അത്രയും അടി തരും.

ചപ്പാത്തി ഉണ്ടോ - ചപ്പാത്തി താമസിക്കും
പറോട്ട ഉണ്ടോ - ചൂട് ഉണ്ടാവില്ല
എന്നാൽ രണ്ടു ഉഴുന്ന് വട തരൂ. ഒരു കാപ്പിയും

രണ്ടാമത് പറഞ്ഞത് അദ്ദേഹം കേട്ടതായി ഭാവിച്ചില്ല. അതിനു മുൻപേ കടന്നു കളഞ്ഞു.
എങ്ങിനെ എങ്കിലും അവിടെ നിന്നു രക്ഷ പെട്ടാൽ മതി എന്നായി എനിക്ക് കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഒരു സ്റ്റീൽ പാത്രത്തിൽ രണ്ടു ഉഴുന്നു വട എത്തി. മേശയിലേക്ക്‌ വെക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു,

"മേശ ക്ലീൻ ചെയ്യണം"

എന്നെ അന്യഗ്രഹ ജീവിയെ കണ്ടതു പോലെ ഒന്നു നോക്കിയിട്ട് മൂലക്ക് ഇരിക്കുന്ന അലമാരയുടെ മുകളിൽ നിന്നും അഴുക്കു പറ്റിയ ഒരു തുണി കൊണ്ട് മേശ തുടച്ചു. തുണിയിലെ കുറച്ചു അഴുക്കു മേശമേലും മേശയിലെ കുറച്ചു അഴുക്കു തുണിയിലും പറ്റി അതെ കൈ കൊണ്ട് തന്നെയാണല്ലോ വടയും എടുത്തത്‌ എന്ന് ഓർത്തപ്പോൾ ഞാൻ ഒന്ന് ഞെട്ടി പോളോ മുട്ടായി പോലെ കട്ടി ആയ വട കണ്ടു ഞാൻ ചോദിച്ചു,
"കൂടെ ഒന്നും ഇല്ലേ"
"ഇല്ല." 
വേണേൽ തിന്നിട്ടു സ്ഥലം വിട്ടോ എന്ന മട്ടിൽ. ഒരു വടയുടെ പകുതി ഒരു വിധത്തിൽ അകത്താക്കി. ബാക്കി വന്ന വട രണ്ടായി മുറിച്ചും വെച്ചു ഞാൻ ഇരുപ്പായി. വട മുറിച്ചു വെച്ചത് മറ്റൊരാളെ അതു തിന്നുന്നതിൽ നിന്നും രക്ഷിക്കാൻ വീണ്ടും വേയ്റ്റർ എത്തി "വേറെ" വാക്കുകൾ വളരെ കുറച്ചു ഉപയോഗിക്കുന്ന അദ്ദേഹം മിത ഭാഷി ആണെന്നു മനസ്സിലായി "ബില്ല്". കാപ്പി ഞാൻ ഉപേഷിച്ചു പ്രൈവറ്റ്റ ബസ്സിലെ ടിക്കറ്റ്‌ പോലെ ഒരു കീറ്റ കടലാസ്സിൽ ബില്ലു കിട്ടി ഞാൻ ബില്ലുമായി വാഷ്‌ ബേസിന്റെ അടുത്തേക്ക്‌ നീങ്ങി രാവിലെ മുതൽ ഉള്ള അവശിഷ്ടങ്ങൾ നിറഞ്ഞിരിക്കുന്നു. ഞാൻ രണ്ടു വിരുലുകൾ കഴുകി കറങ്ങുന്ന കസേരയിൽ ഇരുന്നു ടി വി കാണുന്ന കാഷിയറുടെ അടുത്തേക്ക് നീങ്ങി ബില്ലിൽ 8 രൂപ. ഞാൻ പത്തു രൂപ കൊടുത്തു "ചില്ലറ ഇല്ല". അദ്ദേഹം ടി വി യിൽ നിന്നും കണ്ണ് പറിച്ചു പുറത്തേക്ക് നോക്കി ഇരുന്നു ഇനി മുഖത്തു തുണി ഉടുക്കാത്തത് കൊണ്ടാണോ ഇവരൊന്നും മുഖത്തേക്ക് നോക്കാത്തത് എന്നു ഞാൻ അതിശയിച്ചു. ഞാൻ മൌനം മലയാളിക്ക് ഭൂഷണം എന്നു ധ്യാനിച്ച് കൊണ്ട് പതിയെ പുറത്തേക്ക് ഇറങ്ങി നടന്നു നീങ്ങി. 

ഇന്നലെ ഞാൻ ഞങ്ങളുടെ "മദ്യ" തിരുവിതാംകൂറിലെ ഒരു തമിഴ് ഹോട്ടലിൽ കയറി. (തമിഴ് ഹോട്ടൽ = ഉടമസ്ഥൻ വേറ്റർമാർ ഉൾപടെ എല്ലാവരും തമിഴന്മാർ) വാതിൽ കടന്നപ്പോൾ ഞാൻ ഒന്നു അമാന്തിച്ചു സ്ഥലം മാറി ഏതോ ആർട്ട് ഗാലറിയിൽ വന്നു പെട്ടോ കയറി ചെല്ലുന്ന സ്ഥലത്ത് തന്നെ കേരളത്തിലെ സകല ദേവി ദേവന്മാരുടെയും പരിശുദ്ധൻമാരുടെയും ചിത്രങ്ങൾ. കൂടാതെ ശ്രീ നാരായണ ഗുരു, മന്നത്തു ആചാര്യൻ അങ്ങിനെ പലരും. അറബിയിൽ ബിസ്മില്ലാഹി ർ രഹ് മാനി ർ റഹിം എന്നും ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്.

ബഹുമാനത്തോടെ പ്രദർശിപ്പിച്ചിരുന്ന പരുമല തിരുമേനിയുടെ പടം കണ്ടപ്പോൾ ഞാൻ ഓർത്തു കഴിഞ്ഞ ദിവസം പരുമല തിരുമേനിക്ക് വേണ്ടി പന്തളത്തു തല്ലു ഉണ്ടാക്കിയ കൃസ്ത്യാനികളെക്കാൾ എത്രയോ ആദരവു ഈ തമിഴൻ അദ്ദേഹത്തിനു നൽകുന്നു. ആകപ്പാടെ ഏതോ ആരാധനാലയത്തിൽ ചെന്ന പ്രതീതി. കാഷിയറുടെ മേശയിൽ സാമ്പ്രാണി പുകയുന്നു. തൊട്ടു വെക്കാൻ ചന്ദനവും. കടിക്കാൻ ജീരകവും ഞ്ചസാരയും ഉണ്ട്. അതിൻ ഒരു സ്പൂണും ഉണ്ട് ഒരു മേശ പിടിച്ച ഞാൻ ഇരിക്കുന്നതിനു മുൻപ് തന്നെ ആ മേശയുടെ മുകളിലത്തെ ഫാൻ പ്രവർത്തിക്കുവാൻ തുടങ്ങി. വേയ്റ്റർമാർ ഒക്കെ യുണിഫോം ധരിച്ചിരിക്കുന്നു. ഹാളിൻറ്റെ കോണിൽ നിന്ന് യുണിഫോം ഇല്ലാത്ത ഒരാൾ വിളിച്ചു പറഞ്ഞു "ടായ് അന്ത ടേബിൾ ഒൻപതു കൂപ്പിടടെയ്." ഹോ! ഒരു വീട്ടിൽ ഇന്നത്തെ കാലത്ത് കാർന്നോന്മാർക്കു പോലും കിട്ടാത്ത ശ്രദ്ധ. ഞാൻ ഉറച്ചു ഇരിക്കുന്നതിനു മുൻപ് തന്നെ വേയ്റ്റർ എത്തി. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട് എങ്കിലും അയാൾ അത് ഒറ്റ ശ്വാസത്തിൽ കാണാതെ പറഞ്ഞു. ഞാൻ ഓർത്തു ഒന്നുമല്ലെങ്കിൽ അത്രയും ഓർത്തിരിക്കുവാൻ ബുദ്ധിയുള്ളവൻ.
ഞാൻ പറഞ്ഞു

"രണ്ടു വട ഒരു കാപ്പി"

അയാൾ പോകുന്നതിനു മുൻപു തന്നെ ഒരു ചെറുപ്പക്കാരൻ പയ്യൻ വന്നു വൃത്തിയായി കിടന്ന മേശ ഒന്നൂടെ വൃത്തിയാക്കി. റബ്ബറ് കൊണ്ടുള്ള ഒരു ചെറിയ സാധനം വൃത്തിയാക്കുവാൻ ഉത്തമം. റബ്ബർ പ്രയോഗത്തിന് ശേഷം ഒരു തുണി കൊണ്ട് തുടക്കുകയും ചെയ്തു. എഴുന്നേൽക്കുമ്പോൾ വസ്ത്രങ്ങളിൽ അഴുക്കു ആവാതെ ഇരിക്കുവാൻ അവൻ ബുദ്ധിയായി മേശയുടെ ഇറമ്പുകളും തുടച്ചു. അപ്പോഴേക്കും വേയ്റ്റർ എത്തി ചൂടുള്ള വടയും ഒപ്പം സാമ്പാറും ചമ്മന്തിയും കാപ്പിയും. ഒരു വട തീരുന്നതിനു മുൻപ് തന്നെ വേയ്റ്റർ വീണ്ടും എത്തി ഞാൻ പറഞ്ഞു "ബില്ല്" നിമിഷങ്ങൾക്കകം ബില്ലും എത്തി വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വാഷ്‌ ബേസിനിൽ കൈ കഴുകി ഞാൻ കാഷിയറുടെ അടുത്തേക്ക്‌ ചെന്നു ബില്ലിൽ 8 രൂപ. നൂറു രൂപ കൊടുത്തപ്പോൾ ഒരു ചില്ലറ പ്രശ്നം ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല. കൃത്യമായ ബാക്കിയും സ്നേഹത്തോടെ ഒരു നോട്ടവും. അർത്ഥം ഞാൻ മനസ്സിലാക്കി "വീണ്ടും വരണം".

ഇറങ്ങുന്നതിനു മുൻപ് അര സ്പൂണ്‍ ജീരകവും കാഷിയറുടെ മേശയിൽ നിന്നും എടുത്തു ഞാൻ അകത്താക്കി വേണ്ടിയിട്ടൊന്നും അല്ല, ഒരു നല്ല സ്ഥാപനത്തിന്റെ അൽപം ഐശ്വര്യം എനിക്കും കിട്ടട്ടെ എന്നു കരുതി.

(മുകളിലത്തെ വിവരണം നൂറു ശതമാനം സത്യമായ കാര്യങ്ങൾ. യഥാർത്ഥ അനുഭവം CNP - Jacob John. ഇത് "ചങ്ങനാശ്ശേരി ജങ്ക്ഷൻ" എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ്‌ ആണ്.)

Saturday, May 10, 2014

എന്നാലും എന്റെ തപാൽ വകുപ്പേ!!

ഒരു ദിവസം നട്ടുച്ച സമയം ചങ്ങനാശ്ശേരി പ്രധാന തപാൽ ഓഫീസിൽ ഒരു DVD സുഹൃത്തിന് അയക്കാനായി എത്തി. ഒരു കട്ടിയുള്ള പേപ്പർ കവറിൽ DVD പൊതിഞ്ഞു സ്പീഡ് പോസ്റ്റ്‌ ആയി അയക്കാനാണ് എത്തിയത്. കൌണ്ടറിൽ ഉണ്ടായിരിന്ന ചങ്ങാതി കവർ വാങ്ങി നോക്കിയിട്ട് പറഞ്ഞു, DVD ക്ക് വേണ്ടിയുള്ള പ്രത്യേകം കവറിൽ ആക്കി അയച്ചില്ല എങ്കിൽ സീൽ അടിക്കുമ്പോൾ ഇത് തകർന്ന് തരിപ്പണം ആകും. കവറിന്റെ മുകളിൽ "DVD Inside" എന്ന് എഴുതിയാൽ പോരെ എന്ന് ഞാൻ ചോദിച്ചു. അന്നേരം സീൽ ചെയ്യുന്ന ആൾ ശ്രദ്ധിക്കുമല്ലോ. അയാൾ തുടർന്നു, അങ്ങിനെ എഴുതിയിട്ടും കാര്യമില്ല. സീൽ ചെയ്യുന്നവർ അതൊന്നും ശ്രദ്ധിക്കില്ല. അവർ ആഞ്ഞു തന്നെ ഇടിക്കും, നിങ്ങളുടെ DVD പപ്പടം പോലെ പൊടിയും. ഞാൻ ഇതിനും മുൻപ് DVD ഇങ്ങനെ അയച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അവിടെ ഉണ്ടായിരിന്ന ഒരു സ്ത്രീ ഉദ്യോഗസ്ഥ ചോദിച്ചു, ഇവിടെ നിന്നാണ് അയച്ചത് എന്ന് ഉറപ്പാണോ? ഞാൻ അതെ എന്ന് പറഞ്ഞു. "DVD എത്തേണ്ടിടത് എത്തി എന്ന് ഉറപ്പാണോ?" ഞാൻ അന്തം വിട്ടു പോയി. തപാൽ വകുപ്പ് ഒരിക്കലും നന്നാവില്ല എന്ന് മനസ്സിൽ വിചാരിച്ചു.

