Monday, September 5, 2016

കൽക്കത്ത ചിത്രങ്ങൾ (യാത്രാ വിവരണം)

ബാല്യകാലം മുതൽ ബംഗാൾ ഒരു മരീചിക ആയിരിന്നു എനിക്ക്. ബംഗാളിനെക്കുറിച്ചു വായനാനുഭവം മാത്രമാണുണ്ടായിരുന്നത്. സ്കൂൾ വിദ്യാർഥി ആയിരിന്ന കാലത്ത് വായിച്ച ബംഗാളി നോവലുകളുടെ മലയാള പരിഭാഷ നൽകിയ  വായനാ സുഖം ഇന്നും മനസ്സിലുണ്ട്. ഹേമന്ദ കുമാർ മുഖർജീ, എസ്.ഡി. ബർമൻ, മന്നാ ഡേ, സലിൽ ചൗധരി തുടങ്ങിയ ബംഗാളി സംഗീത പ്രതിഭകളുടെ ഒരു ആരാധകൻ ആണ് ഞാൻ. എന്നെങ്കിലും ബംഗാൾ സന്ദർശിക്കണമെന്ന എന്റെ കുട്ടിക്കാല ആഗ്രഹം സഫലമാകാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു. 

ബംഗാൾ ലൈബ്രറി അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്‌ട്ര കോഹ സ്വന്തന്ത്ര സോഫ്റ്റ്‌വെയർ സെമിനാറിന്റെ ക്ഷണിതാക്കൾ ആയിട്ടാണ് ഞങ്ങൾ കൽക്കത്തക്ക് പുറപ്പെട്ടത്‌. കോട്ടയത്ത്‌ നിന്ന് ട്രെയിൻ മാർഗം ചെന്നൈയിലേക്കും അവിടെ നിന്നും വിമാന മാർഗം കൽക്കത്തയിലേക്കും എത്തി ചേർന്നു. നേതാജിയുടെ പേരിലാണ് കൊൽക്കത്തയിലെ അന്താരാഷ്‌ട്ര വിമാനത്താവളം (Netaji Subhas Chandra Bose International Airport) അറിയപ്പെടുന്നത്. 

സന്ജോയിയും (നടുവിൽ)  സാഹസികനായ ടാക്സി ഡ്രൈവർക്കുമൊപ്പം.
ഞങ്ങളെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ സന്ജോയ് ഡേ എന്ന ലൈബ്രറി സയൻസ് വിദ്യാർത്ഥിയെ ആണ് സംഘാടകർ ചുമതലപ്പെടുതിയിരിന്നത്. വിമാനം ഇറങ്ങിയ ഉടനെ തന്നെ സന്ജോയ് പത്തു നിമിഷങ്ങൾക്കുള്ളിൽ എത്തുമെന്നു വിളിച്ചു പറഞ്ഞു. ഞങ്ങൾ ബഹിർഗമന കവാടത്തിൽ സന്ജോയിയെ കാത്ത്  നിൽപ്പ് തുടങ്ങി. പത്തു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു മഞ്ഞ അംബാസിഡർ കാർ ഓടിക്കിതച്ചു ഞങ്ങളുടെ അടുത്തു വന്നു നിന്നു. സന്ജോയ് ഡോർ തുറന്നു ചാടിയിറങ്ങി പെട്ടെന്നൊരു ഷേക്ക്‌ ഹാണ്ടും തന്നു വേഗത്തിൽ ഞങ്ങളെയും ബാഗുകളെയും കാറിനുള്ളിലാക്കി യാത്ര തുടങ്ങി. ഇത്ര ധൃതി വേണമായിരിന്നോ എന്ന് ചിന്തിച്ചു തുടങ്ങിയപ്പോൾ ആണ് സന്ജോയ് ധൃതി കൂട്ടിയതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. ഞങ്ങളുടെ പിറകെ ഒരു സെക്യൂരിറ്റിക്കാരൻ വിസിൽ ഊതിക്കൊണ്ടു വരുന്നുണ്ടായിരിന്നു. പാർക്കിംഗ് ഇല്ലാത്തയിടത്താണ് സന്ജോയ് ഹിന്ദി സിനിമ സ്റ്റൈലിൽ കാർ കൊണ്ട് ചാടിച്ചത്!!

Sunday, September 4, 2016

പറമ്പിക്കുളം വന്യജീവി സങ്കേതം (യാത്രാ വിവരണം)

പറമ്പിക്കുളം വന്യജീവി സങ്കേതം കേരളത്തിൽ ആണെങ്കിലും, തമിഴ്‌നാട്ടിൽ പ്രവേശിച്ചിട്ട് വേണം അവിടെയെത്താൻ. അമൃത എക്സ്പ്രസ്സ് ട്രെയിൻ രാവിലെ 6.30നു പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ തന്നെ പ്രഭാത കർമ്മങ്ങൾ ധൃതിയിൽ ചെയ്‌ത ശേഷം പൊള്ളാച്ചിക്കുള്ള ട്രെയിനിലേക്ക് ഓടിക്കയറി. ടോയ്‌ലറ്റിനു മുന്നിലെ ക്യൂ ആണ് സമയ നഷ്ടം ഉണ്ടാക്കിയത്. ഒന്നാമത്തെ പ്ലാറ്റഫോമിൽ ഉണ്ടായിരുന്നത് മൂന്നു കക്കൂസ് മാത്രം. ക്യൂവിൽ നിന്ന് എല്ലാവരെയും പോലെ ഞങ്ങളും ഭക്തി നിർഭരരായി ദേവാലയ വാതിൽ തുറക്കുന്നതും കാത്തു നിന്നു!! അകത്തു കയറിയവർക്കു എത്രയും സുഗമമായ മലശോധന ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചു. ചില വിദ്വാന്മാർ കക്കൂസിൽ കയറി കുളിയും പാസ്സാക്കി, അത് മൂലം സമയനഷ്ടം പിന്നെയും ഉണ്ടായി.

രാജ്യറാണി ട്രെയിൻ തന്നെയാണ് പൊള്ളാച്ചിയിലേക്ക് പോകുന്നത്. മീറ്റർ ഗേജ് ആയിരുന്ന പാലക്കാട് - പൊള്ളാച്ചി റെയിൽ പാത 2015ൽ ആണ് ബ്രോഡ്ഗേജിലേക്കു മാറിയത്. രാവിലെ 8 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 9.45 നു പൊള്ളാച്ചിയിൽ എത്തും. പ്രഭാത ഭക്ഷണം വാങ്ങിക്കൊണ്ടു ട്രെയിനിൽ കയറി. ട്രെയിൻ പുറപ്പെട്ടു അധികം താമസിയാതെ തന്നെ മനംകുളിർക്കുന്ന കാഴ്ചകൾ വന്നു തുടങ്ങി. പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ കൂടിയാണ് ട്രെയിൻ കടന്നു പോകുന്നത്. പശ്ചിമഘട്ട മലനിരകൾ വരവായി. മഴമൂലം ഉണ്ടായ നീർച്ചാലുകൾ വെള്ളി മാല പോലെ മലനിരകളിൽ തിളങ്ങുന്നു. പച്ചപ്പട്ടു വിരിച്ച പാടങ്ങൾ. തെങ്ങിന്തോപ്പുകൾ. അവക്കിടയിൽ പ്രഭാത സവാരി നടത്തുന്ന മയിലുകൾ.