തപാൽ വകുപ്പ് ജീവനക്കാർ ഉരുപ്പടികളിൽ സീൽ ചെയ്യുന്ന കണ്ടു കഴിഞ്ഞാൽ നിലവിളിച്ചു പോകും. പഴയ ചില പോലീസുകാർ പ്രതിയെ കുനിച്ചു നിരത്തി ഇടിക്കുന്ന പോലെ ഉള്ള പ്രവർത്തി. എത്രയോ സാങ്കേതിക വിദ്യ വന്നു പോയി. ഇപ്പോഴും പഴയ സീലിനും, ഇടിയുടെ ശക്തിക്കും മാറ്റമില്ല.

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ (എല്ലായിടത്തും അങ്ങനെ തന്നെ) ചെന്നാൽ കാണാം തപാൽ ഉരുപ്പടികൾ ട്രെയിനിൽ കയറ്റാനായി എത്തിക്കുന്ന കാഴ്ച. പ്ലാറ്റ് ഫോമിൽ നിന്നും തപാൽ ചാക്കുകൾ ട്രാക്കിലെ കല്ലുകൾക്ക് മുകളിലേക്ക് ഒരു മനസാക്ഷിയും ഇല്ലാതെ എടുത്തു ഏറിയും.

തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റിനു തീരെ സ്പീഡ് ഇല്ല. പേരിൽ മാത്രമേ സ്പീഡ് ഉള്ളു. സ്പീഡ് പോസ്റ്റിൽ തൊട്ടടുത്തുള്ള സ്ഥലത്തേക്ക് അയച്ച കത്ത് കിട്ടണം എങ്കിൽ ചുരുങ്ങിയത് മൂന്ന് ദിവസം എടുക്കും. അതനുസരിച്ച് സാധാരണ കത്തുകൾ കിട്ടാനുള്ള സമയ പരിധി പത്തു ദിവസമായി ഉയർത്തിയിട്ടുണ്ട്!! സാധാരണ തപാൽ സ്പീഡ് പോസ്റ്റിനു നാണക്കേടു വരുത്താൻ പാടില്ലല്ലോ. സേവന മികവിന്റെ കാര്യത്തിൽ സ്വകാര്യ കൊറിയർ കമ്പനിക്കാർ തപാൽ വകുപ്പിനെ എന്നേ മറി കടന്നു. വ്യാപാരികളും, സ്ഥാപനങ്ങളും എല്ലാവരും തന്നെ തപാൽ വകുപ്പിനെ കൈവിട്ടു. സ്വകാര്യ കൊറിയർ കമ്പനിക്കാർ ദിവസേന സ്ഥാപനങ്ങളിൽ നിന്നും കത്തുകൾ ശേഖരിക്കാൻ എത്തിക്കൊള്ളും. നിങ്ങളുടെ കത്തുകൾ അയക്കാൻ റെഡി ആയെങ്കിൽ ഒന്ന് ഫോണ്‍ വിളിച്ചു പറഞ്ഞാൽ മതി. അവർ ഓടി എത്തി എത്തിക്കൊള്ളും. 

തപാൽ വകുപ്പേ നിങ്ങൾ വളരെ പിറകിലാണ് എല്ലാ കാര്യങ്ങളിലും. സ്വന്തം  കാലിനടിയിലെ മണ്ണ് ഇളകി പോകുന്നത് നിങ്ങൾ അറിയുന്നില്ല.

Monday, April 28, 2014

എന്നു വരും നീ

എന്നു വരും നീ, എന്നു വരും നീ എന്റെ നിലാ പന്തലിൽ,
വെറുതെ എന്റെ കിനാ പന്തലിൽ

വെറുതെ കാണാൻ വെറുതെ ഇരിക്കാൻ വെറുതെ വെറുതെ ചിരിക്കാൻ
തമ്മിൽ വെറുതെ വെറുതെ മിണ്ടാൻ

നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ എന്തിനെൻ കരളിൻ സ്നേഹം
വെറുതെ എന്തിനെൻ നെഞ്ചിൽ മോഹം

മനമായി നീയെൻ മനസിലില്ലാതെ
എന്തിനു പൂവിൻ ചന്തം എന്തിനു രാവിൻ ചന്തം

ഓർമയിലെന്നും ഒമാനിപ്പൂ ഞാൻ
തമ്മിൽ കണ്ട നിമിഷം നമ്മൾ
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും ഓരോ വാക്കിലും അർഥം തോന്നിയ നിമിഷം
ആയിരം അർഥം തോന്നിയ നിമിഷം

എന്നു വരും നീ, എന്നു വരും നീ
എന്റെ നിലാ പന്തലിൽ വെറുതെ എന്റെ കിനാ പന്തലിൽ

വരികൾ: കൈതപ്രം
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Wednesday, April 16, 2014

ഭക്തി ലഹരി

അമിതമായാൽ അമൃതും വിഷം എന്ന് പറയാറുണ്ട്. ആത്മീയത അമിതമായാൽ എന്ത് ചെയ്യും എന്നതിനെക്കുറിച്ച് എങ്ങും പറഞ്ഞു കേട്ടിട്ടില്ല. പുരുഷനാണോ, സ്ത്രീയാണോ കൂടുതൽ ആത്മീയതയിൽ അഭയം പ്രാപിക്കുന്നത്? സ്ത്രീകളാണ് കൂടുതൽ ആത്മീയതയുടെ അടിമയാകുന്നത് എന്ന് ഏതെങ്കിലും ഒരു ആരാധനാലയത്തിൽ പോയി പരിശോധിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതാണ്. ആരാധനാലയങ്ങളിൽ പോയാൽ തീരുന്നതാണോ നമ്മുടെ പ്രശ്നങ്ങൾ? ആരോടെങ്കിലും വിദ്വേഷം ഉണ്ടെങ്കിൽ അമ്പലത്തിൽ പോയി ശത്രു സംഹാര പൂജ നടത്തുന്നവർ ഉണ്ട്. ശത്രുവിനെ കുടുംബ സഹിതം നശിക്കണം എന്നാ ഉദ്ദേശത്തിലാണ് അവർ അത് ചെയ്യുന്നത്. ശത്രുവിന്റെ മനസ്സിലെ ശത്രുത ഇല്ലാതാക്കാനാണ് അത് നടത്തുന്നത് എന്ന് അവർക്കറിയില്ല. വെറുതെ പ്രാർത്ഥിച്ചാൽ ഫലം കിട്ടില്ല എന്ന് വിചാരിച്ച്, ഉദ്ദിഷ്ട കാര്യം സാധിക്കാൻ കൂടുതൽ നാട്യങ്ങളോടെ പ്രാർഥിക്കുന്നവരുണ്ട്. ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ചും, കൂടുതൽ അംഗ വിക്ഷേപങ്ങളോടെയും അമ്പലത്തിൽ വന്നു പ്രാർത്ഥന നടത്തുന്നവർ ഉണ്ട്. തങ്ങളുടെ ചേഷ്ടകൾ മറ്റുള്ളവർക്ക് ഒരു നേരമ്പോക്ക് ആയി മാറുന്നത് അവർ മനസിലാക്കുന്നില്ല. ചിലർ അമ്പല നടയിൽ നെറ്റി ക്ഷേത്ര നടയിൽ കൊണ്ടിടിച്ചു പ്രാർത്ഥിക്കുന്നത്‌ കാണാറുണ്ട്. കൂടുതൽ ഇടിച്ചാൽ കൂടുതൽ അനുഗ്രഹം കിട്ടുമെന്നാണ് ഇവരുടെ വിചാരം. ഞങ്ങളുടെ നാട്ടിലെ ഒരു ചേച്ചി സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചിലർ അതിനെ കുറിച്ച് ഒരു ഫലിതം ഇറക്കി. ചേച്ചിയുടെ നെറ്റി കൊണ്ടുള്ള സ്ഥിരമായ ഇടി കാരണം കരിങ്കൽ പടികൾ പൊട്ടുകയും, വർഷത്തിൽ മൂന്നോ നാലോ തവണ പുതിയത് മാറ്റി ഇടേണ്ടതായും വരുന്നത്രേ!! 

ഭക്തി ബിസിനസ് ആയി മാറിയാലും കുഴപ്പമാണ്. റ്റെലവിഷനിലെ പുരാണ സീരിയലുകൾ ഇതിനു ഉദാഹരണം. ബ്രിട്ടാനിയ സ്പോണ്‍സർ ചെയ്യുന്ന "ജയ് ഹനുമാൻ"  സീരിയൽ സ്ഥിരമായി കാണുന്ന ചില ഭക്തന്മാർ ഹനുമാൻ ക്ഷേത്രത്തിനു മുൻപിൽ വന്നു നിന്ന് "ബ്രിട്ടാനിയ ജയ് ഹനുമാൻ" എന്ന് അറിയാതെ വിളിച്ചു പോകുന്നതായി പറഞ്ഞു കേട്ടിരിന്നു. വാണിജ്യവൽക്കരണം സർവ്വ വ്യാപിയാണ്. ഈശ്വരനെ പോലും വെറുതെ വിടുന്നില്ല. കുറഞ്ഞത്‌ 50 രൂപയെങ്കിലും പോക്കറ്റിൽ ഇടാതെ ആരാധനാലയങ്ങളിൽ പോകാൻ സാധിക്കുമോ? പോകാൻ സാധിക്കുമായിരിക്കും. പക്ഷെ കച്ചവടക്കാരും, പുരോഹിതരും നിങ്ങൾ പോക്കറ്റിൽ കയ്യിടുന്നുണ്ടോ, പണം എടുത്തു അവിടെ ചിലവാക്കുമോ എന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കും. ഏഷ്യാനെറ്റിലെ "കൈലാസനാഥൻ" പുരാണ സീരിയൽ ഭക്തിയേക്കാൾ ഉപരി വിഭക്തി ആണ് ഉളവാക്കുന്നത്. അഭിനേതാക്കളുടെ മാദകത്വം നിറഞ്ഞ ശരീര വടിവിൽ തട്ടി പ്രേക്ഷകരുടെ ആത്മീയത തവിടു പൊടിയാകും. പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ നിർമാതാക്കളുടെ ഉദ്ദേശം കൂടുതൽ പരസ്യ വരുമാനം ആണ്. പ്രേക്ഷകരെ ആകർഷിക്കാൻ അവർ എന്തും ചെയ്യും. നിസ്സാരമായ സാമ്പ്രാണി തിരിയുടെ പരസ്യം നോക്കു. സാമ്പ്രാണി മുതലാളി പറയുന്നു, "ദൈവം ഉണ്ട്, വാങ്ങി കത്തിക്കു കോയാസ് മായ സുപ്രിം സാമ്പ്രാണി തിരികൾ". നിങ്ങളെ ദൈവം ആദ്യം രക്ഷിക്കും!!

മതവും മയക്കുമരുന്നും ഒന്നാണെന്ന് പറഞ്ഞ മർക്സ് ആണ് ശരി. ഇന്നത്തെ കാലത്ത് പുരുഷന്മാർ കുടുംബ പ്രശ്നങ്ങൾ മറക്കാൻ കള്ളുഷാപ്പിൽ (ബാർ, ബിവറേജ് ഷോപ്പ്) പോകുന്നു. സ്ത്രീകള് അമ്പലങ്ങളെ (വഴിപാട്, ജ്യോതിഷം, മന്ത്രവാദം) അല്ലെങ്കിൽ പള്ളിയെ (കൌണ്‍സിലിംഗ്, ധ്യാനം, നൊവേന) ആശ്രയിക്കുന്നു. എല്ലായിടത്തും (മത, മദ്യപാന കേന്ദ്രങ്ങളിൽ) പണം നഷ്ടപെടുന്നു. ഒരിടത്തു നിന്നും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കിട്ടുന്നില്ല. രണ്ടു കൂട്ടർക്കും മനസമാധാനം കുറച്ചു നേരത്തേക്കെങ്കിലും കിട്ടുന്നു. 

Tuesday, April 15, 2014

ആ മാമ്പഴക്കാലം

 എല്ലാവർക്കും ഉണ്ടാവും ഒരു മാമ്പഴക്കാലം. പള്ളിക്കൂടം അടച്ചു കഴിഞ്ഞു പുസ്തകകെട്ടുകൾ ഒരു മൂലക്കൊതുക്കി വേനലവധിയുടെ  തിമിർപ്പിലേക്ക് ഊളിയിട്ടിറങ്ങിയ ഒരു ബാല്യകാലം. ഞങ്ങളുടെ സ്കൂളിൽ വർഷാവസാന പരീക്ഷ പകുതി എത്തുമ്പോഴാണ് എന്റെ നാട്ടിലെ അമ്പലത്തിൽ (വാഴപ്പള്ളി ശിവ ക്ഷേത്രം) പത്തു ദിവസം നീളുന്ന ഉൽത്സവം കൊടിയേറുന്നത്. പരീക്ഷയെ ചവക്കാനോ തുപ്പാനോ വയ്യാത്ത അവസ്ഥ. എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്ന അവസ്ഥ. അവസാന ദിവസത്തെ പരീക്ഷ എഴുതാൻ പ്രത്യേക ഉത്സാഹം ആണ്. എഴുതി എഴുതി പേന വിരൽ തുമ്പിൽ നിന്നും പറന്നു പോകുന്ന അവസ്ഥ. പരീക്ഷ കഴിഞ്ഞു വെളിയിൽ ഇറങ്ങുമ്പോൾ കൂടുകരെല്ലാം ഒരുമിച്ചു വട്ടം കൂടുന്നു. ക്രിക്കറ്റ് ബാറ്റും, അനുബന്ധ കളി സാമഗ്രികളും ഏകോപിപ്പിക്കുന്നതിനുള്ള കൂടിയാലോചനകൾ. ശിവക്ഷേത്രം ആയതു കൊണ്ട് ഉത്സവത്തിന്‌ എല്ലാ വർഷവും "കിരാതം" കഥകളി ഉണ്ടാവും. മറ്റു കഥകൾ കണ്ടില്ലെങ്കിലും "കിരാതം" കാണാൻ പോകും. കുട്ടികൾക്ക് അത് രസകരമായ അനുഭവം ആണ്.

ഞങ്ങൾ വേനലവധി ചെലവഴിക്കുന്നത് പ്രധാനമായും കൊയ്ത്തു കഴിഞ്ഞ വയലുകളിലും, പറമ്പുകളിലും, വായന ശാലയിലുമാണ്. പരീക്ഷ കഴിയുമ്പോൾ പാടത്ത് കൊയ്ത്തു കഴിഞ്ഞിട്ടുണ്ടാവും. കളിയ്ക്കാൻ പറ്റിയ നല്ല പാടം കണ്ടു പിടിക്കാൻ വാനര പട ഇറങ്ങും. ആദ്യം സ്റ്റമ്പ് നാട്ടി കുറച്ചു നേരം കാത്തിരിക്കും. ഉടമസ്ഥർക്ക് എതിർപ്പില്ല  എങ്കിൽ കളി തുടങ്ങും. കുട്ടികൾ കളിയ്ക്കാൻ ഇറങ്ങിയാൽ പാടം ഉറച്ചു പോകും എന്ന കാരണത്താൽ ഉടമസ്ഥർ വയലിൽ ഇറങ്ങാൻ അനുവദിക്കാറില്ല. കുട്ടൻ പിള്ള സാറിന്റെ പറമ്പിൽ കളിക്കുമ്പോൾ, സാറ് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു ഫോർത്ത് അമ്പയറിനെ പറമ്പിന്റെ അതിർത്തിയിൽ നിർത്തും. "കുട്ടൻ പിള്ള സാറ് വരുന്നേ" എന്ന മുന്നറിയിപ്പ് കിട്ടുമ്പോൾ എല്ലാവരും ബാറ്റും സ്റ്റമ്പും ഒക്കെ എടുത്തുകൊണ്ട് ഓടാൻ തുടങ്ങും. സുരക്ഷിതമായ അകലത്തിൽ എത്തിയിട്ട് സാറ് പോകുന്ന വരെ കാത്തിരിക്കും. സാറ് പോയി കഴിഞ്ഞാൽ തിരികെ വന്നു കളി തുടങ്ങും. സാറിന്റെ പേര് കേൾക്കുമ്പോഴേ ഓടാൻ തുടങ്ങുന്നത് കൊണ്ട്  സാറിനെ മിക്കവരും നേരെ ചൊവ്വേ കണ്ടിട്ടില്ല. നാമം മാത്രം ധാരാളം. പിന്നീട് മനസിലായി, സാറ് പറമ്പിലേക്ക് വരുന്നത് പശുവിന് വെള്ളം കൊടുക്കാനും, അതിനെ അഴിച്ചു കൊണ്ട് പോകാനുമാണെന്ന്. ഞങ്ങൾ സാറിനെ പേടിച്ച് കുറെ ഓടിയത് മാത്രം മിച്ചം.

ഞങ്ങളുടെ നാട്ടിലെ വായനശാല വിശേഷങ്ങൾ കൂടി പറയാതെ അവധിക്കാല മഹാത്മ്യം പൂർണമാകില്ല. സ്കൂളിനോട് ചേർന്നാണ് കൈരളി അസോസിയേഷൻ പബ്ലിക്‌ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ധാരാളം പുസ്തകങ്ങൾ ഉള്ള വായനശാല. ചിന്തകൾക്ക് ചന്ദനം ചാർത്താൻ പറ്റിയ പുസ്തകങ്ങൾ ഉണ്ടവിടെ. ഞങ്ങൾ കുട്ടികൾ പ്രധാനമായും കുറ്റാന്വേഷണ നോവലുകൾ ആണ് തുടക്ക കാലത്ത് വയിച്ചിരിന്നത്. കേണൽ പ്രസാദ് എന്ന എഴുത്തുകാരന്റെ ശ്രീകാന്ത് എസ്. വർമ എന്ന കുറ്റാന്വേഷകൻ ഞങ്ങളുടെ ഇടയിൽ പ്രിയപ്പെട്ടതായിരിന്നു. ദുർഗാ പ്രസാദ് ഖത്രിയുടെ (ചുമന്ന കൈപ്പത്തി) നോവലുകളുടെ മലയാള പരിഭാഷകൾ ആവേശ ത്തോടെ വായിച്ചു. ലൈബ്രേറിയൻ വരാൻ ഞങ്ങൾ വൈകുന്നേരം കാത്തിരിക്കും. ലൈബ്രറിയുടെ വാതിൽ തുറന്നാലുടൻ തന്നെ ഞങ്ങൾ അകത്തേക്ക് ഇരച്ചു കയറും. വേണ്ടപെട്ട പുസ്തകം എടുക്കാൻ ഞങ്ങൾ വെമ്പൽ കൊള്ളും. ഷെർലോക്ക്  ഹോംസ്, ടാർസൻ തുടങ്ങിയ കഥാപാത്രങ്ങളെ ഞങ്ങൾ പരിചയപ്പെട്ടു, ഇഷ്ടത്തിലായി. വായനാ ശീലത്തിനു തിരിതെളിച്ചത് ഞങ്ങളുടെ ഗ്രാമീണ വായന ശാലയാണ്. പുസ്തകം എടുത്തു കഴിഞ്ഞാൽ റീഡിംഗ് റൂമിൽ വന്നു മാതൃഭൂമി, മലയാളം വാരിക തുടങ്ങിയവ വായിക്കും. വീട്ടിൽ വന്നാലുടൻ തന്നെ പുസ്തക വായന തുടങ്ങും. അങ്ങനെ "വിശ്വസാഹിത്യമാല" മുഴുവൻ പരിചയപ്പെട്ടു. ലോകസാഹിത്യത്തിലെ പ്രധാന രചനകൾ  അതിലൂടെ പരിചയപ്പെടാൻ പറ്റി.

എന്റെ ബാല്യകാല സുഹൃത്ത് സതീഷ്‌ കുറുപ്പിന്റെ (ഇപ്പോൾ ഫിലിം ആർട്ട് ഡയറക്ടർ) വന നിബിഡമായ പറമ്പിൽ പലതരത്തിലുള്ള സമയം പോക്കലുകൾ. അവിടുത്തെ പല തരത്തിലുള്ള മാവിൽ നിന്നും മാമ്പഴം എറിഞ്ഞു വീഴ്തുക, പാടത്ത് വാഴ പിണ്ടി കൊണ്ട് ചങ്ങാടം ഉണ്ടാക്കുക, കൊയ്ത്തു കഴിഞ്ഞ വയലുകളിൽ വരുന്ന താറാവുകളെ പിന്തുടരുക, മീൻ പിടിക്കുക തുടങ്ങിയ വിനോദ പരിപാടികൾ.

ഏപ്രിൽ മാസത്തിൽ റിസൾട്ട്‌ നോക്കാൻ ഞങ്ങൾ കൂട്ടമായി സ്കൂളിൽ എത്തും. എല്ലാവരും ജയിക്കുമെന്ന് അറിയാമെങ്കിലും വെറുതെ ഒരു ആകാംക്ഷ. കുറച്ചു നാൾ കൂടി കഴിഞ്ഞു പുതിയ പാഠ പുസ്തകങ്ങൾ വാങ്ങാൻ എത്തും. ആ സമയം വേനൽ മഴ ഒക്കെ കഴിഞ്ഞു സ്കൂൾ മുറ്റത്തെ രണ്ടു ഗുൽമോഹർ മരങ്ങളിലും നിറയെ ചുവന്ന പൂക്കളുണ്ടാവും. താഴെ കൊഴിഞ്ഞു വീണ പൂക്കളുടെ കൂടെയുള്ള കൂർത്ത ഭാഗം കഥകളി നടൻമാർ ഉപയോഗിക്കുന്ന നീണ്ട നഖത്തിന് സമാനമാണ്. ഞങ്ങൾ അത് അടർത്തിയെടുത്ത് നഖത്തിന് മുകളിൽ ഒട്ടിച്ചു വെക്കും. ചെറിയ രീതിയിൽ കഥകളി സമാനമായ ചില ആന്ഗ്യങ്ങൾ ഒക്കെ കാണിക്കും.

മാവിൻ ചോട്ടിലെ മണമുള്ള മധുരമായി 
മനതാരിൽ കുളിരുള്ള ബാല്യം 
ആരോ നീട്ടിയ മാഷിതണ്ടിൻ കുളിരുള്ള 
തളിരോർമയാണെന്റെ ബാല്യം

വേനലവധി നൽകിയ അനുഭവങ്ങൾ അനിർവചനീയമാണ്. പുതിയ വിജ്ഞാന ശകലങ്ങളും, ജീവിത അനുഭവങ്ങളും ആർജിച്ച കാലമെന്ന് പറയാൻ കഴിയും. വായനശാലയും, കൂട്ടുകാരും, കളികളും ഒക്കെ സ്വഭാവ രൂപീകരണത്തിലും, വ്യക്തിത്വ വികസനത്തിലും ഒക്കെ ഒരുപാടു പങ്കു വഹിച്ചു. എന്റെ സഹപാഠികൾ ആരും തന്നെ മോശക്കാർ ആയിതീർന്നില്ല. എല്ലാവരും അവരുടേതായ പ്രത്യേകതകളും, അഭിരുചികളും വളർത്തിയെടുത്തവർ. ആ വേനലവധികൾ ഇനിയൊരിക്കലും തിരികെ വരില്ല എന്നോർക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു.

Monday, March 31, 2014

ചൂടാതെ പോയി നീ

ചൂടാതെ പോയി നീ 
നിനക്കായി ഞാൻ ചോര 
ചാരിച്ചുവപ്പിച്ചോരെൻ പനീർ പൂവുകൾ 

കാണാതെ പോയി നീ 
നിനക്കായി ഞാനെന്റെ 
പ്രാണെന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ 

ഒന്ന് തൊടാതെ പോയി 
വിരൽതുമ്പിനാലിന്നും 
നിനക്കായി തുടിക്കുമെൻ തന്ത്രികൾ 

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ 
അന്തമെഴാത്തതാം ഓർമ്മകൾക്ക് അക്കരെ 
കുങ്കുമം തൊട്ടു വരുന്ന ശരത്ക്കാല  
സന്ധ്യയണിന്നു എനിക്ക് നീ ഓമലെ 

ദുഖമാണെങ്കിലും... ദുഖമാണെങ്കിലും...
നിന്നെക്കുറിച്ചുള്ള ദുഃഖം  എന്താനന്തമെനിക്കു നീ ഓമലേ 

എന്നുമെന്നും എന പാന പാത്രം നിറക്കട്ടെ 
നിൻ അസാനിധ്യം പകരുന്ന വേദന.

കവിത: ആനന്ദ ധാര, ബാലചന്ദ്രൻ ചുള്ളിക്കാട് 
 

Thursday, March 27, 2014

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി

ഈ വർണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ
കൊതിതീരും വരെ
ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസുകളുണ്ടോ
സ്വപങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ മരാലങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ
ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി

കവി: വയലാർ
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, March 26, 2014

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ

ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു
എൻ ചിറകിൻ ആകാശവും തന്നു
നിൻ ആത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു

ഒരു കുഞ്ഞു പൂവിലും കുളിർ കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ
ജീവനുരുകുംപോലൊരു തുള്ളി ഉറയാതെ നീ നിന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെപ്പരതി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ

ഒരു കുഞ്ഞു രാപ്പാടി കരയുമ്പോഴും
നേർത്തൊരുരരുവി തൻ താരാട്ട് തളരുമ്പോഴും
കനിവിലൊരു കള്ള് കണി മധുരമാകുമ്പൊഴും
കാലമിടരുമ്പോഴും
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു

അടരുവാൻ വയ്യ
അടരുവാൻ വയ്യ നിന് ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിൽ ആഴങ്ങളിൽ വീണു പൊലിയുമ്പൊഴാണെന്റെ സ്വർഗം
നിന്നിലടിയുന്നതെ... നിത്യ സത്യം.

വരികൾ: മധുസൂദനൻ നായർ
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  

Sunday, March 2, 2014

സംഗീത തേരിലേറി...

എല്ലാവരും സംഗീതം ഇഷ്ടപെടുന്നവരാണ്. വ്യക്തിത്വവും, കാഴ്ചപാടുകളും വ്യതസ്തം ആകാമെങ്കിലും സംഗീത പ്രേമം വെച്ച് പുലർത്തുന്നവർ ആണ് നമ്മൾ എല്ലാവരും. ശാസ്ത്രീയമായി പഠിച്ചിട്ടില്ല എങ്കിലും സംഗീതം ആസ്വദിക്കാം എന്നർത്ഥം. എപ്പോഴാണ് സംഗീതത്തെ സ്നേഹിച്ചു തുടങ്ങിയത് എന്ന് ചോദിച്ചാൽ എല്ലാവർക്കും ഓരോ ഉത്തരം ഉണ്ടാകും. മദ്യപാനം, പുകവലി തുടങ്ങിയ മോശം ശീലങ്ങൾ പോലെ അല്ല സംഗീത പ്രേമം. അത് കൊണ്ട് തന്നെ കുട്ടിക്കാലം മുതലേ സംഗീത പ്രേമം മിക്കവരിലും ഉണ്ടായി തുടങ്ങുന്നു. സംഗീതം ആസ്വദിക്കുന്നതിനെ  ആരും തന്നെ വിലക്കില്ല.

ചിലർ പറയാറുണ്ട്, സംഗീത പാരമ്പര്യം ഉള്ളത് കൊണ്ടാണ്, ഗായകൻ/സംഗീത സംവിധായകൻ/സംഗീത പ്രേമി ആയത്. സാധാരണക്കാരനെ സംബന്ധിച്ച് വീട്ടിൽ എല്ലാവർക്കും സംഗീത പാരമ്പര്യം അവകാശപ്പെടാൻ ആവില്ല. സാധാരണക്കാരന്റെ സംഗീത പ്രേമം വളർത്തി എടുക്കുന്നതിൽ റേഡിയോ വഹിച്ച പങ്കു വളരെ വലുതാണ്. റേഡിയോ പങ്കു വഹിച്ചു എന്ന് ഭൂത കാലത്തിൽ ഞാൻ പറഞ്ഞത് മനപൂർവ്വം ആണ്. എഫ് എം റേഡിയോ ഇപ്പോൾ പ്രചാരത്തിൽ ആയെങ്കിലും, ഒരിടക്കാലത്ത്‌ ടിവിയുടെ കടന്നു വരവ് റേഡിയോയിക്ക് അല്പം പ്രചാരം കുറച്ചിരിന്നു. എന്റെ കുട്ടിക്കാലത്ത് ചിറ്റപ്പൻ (അച്ഛന്റെ അനിയൻ) തുകൽ പെട്ടിയിൽ സൂക്ഷിച്ചിരിന്ന ഫിലിപ്സ് റേഡിയോയിലൂടെ ആണ് ഞാൻ ആദ്യമായി സംഗീതം ആസ്വദിച്ചത്. ആകാശവാണിയിലെ ചലച്ചിത്ര ഗാനങ്ങൾ ആയിരിന്നു പ്രധാനം. കുട്ടികൾക്ക് എത്താത്ത വിധത്തിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്നത് കൊണ്ട്  ആ  റേഡിയോ കൂടുതൽ നാൾ പരിക്ക് ഒന്ന് പറ്റാതെ പാടി. ഞങ്ങൾ പുതിയ വീട് വെച്ച് താമസം മാറിയപ്പോൾ അച്ഛൻ ഒരു പുതിയ ഫിലിപ്സ് റേഡിയോ വാങ്ങി തന്നു. ഉയരത്തിൽ സൂക്ഷിക്കാത്തത്‌ കൊണ്ട് എന്റെ ചേട്ടൻ "മാർകോണി" റേഡിയോ തുറന്ന് അതിന്റെ ഘടന മനസ്സിലാക്കാൻ ശ്രമിച്ചു. എല്ലാം കഴിഞ്ഞ് തിരികെ റേഡിയോ പഴയ പടി ആക്കിയപ്പോൾ രണ്ടു സ്ക്രു മിച്ചം വന്നു. പിന്നെ റേഡിയോ പാടിയില്ല. അതിനു ശേഷം രണ്ടോ മൂന്നോ റേഡിയോ വാങ്ങിയെങ്കിലും അവയെല്ലാം എന്റെ ചേട്ടന്റെ കൈകളാൽ അകാല ചരമം പ്രാപിച്ചു. ആദ്യ കാലത്ത് റേഡിയോയിൽ കൂടി പഴയ മലയാള ചലച്ചിത്ര ഗാനങ്ങളാണ് കൂടുതൽ ആസ്വദിച്ചത്. എ.എം. രാജ ആയിരിന്നു എന്റെ ഇഷ്ട ഗായകൻ. ഉദയ ഭാനു ചേട്ടന്റെ "വള കിലുക്കും വാനമ്പാടി" എന്ന ഗാനം കുറെ നാൾ ഞാൻ പാടി നടന്നു.

യാദൃശ്ചികമായി ജിം റീവ്സ് (Jim Reeves) എന്ന ഗായകന്റെ ക്രിസ്മസ് ഗാനങ്ങൾ ഒരിക്കൽ റേഡിയോയിൽ കേൾക്കാൻ ഇടയായി. ഞാൻ ആ ഗാനങ്ങൾ തേടി നടന്നു വീണ്ടും കേൾക്കാൻ. അന്ന് ഇന്റർനെറ്റ്‌ ഇല്ല. പത്തു വർഷത്തിനു ശേഷമാണു ആ ക്രിസ്മസ് ആൽബം ഇൻറർനെറ്റിൽ നിന്നും വീണ്ടും കേൾക്കാൻ ഇടയായത്.

ഞാൻ ഹിന്ദി ഗാനങ്ങൾ ആസ്വദിക്കാൻ തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. മുകേഷിന്റെ (നമ്മുടെ കേരളത്തിലെ മുകേഷ് അല്ല) ഗാനങ്ങൾ അടങ്ങിയ ഒരു കാസറ്റ് എന്റെ സുഹൃത്ത് സന്ദീപ്‌ കേൾക്കാൻ തന്നു. അതിനു ശേഷം ഞാൻ "മേരാ ജൂത്താ ഹെ ജാപ്പാനി" മൂളിക്കൊണ്ടാണ്  വൈകുന്നേരങ്ങളിൽ വായനശാലയിൽ പോയ്ക്കൊണ്ടിരിന്നത്. രാജ് കപൂറിനെ പോലെ നൃത്തം ചെയ്തു പോകാനുള്ള ധൈര്യമൊന്നും എനിക്കില്ലായിരിന്നു. അതിനു ശേഷം ഞാൻ മുകേഷിനെ ഞാൻ മനസ്സിൽ ആരാധിച്ചു തുടങ്ങി. ഞാൻ വിചാരിച്ചു മുകേഷ് ആണ് ഏറ്റവും നല്ല ഗായകൻ എന്ന്. എന്റെ മുകേഷ് ഭ്രമം ക്ലാസ്സിൽ പറഞ്ഞു. വിദ്യ റാണി എന്ന കുട്ടി പറഞ്ഞു, മുഹമ്മദ്‌ റാഫി ആണ് നല്ല ഗായകൻ എന്ന്. വിദ്യാ റാണി ഒരു റാഫി ആരാധകയും, മുകേഷ് വിരോധിയും ആണെന്ന് പിന്നീട് മനസ്സിലായി. വിദ്യ റാണി റാഫി സാഹിബിന്റെ കുറച്ചു കാസറ്റുകൾ കേൾക്കാൻ തന്നു. വരികളുടെ അർഥം മനസ്സിലാക്കാൻ ഒരു ഹിന്ദി ഡിക്ഷനറി തന്നെ വേണ്ടി വന്നു. എങ്കിലും എല്ലാം ഒന്നും പിടി കിട്ടിയുമില്ല. പിന്നീട് ഞാൻ കിഷോർ കുമാറിന്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങി. ക്രമേണ ഞാൻ എച്.എം.വി കാസറ്റുകൾ വാങ്ങി പാട്ട് കേൾക്കാൻ തുടങ്ങി. അങ്ങനെ കൂടുതൽ ഗായകരുടെ പാട്ടുകൾ പരിചയപ്പെടാൻ തുടങ്ങി. ആകാശ വാണി കൊച്ചി നിലയത്തിൽ ഹിന്ദി പ്രക്ഷേപണം (വിവിധ് ഭാരതി) കൂടുതൽ കേൾക്കാൻ തുടങ്ങി. "ആപ് കി ഫർമയിഷ്" തുടങ്ങിയ പരിപാടികൾ ഗാനങ്ങളേക്കാൾ ഉപരി അവതാരകരുടെ മികവിലാണ് ശ്രദ്ധിക്കപ്പെട്ടത്. അമീൻ  സായാനി (Ameen Sayani) എന്ന അവതാരകന്റെ തേനൂറുന്ന സ്വരം ഒരിക്കലും മറക്കില്ല. ഒരു സാമ്പിൾ കേട്ട് നോക്കു.

പിന്നീട് വംഗ ദേശത്ത് (Bengal) നിന്നുള്ള ഗായകരുടെ സംഗീതം ആസ്വദിച്ചു തുടങ്ങി. ഹേമന്ത് കുമാർ (Hemanta Kumar Mukhopadhyay) സംഗീതം നല്കി പാടിയ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം തന്നെ. ബംഗ്ല സംഗീതം അതിൽ ഇഴുകി ചേർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ഇമ്പമാർന്ന ഗാനങ്ങൾ ഞാൻ ഇന്നും യാത്രകൾക്കിടയിൽ ആസ്വദിക്കുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ പിൻബലത്തോടെയുള്ള മന്നാ ഡേയുടെ (Manna Dey) ആലാപനം‌ വേറിട്ട അനുഭവം ആണ്. തുറന്ന ശബ്ദത്തിൽ (open voice) പാടുന്ന ഷംഷാദ് ബീഗത്തിന്റെ (Shamshad Begum)  കൂടുതൽ പാട്ടുകൾ ആസ്വദിച്ചു തുടങ്ങിയത് അടുത്ത കാലത്താണ്. നൂർജഹാൻ, സുരയ്യ, ഗീത ദത്ത് തുടങ്ങിയവരും തുറന്ന ശബ്ദത്തിൽ പാടുന്നവരാണ്. "സെല്ലുലോയിഡ്' എന്ന മലയാള ചിത്രത്തിലെ ഗാനങ്ങൾ ഇത്തരം ആലാപന ശൈലിക്ക് ഉദാഹരണം ആണ്. സമകാലീന ഗായകർ ശബ്ദത്തെ അമർത്തി വെച്ച് പാടുന്നവരാണ്. അതിൽ ഒരു കൃത്രിമത്വം അനുഭവപെടുന്നുണ്ട്.

ഒരേ സമയം തന്നെ സംഗീത സംവിധായകർ ആയും ഗായകരായും വർത്തിച്ച അപൂർവ്വം കലാകാരൻമാർ ഉണ്ട്. ഹേമന്ത് കുമാർ ഒരു ഉത്തമ ഉദാഹരണം ആണ്. ശ്രവണ സുഖമുള്ള അനേകം പാട്ടുകൾ ഒരുക്കിയ രാമചന്ദ്ര എന്ന Ramachandra Narhar Chitalkar, ഗായകനാകുമ്പോൾ ചിതൽകർ എന്ന പേരാണ് സ്വീകരിച്ചിരിന്നത്. അദ്ദേഹം ധാരാളം ഇമ്പമുള്ള ഗാനങ്ങൾ ഒരുക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. അപൂർവമായിട്ടെങ്കിലും എസ്. ഡി. ബർമൻ, ചില ഗാനങ്ങൾ സ്വയം ആലപിച്ചിട്ടുണ്ട്. "കാബൂളി വാല" എന്ന ചിത്രത്തിലെ "ഗംഗ ആയെ കഹാ സെ" എന്നാ ഗാനം എസ്. ഡി. ബർമൻ വളരെയധികം ഭാവ പൂർണ്ണമായി ആലപിച്ചിരിക്കുന്നു. ഈ ഗാനം സംവിധാനം ചെയ്തതാകട്ടെ ഹേമന്ത് കുമാറും.

എല്ലാവരുടെയും ജീവിതം സംഗീത മയമാണ്. നല്ല പാട്ട് കേട്ടാൽ ആരാണ് ചെവി കൂർപ്പിക്കാത്തത്? സംഗീതത്തിനു മതമില്ല, ഭാഷയില്ല. അടുത്ത കാലത്ത് ഞാൻ flipkart വഴി ഞാൻ ഒരു ഫിലിപ്സ് റേഡിയോ വാങ്ങി. ഇപ്പോൾ ഞാൻ രാവിലെ ഉണർന്ന ശേഷം ആകാശവാണി തിരുവനന്തപുരം നിലയത്തിലെ പരിപാടികൾ ആസ്വദിക്കുന്നു. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും സംഗീതം ആസ്വദിക്കാൻ കഴിയും. ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ട് സംഗീത രഥം അങ്ങനെ  ഉരുളുന്നു.

Monday, February 17, 2014

പൊങ്കാല 2014

പൊങ്കാല കലങ്ങളിൽ അസൂയയും, കുശുമ്പും, കുന്നായ്മയും
തിളച്ചു പൊങ്ങി,,, പുണ്യം പെറുന്നു,,,
മകനു കുഞ്ഞുണ്ടാവാൻ കഴിഞ്ഞ വർഷം പൊങ്കാലയിട്ട
നാരായണി അമ്മ ഇന്ന് അഗതി മന്ദിരത്തിൽ...
ദീർഘ സുമംഗലി ആകാൻ പൊങ്കാല നേർന്നവൾ
പരപുരുഷ ബന്ധം ചാർത്തി കിട്ടി
ശർക്കര ഉരുട്ടിയ കുഞ്ഞു പെങ്ങൾ
വൃദ്ധ കാമത്തിന് ബലി ചോറായി
കോരന് കഞ്ഞി വിളമ്പിയ മായി അമ്മ
ഇനി എന്ന് മടങ്ങി വരുമെന്ന്
ആറ്റുകാൽ അമ്മക്ക് നിശ്ചയമുണ്ടോ ആവോ

കവിത എഴുതിയത്: ബവിജേഷ് നായർ 

Saturday, February 15, 2014

പൊങ്കാലക്കിടയിലെ കോലാഹലങ്ങൾ

പിങ്കുമോൾ വെള്ളിയാഴ്ച രാവിലെ ഓഫീസിൽ എത്തിയ ഉടനെ തന്നെ കമ്പ്യൂട്ടർ തുറന്നു ഫേസ് ബുക്ക്‌ കാമുകന് പ്രണയാശംസ കൈമാറി. കാരണം അന്ന് പ്രണയ ദിനം (Valentines Day) ആകുന്നു. മറ്റന്നാൾ ആറ്റുകാൽ പൊങ്കാല. പിങ്കുമോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കാരണം രണ്ടു പുണ്യ ദിനങ്ങൾ അടുത്തായി വന്നത് വളരെ വിശേഷമായി തോന്നി. പിങ്കുമോൾ ശാക്തീകരിക്കപ്പെട്ട (Empowered) വനിതയാണ്‌. അങ്ങനെ പറയാൻ പ്രധാന കാരണം ഇതൊക്കെയാണ്, തെറ്റില്ലാതെ ഗിയർ രഹിത സ്കൂട്ടർ ഓടിക്കും. കാർ ഓടിക്കാനുള്ള ലൈസൻസ് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയിട്ടുണ്ട്. കാർ ഓടിക്കും എന്ന് എല്ലാവരോടും വീമ്പിളക്കും എങ്കിലും, ആക്സിലേറ്റർ, ബ്രേക്ക്‌, ക്ലച്ചു പെടലുകൾ കണ്ടാൽ തിരിച്ചറിയാൻ കഴിവില്ല. ഭർത്താവിനെ ഉപേക്ഷിച്ചു ഇപ്പോൾ സ്വന്തം മാതാപിതാക്കളോടോത്ത് താമസിച്ചു വരുന്നു. കഴിഞ്ഞ പൊങ്കാലയുടെ അന്നാണ് പിങ്കുമോളുടെ ഫേസ് ബുക്കിലെ കള്ള കളികൾ ഭർത്താവ് അറിഞ്ഞു പ്രശ്നമായത്. ഇത്തവണത്തെ പൊങ്കാലയെങ്കിലും മാന്യമായി ഇടണമെന്ന് പിങ്കുമോൾ ദൃഡനിശ്ചയം എടുത്തു. അങ്ങനെ എല്ലാ അഴുക്കുകളും പാപഭാരം ഇറക്കാൻ വന്നടിയുന്ന ഒരു സ്ഥലമായി പൊങ്കാല മാറി. ചില പൊങ്കാല വിശേഷങ്ങൾ കേട്ടു കൊള്ളൂ. 

ആരൊക്കെ ആയിരിക്കും പൊങ്കാലയിട്ടു പുണ്യം നേടാൻ വരുന്നത്? പ്രായമുള്ള അച്ഛൻ അമ്മമാരെ വഴിയിൽ വലിച്ചെറിഞ്ഞവർ. അച്ഛൻ അമ്മമാരെ കണ്ടാൽ പരസ്യമായി ചീത്ത വിളിക്കുന്ന മക്കൾ. രോഗാതുരർ ആയി വീട്ടിലുള്ളവരെ പരിചരിക്കാത്തവർ. ദാഹിച്ചു വലഞ്ഞവർക്ക്  ഒരു തുള്ളി വെള്ളം കൊടുക്കാത്തവർ. ഭർത്താവിനും, കുഞ്ഞുങ്ങൾക്കും സമയത്ത് ആഹാരം കൊടുക്കാത്തവർ. ദാമ്പത്യ ബന്ധത്തെ വഞ്ചിച്ചു കൊണ്ട് പരപുരുഷ ബന്ധം വെച്ച് പുലർത്തുന്നവർ അങ്ങിനെ പോകുന്നു ആ നിര. പുരുഷന്മാരും മെച്ചം എന്ന് പറയാനാകില്ല.

പൊങ്കാല ഇടാൻ വരുന്നവർ ചില കാര്യ സാധ്യത്തിനായിരിക്കും വരുക. അമ്പലം നന്നാകാൻ ആരെങ്കിലും നോയമ്പ് നോൽകുമോ? കാര്യം ഒന്നും സാധിക്കാനില്ലെങ്കിൽ ഇത്ര കഷ്ടപെട്ട് പൊങ്കാല ഇടാനെ കൊണ്ട് വരുന്നതെന്തിനു? ചുമ്മാ വീട്ടിൽ ഇരുന്നു സീരിയൽ  കണ്ടു കൂടെ അപ്പി.. അവരുടെ ആഗ്രഹങ്ങൾ ചിലപ്പോൾ അറിയാതെ പുറത്തു വരും. ചുറ്റുവട്ടത്തുള്ള ആരെങ്കിലും കേട്ടെങ്കിൽ ആകെ ചമ്മലാകും. മകനോ/ഭർത്താവിനോ ഒരു വിസ ഉടനെ അനുവദിപ്പിക്കണേ. ശല്യക്കാരായ അമ്മായിഅമ്മയുടെ/നാത്തൂന്റെ/മരുമകളുടെ  തല പൊട്ടി തെറിച്ചു പോകണേ.. ചിലർ  ഇങ്ങനെ പ്രാർത്ഥിക്കുന്നു. എന്താ ഇങ്ങനെയും പ്രാർത്ഥിച്ചു കൂടെ? പിങ്കു മോളും വിട്ടു കൊടുത്തില്ല, എന്റെ ചുറ്റി കളികൾ കണ്ടു പിടിച്ച ഭർത്താവിനു നല്ല ശിക്ഷ കൊടുക്കണേ. അവളും പ്രാർത്ഥിച്ചു. അയാളുടെ കൈയോ, കാലോ ഒടിച്ചാലും തരക്കേടില്ല!! 

വീട്ടിൽ ഭർത്താവുമായി ദിവസവും ശണ്ട കൂടുന്ന ഒരു യുവതി, നല്ല ദാമ്പത്യ ജീവിതം ഉണ്ടാകാൻ വേണ്ടി മിക്കവാറും  ഏറണാകുളം ജില്ലയിലുള്ള ഒരു ക്ഷേത്രത്തിൽ സ്ഥിരം സന്ദർശനം നടത്തുന്നു. ആ ക്ഷേത്രത്തിലെ ഭഗവാൻ ദാമ്പത്യ കാര്യങ്ങളിൽ മാത്രം അനുഗ്രഹം നല്കി വരുന്ന ആളാണ്‌.  ഈ യുവതി അല്ലാത്ത ദിവസങ്ങളിൽ ദാമ്പത്യ സുഖം ഉണ്ടാകാൻ ആഴ്ചയിൽ ഏഴ് ദിവസവും വ്രതത്തിലായിരിക്കും. വ്രതം മുടങ്ങാതിരിക്കാൻ  രാത്രിയിൽഭർത്താവ് ഉറങ്ങുന്ന മുറിയുടെ സമീപത്തു പോലും വരാറില്ല!!

ആചാരങ്ങൾ എന്ന പേരിൽ കാട്ടി കൂട്ടുന്ന പൊള്ളത്തരങ്ങൾ മാത്രമാണ് പൊങ്കാലയെ ഇന്നും ജനപ്രിയമാക്കുന്നത്. "വെടി വഴിപാട്" എന്ന മലയാള ചിത്രം വളരെ നർമ്മ പരമായി ഇക്കാര്യങ്ങൾ എല്ലാം ചിത്രീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പാപങ്ങൾ എല്ലാം തിരുവനന്തപുരത്തെ വഴിയിൽ വലിച്ചെറിഞ്ഞു, പുതിയ പാപങ്ങൾ ചെയ്തു കൂട്ടാനുള്ള ആർത്തിയോടെ ജനങ്ങൾ വീട്ടിലേക്ക് മടങ്ങുന്നു. നഗരസഭാ ജീവനക്കാർ അന്ന് തന്നെ വഴിയിൽ ഉപേക്ഷിച്ച പാപങ്ങൾ എല്ലാം തൂത്ത് കൂട്ടി ഓടയിലാക്കുന്നു. അമ്മേ, മഹാ മായേ. 

Monday, February 10, 2014

മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
ഇരുളുന്ന മണ്‍ കൂട്ടിൽ എന്നെ തനിച്ചാക്കി, എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈകിടാവിൻ ദുഖമോർക്കാതെ എങ്ങു നീ പോയി
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

ഇനിയെന്തിനീ നിലവിളക്ക്, നീ ഇല്ലാതെ എന്തിനീ സിന്ദൂരം
കുഞ്ഞുങ്ങളുറങീല്ല, കിളികളുറങീല്ല
കിളിവാതിൽ ചാരിയില്ല
പൊടിയരി കഞ്ഞിക്ക് ചൂടാറിയില്ലൊന്നു  വരില്ലേ വിളമ്പി തരില്ലേ
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

കരയിൽ വീണ മീനിനെ പോൽ
ഇന്ന് നിമിഷങ്ങൾ എണ്ണി എണ്ണി കഴിയുന്നു ഞാൻ
മഞ്ഞിനു കുളിർമയില്ല, പുലരിക്കു തെളിമയില്ല
തെന്നലിൻ സാന്ത്വനം ഇല്ല
നീ വാഴുമാ തീരം എത്ര ദൂരെ, നീളുമീ പെരുവഴി എത്ര ദൂരം

മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
ഇരുളുന്ന മണ്‍ കൂട്ടിൽ എന്നെ തനിച്ചാക്കി, എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈകിടാവിൻ ദുഖമോർക്കാതെ എങ്ങു നീ പോയി
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ

വരികൾ: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയത്: യേശുദാസ്
ചിത്രം: കാരുണ്യം (1997)
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  

Sunday, February 2, 2014

ലഗ്നത്തിൽ വിഗ്നം

"നമ്മുടെ കുട്ടന് ലഗ്നത്തിൽ വിഗ്നം" ഇങ്ങനെ ഒരു സംഭാഷണ ശകലം കേട്ട് കൊണ്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. മൂത്രത്തിൽ കല്ല്‌ എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ എങ്ങാനും വല്ല അസുഖത്തെ കുറിച്ചാണോ സംസാരിക്കുന്നത്. കിടന്നു കൊണ്ട് ചെവി വട്ടം പിടിച്ചു. എവിടെ നിന്നാണ് അശരീരി വന്നത് എന്ന്. എന്റെ അമ്മയും അയൽക്കാരി സുഹൃത്തും കൂടി സംസാരിക്കുകയാണ് എന്ന് മനസിലായി. എന്റെ അയൽവാസിയും, സൽസ്വഭാവിയും, സുമുഖനും, സുന്ദരനും  ആയ സിബീഷിനു  (കുട്ടൻ എന്ന് വിളിപ്പേര്) കല്യാണം ആലോചനകൾ നടക്കുന്നു. അതിന്റെ വിശേഷങ്ങൾ അവർ പങ്കിടുകയാണ്. ഏതായാലും ഒന്ന് കേട്ട് കളയാം എന്ന് കരുതി. ടൂത്ത് ബ്രുഷും, പേസ്റ്റും എടുത്തു. അവർ ശ്രദ്ധിക്കണ്ട  എന്ന് കരുതി മാറി നിന്ന് പല്ല് ബ്രഷ് ചെയ്യാൻ തുടങ്ങി. സംഭാഷണം പുരോഗമിച്ചു, എന്റെ പല്ല് തേപ്പും നീണ്ടു. എത്ര നേരം അങ്ങനെ തുടർന്നു എന്നറിയില്ല. ഏകദേശം 30 മിനിറ്റ് എടുത്തു എന്ന് കരുതുന്നു. വാ കഴുകി കണ്ണാടിയിൽ നോക്കിയപ്പോൾ, പല്ലിനു ചുറ്റും ഒരു പ്രകാശ ധോരണി കണ്ടു. ടൂത്ത് പേസ്റ്റ് പരസ്യത്തിലെ പോലെ. ഇതിനു മുൻപ് ഇത്രയും നേരമെടുത്തു പല്ല് തേച്ചിട്ടില്ല എന്ന പരമമായ സത്യം ഞാൻ തിരിച്ചറിഞ്ഞു!! ആ സംഭാഷണത്തിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങൾ പറയാതെ വയ്യ. 

ഇപ്പോഴത്തെ കാലത്ത് ജ്യോതിഷവും അനുബന്ധ വിശ്വാസങ്ങളും കേരളീയ സമൂഹത്തിൽ അധികരിച്ച് വരികയാണ്‌, പ്രത്യേകിച്ചും ഹിന്ദുക്കളുടെ ഇടയിൽ. എത്ര നശിപ്പിച്ചാലും ആർത്തിയോടെ കിളിക്കുന്ന, ഒരുപയോഗവും ഇല്ലാത്ത കള പോലെ. ഇതിന്റെയൊക്കെ ശാസ്ത്രീയതയെക്കുറിച്ച് വിശ്വസിക്കുന്നവനും, ചെയ്യുന്നവനും (ജ്യിതിഷി) അറിയില്ല. വിശ്വാസിയോട് ചോദിച്ചാൽ പറയും, അതൊന്നും ചോദ്യം ചെയ്യാൻ പാടില്ല എന്ന്. ജ്യോതിഷിയോട് ചോദിച്ചാൽ ഉരുണ്ടു കളിക്കും. ചില ജ്യോതിഷികൾ പറയും, ഋഷീശ്വരന്മാർ ഉണ്ടാക്കിയ ശാസ്ത്രമാണ് ചോദ്യം ചെയ്യാൻ പാടില്ല. ചിലര് കുറച്ചു കൂടി പരത്തി പറയും, കോടി കണക്കിന് വരഷങ്ങൾക്ക് മുൻപ് പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപേ എഴുതി ഉണ്ടാക്കിയതാണ്. ചിലർ ആർക്കും മനസിലാകാത്ത (അവർക്കും മനസിലാകില്ല) രീതിയിൽ വിചിത്രമായ ചില ശ്ലോകങ്ങൾ ചൊല്ലി കേൾപ്പിക്കും. എന്നിട്ട് തടി തപ്പും. ഞാൻ പാരമ്പര്യമായി ജ്യോതിഷം കൈകാര്യം ചെയ്യുന്ന ഒരാളോട് ശാസ്ത്രീയമായ ചില സംശയങ്ങൾ ചോദിച്ചു. ഒന്നും മിണ്ടാതെ ഒരു തടിച്ച ബുക്ക്‌ എന്റെ മുന്നിൽ എടുത്തു വെച്ചു. എന്നിട്ട് പറഞ്ഞു, ഈ ബുക്കിൽ ഉള്ളത് മഹാ സത്യങ്ങളാണ്. അത് കൊണ്ടല്ലേ ഇതെല്ലാം അച്ചടിച്ചു വെച്ചിരിക്കുന്നത്. അത് കൊണ്ട് ജ്യോതിഷം വളരെ ശാസ്ത്രീയമാണ്. ഞാൻ വാ പൊളിച്ചു പോയി. അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയർ അഞ്ഞാഴി എന്ന് ഉത്തരം കിട്ടി!!. പല ടിവി ചാനലിലും ജ്യോതിഷത്തെ കുറിച്ച് ധാരാളം ചർച്ചകൾ കണ്ടിട്ടുണ്ട്. അതിൽ ജ്യോതിഷത്തെ അനുകൂലിച്ചു സംസാരിച്ചവർ കാടും പടപ്പും തല്ലി സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരമില്ലാതെ ഉരുണ്ടു കളിക്കും. ജ്യോതിഷത്തിൽ വിശ്വാസം ഇല്ലാത്തവന് എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ജ്യോതിഷി പറയും, എന്റെ പ്രവചനം ഫലിച്ചല്ലോ, ജ്യോതിഷം ഒരിക്കലും തെറ്റില്ല എന്ന്. പ്രവചനത്തിന് എതിരായി ആണ് കാര്യങ്ങൾ നടന്നാൽ പറയും നിന്റെ വിധിയാണെന്ന്. ഇതാണ് ജ്യോതിഷത്തിന്റെ വിശ്വാസ വശം. വിശ്വാസിയെ പിഴിഞ്ഞ് ജോതിഷി ഓഡി (Audi) കാറ് വാങ്ങി അതിൽ പാഞ്ഞു നടക്കുന്നു. വിശ്വാസി കാലണക്ക് ഗതിയില്ലാതെ സ്വന്തം കാലിൽ ഓടി നടക്കുന്നു. ഇതാണ് ജ്യോതിഷത്തിന്റെ സാമ്പത്തിക ശാസ്ത്രം. 

Friday, January 31, 2014

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

നിങ്ങൾ ജീവിതത്തിൽ എല്ലാം കൊണ്ടും തൃപ്തരാണോ എന്ന്  ചോദിച്ചാൽ, അല്ല എന്ന ഉത്തരമാവും എല്ലാവരും തരിക. എല്ലാവരും ജീവിതത്തിൽ എന്തിന്റെയെങ്കിലും കുറവ് അനുഭവിക്കുന്നവർ ആണ്. തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങൾ, രോഗ പീഡ, കുട്ടികൾ ഇല്ലാത്ത അവസ്ഥ, ഉറ്റവരെ പിരിഞ്ഞിരിക്കുക (പ്രവാസികൾ), വിരഹ  ദുഃഖം, ദാമ്പത്യ പ്രശ്നങ്ങൾ എന്നിങ്ങനെ. ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തവർ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, പക്ഷെ അവർക്കും ഉണ്ട് മറ്റു ചില പ്രശ്നങ്ങൾ. ചിലർക്ക് പ്രശ്നങ്ങൾ ഇല്ലാത്തത് ഒരു പ്രശ്നമാണ്. അവർ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കും. ജീവിതത്തിൽ എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിട്ടും ഇതൊന്നും പോരാ എന്ന മട്ടിൽ നടക്കുന്ന ചിലരുടെ കാര്യങ്ങൾ നോക്കാം.

"എന്നെ പെണ്ണ് കാണാൻ ജീൻസും ഇട്ട് കൂളിംഗ്‌ ഗ്ലാസ്സും ഒക്കെ ധരിച്ചു എത്രയോ ചെറുക്കന്മാർ വന്നതാ. എന്നിട്ട് എനിക്ക് കിട്ടിയതോ ഒരു മരങ്ങോടനെ". ഒരു മലയാള സിനിമയിൽ കല്പന പറയുന്ന ചില വാചകങ്ങൾ ഏകദേശം ഇപ്രകാരമാണ്. മിക്കവാറും കുടുംബിനികൾ ഇങ്ങനെയൊക്കെ പരിതപിക്കാറുണ്ട്. പുരുഷന്മാരും മോശമല്ല. അവരും ഇങ്ങനെയൊക്കെ പറയും. ഇതൊരു സ്ഥിരം പരിപാടി ആയാൽ കുടുംബത്തിൽ സമാധാനം നഷ്ടപെടും എന്ന കാര്യത്തിൽ സംശയം ഇല്ല. 

"എനിക്ക് ഷാരൂഖ്‌ ഖാനെ പോലെ മീശ ഇല്ലാത്ത ആളെ ഭർത്താവായി കിട്ടിയാൽ മതി". എന്റെ പരിചയത്തിൽ ഉള്ള ഒരു പെണ്‍കുട്ടി വളരെ നാളുകൾക്കു മുൻപ് അവളുടെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപം പറഞ്ഞതാണ്‌. അവസാനം ഭർത്താവായി കിട്ടിയതോ, ഒരു കൊമ്പൻ മീശക്കാരനെ (വീരപ്പൻ സ്റ്റൈൽ)!! പക്ഷെ അവളുടെ നിർബന്ധത്തിനു വഴങ്ങി പിന്നീട് അയാൾക്ക് മീശ വടിക്കേണ്ടി വന്നു. നല്ല മീശയൊക്കെ വെച്ച് പുലി പോലെ ഇരിന്ന ആൾ അവസാനം മീശ പോയപ്പോൾ എലി പോലെ ആയി. 

എനിക്ക് റെയിൽവേയിൽ ജോലി ഉള്ള ആളെ കല്യാണം കഴിക്കനായിരിന്നു ആഗ്രഹം. ഒരു വീട്ടമ്മ അവരുടെ നടക്കാതെ പോയ ഒരു ആഗ്രഹം പറഞ്ഞതാണ്‌. കിട്ടിയതോ ഒരു പാവം കേരള സർക്കാർ ജീവനക്കാരനെ. ഇതും ഇപ്പോഴും പറഞ്ഞു ഭർത്താവിനെ സ്വൈര്യം കൊടുക്കില്ല. പ്രീഡിഗ്രിയും ഗുസ്തിയും കഴിഞ്ഞു, മനോരമ ആഴ്ച പതിപ്പും വായിച്ചു നടന്ന അവരെ കെട്ടിയതാണോ അയാൾ ചെയ്ത ദ്രോഹം? പട്ടിണിയില്ലാതെ ജീവിക്കുന്നണ്ടല്ലോ എന്ന ചിന്ത പോലും അവർക്കില്ല. 

ചിലർ പറയും, ഇടക്കൊക്കെ വെള്ളമടിച്ചു വന്നു കുറച്ചു അടിയും ഇടിയും ഒക്കെ തരുന്ന ഭർത്താവിനെയാണ് എനിക്കിഷ്ടം. എന്നും വൈകിട്ട് മാന്യമായി രണ്ടു കാലിൽ നേരെ ചൊവ്വേ വീട്ടിൽ വന്നു കയറുന്ന പാവം ഒരു ഭർത്താവിനെക്കുറിച്ചാണ് ഇങ്ങനെ കുത്ത് വാക്ക് പറഞ്ഞു നോവിക്കുന്നത്. മദ്യപാനികളായ ഭർത്താക്കന്മാരെ സഹിക്കുന്ന വീട്ടമ്മമാർ ഇത് കേട്ടാൽ ചൂലിന് അവരെ അടിക്കും.

സ്വാതന്ത്ര്യം നഷ്ടപെടും എന്ന് പേടിച്ച് കുടുംബമായി ജീവിക്കാൻ ഭയക്കുന്ന സ്ത്രീകളും, പുരുഷന്മാരും ഉണ്ട്. കുടുംബിനിയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വയ്യാത്തത് കൊണ്ട് ഹോസ്റ്റലിൽ താമസിക്കുന്ന ഉദ്യോഗസ്ഥയായ ഒരു യുവതിയെ എനിക്കറിയാം.  

സാമാന്യം നല്ല രീതിയിൽ ജീവിക്കുന്ന ചെറുപ്പക്കാരായ ദമ്പതികൾ. രണ്ടു പേർക്കും ജോലി ഉണ്ട്. ഒരുമിച്ചു സ്കൂട്ടറിൽ ജോലിക്ക് പോയി വരും. ഒരു ഒഴിവു ദിവസം, അവർ വരാന്തയിൽ വർത്തമാനം പറഞ്ഞു ഇരിക്കുമ്പോൾ മറ്റൊരു ദമ്പതികൾ സ്കൂട്ടറിൽ വീടിന്റെ മുൻപിൽ കൂടി കടന്നു പോയി. ഉടനെ ഭാര്യ ഭർത്താവിനോട് പറയുന്നു, അവർ എത്ര സന്തോഷത്തോടെ ആണ് സ്കൂട്ടറിൽ ഒരുമിച്ചു പോയത്. നമ്മൾ അങ്ങനെ പോകുന്നുണ്ടോ? ഭർത്താവു ഇടി വെട്ടു കിട്ടിയ പോലെ ആയി. താൻ അത്രയ്ക്ക് നീചനാണോ എന്ന് സ്വയം ചിന്തിച്ചു പോയി. ഭർത്താവു പറഞ്ഞു, നമ്മൾ സ്കൂട്ടറിൽ ഒരുമിച്ചു പോകുന്നത് ഒരു വീഡിയോ എടുത്തു കണ്ടു നോക്കിയാലും അവർ പോകുന്ന പോലെ തന്നെ ആയിരിക്കും. സ്വന്തം സൌഭാഗ്യങ്ങൾ എന്തെന്നറിയാതെ മറ്റുള്ളവരെ നോക്കി ജീവിക്കുന്നവർക്ക് ഒരിക്കലും ജീവിതത്തിൽ സന്തോഷം എന്താണ് എന്ന് അനുഭവിക്കാൻ ആവില്ല. കുങ്കുമം ചുമക്കുന്ന കഴുതയ്ക്ക് അതിന്റെ മേന്മ എന്താണെന്നു അറിയില്ല.

കുടുംബത്തിൽ ഒരാൾക്ക് രോഗം ഉണ്ടായാൽ മതി എല്ലാ സന്തോഷവും തകരാൻ. തൊഴിൽ ഇല്ലാത്തവരുടെ   ദുഃഖം പറഞ്ഞറിയിക്കാൻ ആവില്ല. കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികളുടെ ദുഃഖം അതികഠിനം ആണ്. ഉറ്റവർ മരണപ്പെട്ടവർ, അങ്ങനെ പോകുന്നു ഈ ലോകത്തുള്ളവരുടെ വ്യഥകൾ. ഇത്തരം ദുഃഖങ്ങൾ ഒന്നും ഇല്ലാത്തവർ മറ്റുള്ളവരെ പഴി പറഞ്ഞും, സ്വയം ശപിച്ചും സമാധാനം ഇല്ലാതെ ജീവിക്കുന്നു. ഈ സാമ്പാർ അടുപ്പിലെ തീ കത്തി തീരുന്ന വരെ തിളച്ചു കൊണ്ടിരിക്കും. അത് പോലെ ചിലർ ജീവിതത്തിലെ സൌഭാഗ്യങ്ങൾ അനുഭവിക്കാൻ ആകാതെ ജീവിതാവസാനം വരെ സന്തോഷരഹിതമായി ജീവിക്കുന്നു, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ.   

Thursday, January 23, 2014

വിരുതൻ ശങ്കു

പേര് ശങ്കു. വയസ്സ് ഇരുപത്തെട്ട്. പൊക്കം അഞ്ചര അടി. വിദ്യാഭ്യാസം: ഡിഗ്രിയും ഗുസ്തിയും. സ്ഥിര ജോലി ഇല്ല. രണ്ടു മാസത്തിൽ കൂടുതൽ ഒരിടത്തും ജോലി ചെയ്യില്ല. നന്നാവുമെന്ന് കരുതി ഗൾഫിൽ ജോലി ചെയ്യാൻ അയച്ചു. വീട്ടുകാരെ അമ്പരപ്പിച്ചു കൊണ്ട് ഗൾഫിൽ നിന്നും റബ്ബർ ഉണ്ട പോലെ പോയ വേഗത്തിൽ തിരിച്ചു വന്നു. മാനേജർ പോസ്റ്റിൽ കുറഞ്ഞ പണി ഒന്നും എടുക്കില്ല. മാനേജർ പദവി കൊടുത്താൽ ശമ്പളം ഇല്ലെങ്കിലും ജോലി ചെയ്തോളും. വരുമാനം ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന് അതിശയിച്ചേക്കാം. അതിനും മാർഗമുണ്ട്, അച്ഛന്റെയോ (പെൻഷൻ) സഹോദരങ്ങളുടെയോ വരുമാനം കൊണ്ട് ജീവിക്കും. വീട്ടിലെ കാരണവർ ആണെന്ന് എല്ലാവരും അംഗീകരിച്ചു കൊടുക്കണം. കേരളത്തിൽ കണ്ടു വരുന്ന അപൂർവ ഇനം ചെറുപ്പക്കാരുടെ ഒരു പ്രതിനിധി ആണ്. 

ശങ്കുവിന്റെ ദിനകൃത്യങ്ങൾ 
പണിയൊന്നും ഇല്ലാത്ത ശങ്കുവിന്റെ വിനോദങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം. ശങ്കു ഒരു സിനിമ ഭ്രാന്തൻ ആണ്. അടി, ഇടി, വെട്ട്, കുത്ത് ഇവ തിങ്ങി നിറഞ്ഞ അന്യഭാഷാ ചിത്രങ്ങൾ മാത്രമേ കാണു. അതിലെ നായകരെ അനുകരിച്ചു മുടി വെട്ടും, ഉടുപ്പുകൾ വങ്ങും. രാവിലെ കണ്ണ് തുറന്നാൽ കണി കാണാൻ ഇഷ്ട നടന്റെ വലിയ ചിത്രം കട്ടിലിന്റെ എതിരെയുള്ള ഭിത്തിയിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട്. ഉറക്കം ഉണർന്നാൽ ഉടനെ ചിത്രത്തിന് മുൻപിൽ പ്രഭാത വന്ദനം നടത്തും. ഇഷ്ട നടന്റെ സിനിമയിലെ ഒന്ന് രണ്ടു പാട്ടുകൾ ഭക്തിയോടെ ഉറക്കെ പാടും, എന്നിട്ട് കർപ്പൂരം ഉഴിയും. പല്ല് തേക്കാതെ ചായ കുടിക്കാൻ വന്നിരിക്കും. പത്രത്തിൽ നോക്കി തിയേറ്ററിൽ പടം മാറിയോ എന്ന് നോക്കും. മറ്റു വാർത്തകൾ അലർജി ആയതു കൊണ്ട് നോക്കാൻ മിനക്കെടാറില്ല.

ശങ്കുവിന്റെ ലീലാ വിലാസങ്ങൾ 
ചായ കുടി കഴിഞ്ഞാൽ അന്നത്തെ പരിപാടികൾ പ്ലാൻ ചെയ്യും. അന്ന് ആരെ ഒക്കെ പറ്റിക്കാം എന്ന് ആലോചിച്ചു നോക്കും. വീട്ടിൽ കമ്പ്യൂട്ടർ ഉണ്ട്. അതിനു മുൻപിൽ ഓന്ത് ഇരിക്കുന്ന പോലെ എത്ര നേരം വേണമെങ്കിലും അനങ്ങാതെ ഇരിക്കും. വീട്ടുകാർ വിചാരിക്കും എന്തെങ്കിലും ബുദ്ധിപരമായ പ്രവർത്തനങ്ങൾ നടത്തുകയാണോ എന്ന്. കുറച്ചു വ്യാജ  ഇമെയിൽ വിലാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഉന്നത കുലജാതരായ ആളുകളുടെ പേരുകൾ (ഉദാ: ഷിബു വർമ്മ) സ്വയം ആരോപിച്ച് പെണ്‍കുട്ടികളുമായി കിന്നാരം പറയുകയാണ് കക്ഷിയുടെ പ്രധാന പരിപാടി. താൻ ക്ഷത്രിയ കുടുംബത്തിൽ ആണ് ജനിച്ചതെന്നും, ഇന്ത്യയിലെ വിഖ്യാതമായ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് പഠിച്ചതെന്നും വീമ്പിളക്കും. കിന്നാരം പറഞ്ഞു പറഞ്ഞു ആശാന്റെ തനി നിറം ക്രമേണ പുറത്തു കാണിക്കും. ലൈംഗിക ചുവയുള്ള സംസാരം തുടങ്ങും. കന്നി മാസത്തിൽ നായ്ക്കൾ കാണിക്കുന്ന ചേഷ്ടകൾ തുടങ്ങും. അന്നേരം പെണ്‍കുട്ടികൾ ഓടി രക്ഷപെടും. 

അശ്ലീല ചിത്രങ്ങളും, വീഡിയോയും ശേഖരിക്കലാണ് വേറൊരു നേരമ്പോക്ക്. അത്തരം സാഹിത്യത്തിന്റെ നല്ലൊരു ഹോം ലൈബ്രറി അദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. ഗൾഫിൽ കൂടെ ജോലി ചെയ്തിരിന്ന ഫിലിപ്പിനോ പെണ്‍കുട്ടികളുടെ ചിത്രങ്ങളും കമ്പ്യൂട്ടറിൽ സൂക്ഷിച്ചിട്ടുണ്ട്. മിക്കവാറും ആ ചിത്രങ്ങളിൽ ഉറ്റു നോക്കിക്കൊണ്ട്‌ പകൽക്കിനാവ് കാണും. ഗൾഫിൽ നിന്നും വന്നതിനു ശേഷം സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങി കുറച്ചു പേർക്കെങ്കിലും ഒരു വരുമാന മാർഗം ഉണ്ടാക്കി കൊടുക്കാം എന്നതായി അടുത്ത ചിന്ത. വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന ജോലികൾ കണ്ടു പിടിച്ചു കൊടുക്കുന്ന ഒരു വെബ്‌സൈറ്റിൽ അദ്ദേഹം ഒരു പരസ്യം കൊടുത്തു. പേർസണൽ അസ്സിസ്റ്റന്റിനെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിചയം ഇവ ഒന്നും വേണ്ട. ഒരേ ഒരു നിബന്ധന അപേക്ഷിക്കുന്നവർ സ്ത്രീകൾ ആയിരിക്കണം. സമീപ ജില്ലകളിൽ നിന്നുള്ള ചില സ്ത്രീകൾ ജോലിക്ക് അപേക്ഷിച്ചു. അദ്ദേഹം വെബ്‌സൈറ്റിൽ തന്നെ ഓണ്‍ലൈൻ ഇന്റർവ്യൂ തുടങ്ങി. എല്ലാവരോടും Skype അക്കൗണ്ട്‌ ഉണ്ടോ എന്ന് തിരക്കി. ഉണ്ടെന്നു എല്ലാവരും സമ്മതിച്ചു. വിശദമായ ഇന്റർവ്യൂ Skype ൽ വീഡിയോ ചാറ്റിങ് മുഖേന നടത്തുമത്രെ. പത്തു മിനിറ്റ് നഗ്നരായി നിൽക്കുന്നവർക്ക് ജോലി ഉടൻ നൽകും. ഓണ്‍ലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക്  വണ്ടിക്കൂലിയും, മെനക്കെട് കൂലിയും അദ്ദേഹം വാഗ്ദാനം ചെയ്തു. എല്ലാവരും ജോലി വേണ്ടായേ എന്ന് പറഞ്ഞു ഓടി രക്ഷപെട്ടു. ഈ കേരളം ഗതി പിടിക്കില്ല എന്ന് ശങ്കു മുതലാളി ശപിച്ചു.

ഉപസംഹാരം
ശങ്കുവിനെ കല്യാണം കഴിപ്പിക്കാൻ വീട്ടുകാർക്ക് ആഗ്രഹം ഉണ്ട്. ആരെങ്കിലും പെണ്ണ് കൊടുക്കണ്ടേ. ശങ്കു ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ എജന്റു ആയും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. "ഇമ്മാനുവൽ"സിനിമ ഇറങ്ങിയതിനു ശേഷം സ്വകാര്യ ഇൻഷുറൻസ് എടുക്കുന്ന പരിപാടി എല്ലാവരും നിർത്തിയ കാര്യം ശങ്കു അറിഞ്ഞില്ല എന്ന് തോന്നുന്നു. ആരും ഇൻഷുറൻസ് എടുക്കാത്തത് കൊണ്ട് സ്വന്തം വീട്ടുകാരെക്കൊണ്ട്  തന്നെ പോളിസികൾ അദ്ദേഹം വാങ്ങിപ്പിക്കുന്നു. ശങ്കുവിന്റെ  ജീവിത യാത്ര അങ്ങനെ തുടരുന്നു. 

അനുബന്ധം: ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തി വിവരണം തന്റെതാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രമാണെന്ന് അറിയിച്ചു കൊള്ളുന്നു.

Image courtesy: http://theimagestop.com            

Friday, January 17, 2014

ഫേസ്ബുക്കിലെ പേക്കൂത്തുകൾ

ആൽബർട്ട് ഐൻസ്റ്റൈൻ അണു സിദ്ധാന്തം കണ്ടു പിടിച്ചപ്പോൾ വിചാരിച്ചില്ല അതിന്റെ സംഹാര ശേഷി എത്ര മേൽ ഉണ്ടാവും എന്ന്. അത്  പോലെയാണ്, മാർക്ക്‌ സക്കർബെർഗ് എന്ന ശനിയൻ ഫേസ്ബുക്ക് എന്ന സങ്കേതം കണ്ടു പിടിച്ചത്. അത് മൂലം നമ്മുടെ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ഫേസ്ബുക്ക് സുഹൃത്ത് ബന്ധം സൂക്ഷിക്കാൻ പറ്റിയ ഒരു ഉപാധി തന്നെയാണ്. എങ്കിലും, അത് വ്യക്തി ജീവിതത്തിലും, കുടുംബ ബന്ധങ്ങളിലും ഉണ്ടാക്കുന്ന വിള്ളലുകളും എത്ര വലുതാണെന്ന് എന്ന് നമുക്ക് നോക്കാം. 

ഫേസ്ബുക്കുമായി ബന്ധപെട്ടു ഒരു പാടു വാർത്തകൾ മലയാള പത്രങ്ങളിൽ അടുത്ത കാലത്ത്  കൂടുതലായിപ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വിവാഹിതരും, അല്ലാത്തവരും ഫേസ്ബുക്ക് കുരുക്കുകളിൽ ചെന്ന് വീണ വാർത്തകൾ ആയിരിന്നു അവയെല്ലാം. വിവാഹിതരായ സ്ത്രീകൾക്കും, വിദ്യാർത്ഥിനികൾക്കും ആണ് കൂടുതൽ അമളി പറ്റിയത്. ഒരു വിദ്യാർത്ഥിനി ഫേസ്ബുക്ക് വഴി യുവാവ്‌ എന്ന് നടിച്ചു ബന്ധം സ്ഥാപിച്ചതും, നേരിൽ കാണാൻ ചെന്നപ്പോൾ ഫേസ്ബുക്ക് കാമുകൻ 65 വയസുകാരൻ ആണെന്ന് അറിഞ്ഞു പെണ്‍കുട്ടി ബോധം കെട്ടു വീണതും നമ്മുടെ കേരളത്തിൽ തന്നെയാണ്. ഇന്നേ വരെ നേരിട്ട് കാണാത്ത ഒരാളെ കാണാൻ ഇറങ്ങി പുറപ്പെടുന്ന സ്ത്രീകളുടെ പ്രവണത സാമൂഹിക പ്രവർത്തകരെയും, മനശാസ്ത്ര വിദഗ്ദരേയും അമ്പരപ്പിക്കുന്നു. പെണ്‍കുട്ടികൾ ഫേസ്ബുക്ക് കാമുകനെ നേരിട്ട് കാണാൻ രക്ഷിതാക്കൾ അറിയാതെ വീട് വിട്ടു പോകുന്നതു ഇന്ന് സർവ്വ സാധാരണം ആണ്. നാട്ടുകാരുടെയും പോലീസിന്റെയും ഇടപെടൽ മൂലം മാത്രമാണ് ചില പെണ്‍കുട്ടികൾ എങ്കിലും രക്ഷിതാക്കളുടെ അടുക്കൽ സുരക്ഷിതമായി തിരിച്ചെത്താൻ കഴിഞ്ഞത്. ചില വീട്ടമ്മമാരുടെ സ്വർണവും, പണവും, മാനവും ഫേസ്ബുക്ക്‌ കാമുകന്മാർ അടിച്ചു മാറ്റിയിട്ടുണ്ട്. ചിലർ നാണക്കേടു കൊണ്ട് പറ്റിയ അമളി പുറത്തു പറയാതെ ജീവിക്കുന്നു. ചിലരുടെ ദാമ്പത്യ ബന്ധം തകർന്നതും ഫേസ്ബുക്കിലെ ഒളിച്ചുകളി പുറത്തായപ്പോൾ ആണ്. ഫേസ്ബുക്ക്‌ ദുരുപയോഗം മൂലമുള്ള ഒരു പാടു കേസുകൾ വനിത കമ്മിഷനിൽ എത്തുന്നുണ്ടെന്ന് ഒരു കമ്മിഷൻ അംഗം ഈയിടെ വെളിപ്പെടുത്തുക ഉണ്ടായി. 

ഫേസ് ബുക്കിലെ ഭൂരിഭാഗം അക്കൌണ്ടുകളും വ്യാജം ആണെന്ന് കമ്പനി തന്നെ സമ്മതിച്ചിട്ടുണ്ട്. ഫേസ് ബുക്ക് വിരുതന്മാർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. കൃത്രിമ ഫേസ് ബുക്ക്‌ അക്കൌണ്ട് ഉണ്ടാക്കി സുന്ദരന്മാരായ പരസ്യ കലാകാരന്മാരുടെയും മറ്റും ചിത്രം തന്റെതാണെന്ന് വരുത്തി ഇടുന്നു. സ്ത്രീകളോട് അങ്ങോട്ട്‌ കയറി ചങ്ങാത്തം കൂടുന്നു. വീട്ടിലെ ചെറിയ പിണക്കങ്ങളും മറ്റും മുതലാക്കി സ്ത്രീകളുടെ വിശ്വാസ്യത ആർജിക്കുന്നു. കൂടുതൽ പരിചയം മുറുകുന്നതോടെ ഇക്കിളി സംഭാഷണം ഫോണ്‍ വഴിയും അല്ലാതെയും തുടങ്ങുന്നു. ഇതിനിടക്ക് പണവും സ്വർണവും ഒക്കെ കൊടുത്തു ഫേസ്ബുക്ക്‌ കാമുകന്മാരെ സഹായിക്കുന്നവരുണ്ട്. പിന്നീട് നേരിട്ട് കാണാനുള്ള പദ്ധതി തയ്യാറാക്കുന്നു. ദൂരെ ഏതെങ്കിലും സ്ഥലത്ത് പോയി കണ്ടു മുട്ടാമെന്നും, അവിടെ പോയി ചായ കുടിക്കാനുള്ള ചിലവിലേക്കായി വീട്ടിലുള്ള സ്വർണവും, പണവും ഒക്കെ എടുത്തു കൊള്ളാനും പറയുന്ന വിരുതന്മാരും ഉണ്ട്!! ഒരു ബംഗാളി യുവ നടന്റെ ചിത്രം ഇട്ടു ഫേസ് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങിയ ഒരു വീരൻ, ഡോക്ടർ ആണെന്ന് സ്വയം പരിചയപെടുത്തി ഒരു യുവതിയിൽ നിന്ന് ലക്ഷകണക്കിന് രൂപയാണ് അടിച്ചു മാറ്റിയത്. ഇങ്ങനെ വ്യാജ അക്കൌണ്ടുകൾ ഉണ്ടാക്കാതെ യഥാർത്ഥ പ്രൊഫൈൽ ഉപയോഗിച്ച് വിശ്വാസം പിടിച്ചു പറ്റി അവിവിവാവിഹതരെയും, വീട്ടമ്മമാരെയും സാമ്പത്തികമായും, ലൈന്ഗ്കിമായും ചൂഷണം ചെയ്യുന്നവരും ഉണ്ട്. 

അടുത്ത കാലത്ത് ഒരു വീട്ടമ്മയെ ഒരു ഫേസ്ബുക്ക്‌ കാമുകൻ സിനിമ കാണാൻ ദൂരെ സ്ഥലത്തേക്ക് ക്ഷണിച്ചു. ഇത് വരെ കണ്ടിണ്ടില്ലാത്ത കാമുകനെ നേരിട്ട് കാണാമല്ലോ എന്നും, കൂട്ടത്തിൽ ഒരു സിനിമയും കാണാമല്ലോ എന്ന ആഗ്രഹത്താൽ വീട്ടമ്മ ഭർത്താവു അറിയാതെ യാത്ര പ്ലാൻ ചെയ്തു. ഇതറിഞ്ഞ ഭർത്താവ്, ഒന്നും അറിയാത്ത ഭാവത്തിൽ വീട്ടമ്മയെ അനുഗമിച്ചു. അത് കാരണം, ഫേസ്ബുക്ക്‌ കാമുകന്റെ പദ്ധതികൾ ഒന്നും തന്നെ പൂവണിഞ്ഞില്ല. ഭർത്താവ്  ചോദ്യം ചെയ്തപ്പോൾ, തങ്ങൾ രണ്ടു പേരും പുരോഗമന ചിന്താഗതിക്കാർ ആയതു കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് പറഞ്ഞു ഭാര്യ തടി തപ്പാൻ ശ്രമിച്ചു. അവിവിവാഹിതനായ ഫേസ് ബുക്ക്‌ കാമുകനോട് ഭർത്താവു ചോദിച്ചു, നിന്റെ കല്യാണം കഴിഞ്ഞിട്ട് ഭാര്യയെ എന്റെ കൂടെ തനിച്ചു സെക്കന്റ്‌ ഷോയിക്ക് വിടാമോ എന്ന്. പറ്റില്ല എന്നാണ് കാമുകൻ പറഞ്ഞത്. എന്തൊരു പുരോഗമന ചിന്താഗതി!! മറ്റുള്ളവന്റെ ഭാര്യയുടെ മേൽ പുരോഗമന ചിന്താഗതി ആകാം. സ്വന്തം കാര്യം വരുമ്പോൾ, പുരോഗമന ചിന്താഗതി ഇല്ല. കലക്ക വെള്ളത്തിൽ മീൻ  പിടിക്കാൻ ആണ് ഫേസ് ബുക്ക്‌ കാമുകൻ ശ്രമിച്ചത്.

പാചക വാതകത്തിനും, ഉപ്പിനും കർപ്പൂരത്തിനും വരെ അധാർ കാർഡ്‌ കാർഡ്‌ നിർബന്ധം ആക്കുന്ന സർക്കാർ ഫേസ് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങാനും ആധാർ കാർഡ്‌ നിർബന്ധം ആക്കണം. എങ്കിൽ ഫേസ് ബുക്ക്‌ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കുറേയൊക്കെ തടയാൻ പറ്റും.  

Tuesday, January 14, 2014

ടെലവിഷനു മുൻപിലെ ശിലാ പ്രതിമകൾ

കേരളത്തിലെ കുഞ്ഞുങ്ങൾ ടെലവിഷനു മുൻപിൽ മുരടിച്ചു പോകുകയാണോ? അടുത്തയിടെ കുറച്ചു വീടുകൾ സന്ദർശിച്ചപ്പോൾ എനിക്ക് കിട്ടിയ പൊതുവായ ഒരു അനുഭവം ഞാൻ ഇവിടെ പങ്കു വെയ്ക്കുന്നു.  വീട്ടിലെ ഇരിപ്പ് മുറിയിൽ നിശ്ചേഷ്ടരായി ടിവിയിലേക്ക് കണ്ണ് നട്ടിരിക്കുന്ന ഇരിക്കുന്ന കുഞ്ഞുങ്ങളെ ആണ്  എല്ലായിടത്തും കാണാൻ  കഴിഞ്ഞത്. ടിവിയിൽ കണ്ണും നട്ടിരിക്കുമ്പോൾ വീട്ടിലേക്ക്  മറ്റൊരാൾ കടന്നു വരുന്നത് അവർ അറിയുന്നതേയില്ല. ഞാൻ അവന്റെ അരികിൽ ഇരുപ്പ് ഉറപ്പിച്ചിട്ടും അവൻ അറിഞ്ഞ മട്ടില്ല. ഞാൻ എന്തോ ചോദിയ്ക്കാൻ അവനോടു തുനിഞ്ഞു. അവൻ തല ടിവിക്ക് മുന്നിലേക്ക്‌  കൂടുതൽ വലിച്ചു നീട്ടി. കൊച്ചു ടിവിയിൽ അവൻ "ഡോറയുടെ പ്രയാണം"(Dora the Explorer) എന്ന കാർട്ടൂണ്‍ ആസ്വദിക്കുകയാണ്. ഗൃഹനാഥൻ എന്നോടു ഇപ്പോൾ വരാം എന്ന് പറഞ്ഞു അകത്തേക്ക് പോയി. ഞാൻ ശിലാ പ്രതിമയുടെ  അടുത്തു ഇരിപ്പ് തുടർന്നു. ഇടവേള വന്നു. ടിവിയിൽ പരസ്യം തുടങ്ങി. വിശപ്പ്‌ അലട്ടിയത് കൊണ്ടാവണം, ശില അനങ്ങി തുടങ്ങി. എന്നെ ഒന്ന് തുറിച്ചു നോക്കി. അപ്പോളാണ് ഞാൻ അടുത്തു ഇരിക്കുന്ന കാര്യം അവൻ അറിഞ്ഞത് തന്നെ. അവൻ ഉറക്കെ അലറി "വിശക്കുന്നേ" എന്ന്. അപ്രതീക്ഷിതമായ നിലവിളി കേട്ട് ഞാൻ ഞെട്ടി. അവന്റെ അമ്മ  ഉടനെ തന്നെ അടുക്കളയിൽ നിന്നും ചില ഭക്ഷണ സാധനങ്ങളുമായി അവിടേക്ക് ഓടിയെത്തി. അവന്റെ മുന്നില് അവയെല്ലാം വളരെ ഭയ, ഭക്തി ബഹുമാനത്തോടെ നിരത്തി വെച്ചു. അവൻ ടിവിയിൽ നിന്നും കണ്ണെടുക്കാതെ ഭക്ഷണം കഴിച്ചു തുടങ്ങി. ഭക്ഷണത്തിന്റെ സ്വാദ് അവൻ അറിയാതെയാണ് വാരി വലിച്ചു അകത്ത് ആക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഭക്ഷണം  ശേഷം  അവൻ പ്ലേറ്റുകൾ ഒരു വശത്തേക്ക് തള്ളി നീക്കിയ ശേഷം ടിവി കാഴ്ച തുടർന്നു. അൽപ നേരം ഞാനും അവനോടൊപ്പം ഡോറയുടെ പ്രയാണത്തിൽ മുഴുകി. "ഡോറയുടെ പ്രയാണം " തീർന്നു. അവൻ വീണ്ടും അസ്വസ്ഥൻ ആകാൻ തുടങ്ങി. അവൻ പെട്ടെന്ന് ചാടി എഴുന്നേറ്റു അലറി "പോഗോ". ഞാൻ വീണ്ടും ഞെട്ടി പോയി, പോകാനായി ചാടി എഴുന്നേറ്റു. എന്റെ സാനിധ്യം അവന് ഇഷ്ടപെട്ടില്ല എന്ന് ഞാൻ വിചാരിച്ചു. പോകല്ലേ എന്ന് പറഞ്ഞു കൊണ്ട് അവന്റെ അച്ഛൻ ഓടി വന്നു. അവന്റെ അച്ഛൻ റിമോട്ട് എടുത്തു വേറൊരു ചാനൽ  ഇട്ട് കൊടുത്തു. എന്നിട്ട് എന്നോടായി പറഞ്ഞു, "അയ്യോ, അവൻ പോകാനല്ല  പറഞ്ഞത്, പോഗോ (Pogo) ചാനൽ വെച്ച് കൊടുക്കാനാണ് പറഞ്ഞത്, ഇപ്പോൾ പോഗോയിൽ ചോട്ടാ ഭീം ഉണ്ട് ". അദ്ദേഹം ചിരിച്ചു കൊണ്ട് മൊഴിഞ്ഞു. തെറ്റായി കേട്ടതാണെന്നു ഞാനും പറഞ്ഞു. അപ്പോൾ, കുട്ടി എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് വീണ്ടും ചോട്ടാ ഭീമനിൽ മുഴുകി. 

ഇതാണ് നമ്മുടെ കുട്ടികളുടെ ഇന്നത്തെ അവസ്ഥ. അവരുടെ ബുദ്ധിയും, കായികശേഷിയും ടിവിക്ക് മുൻപിൽ തളച്ചു ഇടുന്നു.  സാമൂഹിക ബന്ധങ്ങൾ കുറയുന്നു. വായനശീലം വളരുന്നില്ല. ധാർമിക മൂല്യങ്ങൾ ഉണ്ടാകുന്നില്ല. മനുഷ്യത്വം ഇല്ലാതാകുന്നു. മൂല്യച്യുതി സംഭവിക്കുന്നു. അവസാനമായി സമൂഹം അധപതിക്കുന്നു. എങ്ങനെ ഈ കുട്ടികളുടെ ഇടയിൽ നിന്നും നാളെയുടെ വാഗ്ദാനങ്ങളായ ശാസ്ത്രഞ്ജരും, കലാകാരന്മാരും, കായിക താരങ്ങളും ഉണ്ടാകും?

Monday, January 6, 2014

അച്ഛനെ കാണാതെ വളരുന്ന പെണ്‍കുട്ടികൾ

 ഇന്ന് രാവിലെ എന്റെ കണ്ണിനെ ഈറൻ അണിയിച്ച ഒരു സംഭവം ഉണ്ടായി. ഞാൻ രാവിലെ ക്ലാസിനു പോകാനായി വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങും നേരം 90 വയസ്സ് കഴിഞ്ഞ എന്റെ അമ്മൂമ്മ (അച്ഛന്റെ അമ്മ) വീട്ടിലേക്ക് വന്നു. എന്റെ അടുത്തായി ഇരുന്ന ശേഷം എന്നോടു ചോദിച്ചു, നീ യുനിവെർസിറ്റിയിൽ പോകുന്ന വഴി കുമാരനല്ലൂര് ഇന്ന പേരിലുള്ള ഒരു വീട് ഉണ്ടോ എന്ന് അന്വേഷിക്കുമോ എന്ന്. ഞാൻ ചോദിച്ചു എന്തിനാണ് അമ്മൂമ്മേ ആ വീട് തിരക്കുന്നത് എന്ന്. അമ്മൂമ്മ പറഞ്ഞു, "എന്റെ അച്ഛന്റെ വീട് അവിടെയാണ്". ഈയിടെയായി അമ്മൂമ്മ അച്ഛനെ തുടരെ സ്വപ്നം കാണുന്നു എന്ന്. ആ വീട്ടിൽ ആരെങ്കിലും ഒക്കെ അവശേഷിച്ചിട്ടുണ്ടോ എന്ന് അറിയാൻ ആണെന്ന്. അമ്മൂമ്മക്ക്‌ അച്ഛന് വേണ്ടി ബലിയിട്ടാൽ കൊള്ളാമെന്നുണ്ട്. അമ്മൂമ്മ ആ പഴയ കഥ എന്നോടു പറയാൻ തുടങ്ങി.

Sunday, January 5, 2014

Green salad with Kurkure


Here is the preparation of a variety green salad suitable for casual occasions.

Salad cucumber- 250 gm
Carrot- 250 gm
Big onion- Big one
Tomoto- 1 number
Kurkure (Masala Munch)- Rs. 15 pack
Lime- Half piece

Cut all vegetables and put it in a bowl. Pour Kurkure on vegetables and mix all items. This can serve for two persons. Kurkure can give a different spicy taste. Add some roasted peanuts for nutty taste. Squeeze lime on vegetables. This salad is a good companion with chilled beer or other soft drinks.