Saturday, October 25, 2014

പകിട പതിമൂന്ന് : ജ്യോതിഷഭീകരതയുടെ മറുപുറം

'ജാതകം പ്രശ്‌നമല്ല' എന്ന് മറുതലയ്ക്കലില്‍ നിന്നും കേള്‍ക്കുന്ന മാത്രയില്‍ ഫോണിന്റെ റിസീവര്‍ താഴെവെക്കുന്ന മാതാപിതാക്കള്‍! തിഥിയും പക്കവും നാളും നോക്കി ഉത്തമപൗരരെ കീറിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദമ്പതികള്‍! പുത്രജനനം തങ്ങളുടെ മരണമായി കണ്ട് നവജാതശിശുവിനെ തറയിടലടിച്ച് കൊന്ന് ഭാവി സുരക്ഷിതമാക്കുന്ന പിതാക്കന്‍മാര്‍! വര്‍ഷങ്ങള്‍ പഴകിയ മാതാവിന്റെ ശവം മാന്തിയെടുത്ത് കായലില്‍ ഒഴുക്കി സൗഭാഗ്യം നേടാന്‍ കൊതിക്കുന്ന മക്കള്‍! പെട്ടിക്കട പോലെ മുക്കിലുംമൂലയിലും പൊട്ടിമുളയക്കുന്ന ജ്യോതിഷായലങ്ങള്‍! തട്ടിയിടിച്ചു വീഴാതെ നടക്കാനാവാത്ത തോതില്‍ വാസ്തുവിരുതന്മാരും മന്ത്രവാദികളും! സ്വര്‍ണ്ണംവാങ്ങി ഐശ്വര്യം നേടാന്‍ ആഭരണശാലകള്‍ക്ക് മുന്നില്‍ ബിവറേജസ് ക്യൂ തീര്‍ക്കുന്ന ദരിദ്രമഹിളകള്‍! പ്രഭാതകൃത്യം ചെയ്യാന്‍പോലും സമയം കുറിപ്പിച്ച് വാങ്ങുന്ന യു.ജി.സി ജന്മങ്ങള്‍! പ്രവചിച്ച് ജനത്തെ സേവിക്കണമെന്ന ആനക്കൊതി മൂത്ത് വി.ആര്‍.എസ് എടുത്തും കവടി നിരത്തുന്ന ഉദ്യോഗസ്ഥപ്രഭുക്കള്‍! പ്രവചനപുലയാട്ടുകളും അന്ധവിശ്വാസ പ്രഘോഷണങ്ങളുമായി 24 x7 പതഞ്ഞൊഴുകുന്ന മാധ്യമനദികള്‍!....''കേരളം അന്ധവിശ്വാസങ്ങളുടെ തമോഗര്‍ത്തം''എന്ന പരസ്യവാചകം നിങ്ങളെ തുറിച്ചു നോക്കുന്നതായി തോന്നുന്നുവോ? അറിയുക, പ്രശ്‌നം നിങ്ങളുടേതല്ല.

'യന്ത്രം'കയറ്റുമതി ചെയ്ത് രാജ്യത്തെ വ്യവസായവല്‍ക്കരിക്കാമെന്നും'ചക്രം' വിറ്റ് തങ്ങള്‍ക്ക് വേണ്ട ചക്രമുണ്ടാക്കാമെന്നും അന്ധവിശ്വാസിയുടെ 'അത്യാഗ്രഹ'ത്തില്‍ തങ്ങളുടെ ശുഭഗ്രഹമുണ്ടെന്നും തിരിച്ചറിയുന്ന ചൂഷകവര്‍ഗ്ഗം അവാര്‍ഡുകള്‍ നിര്‍മ്മിച്ച് സ്വന്തം തലവഴിയേ ഇട്ട് ജനത്തെ വീണ്ടും പരിഹസിക്കുകയാണ്. കേരളത്തെ ആസുരമാക്കുന്ന കാഴ്ചകളില്‍ ഇരുട്ടുംകറുപ്പും സമം ചാലിച്ചിരിക്കുന്നു. ആത്മവിശ്വാസവും ശാസ്ത്രബോധവും നഷ്ടപ്പെട്ട് ആരാധനാലയങ്ങളിലേക്കും ജ്യോതിഷഭവനങ്ങളിലേക്കും ബിവറേജസിന്റെ ക്യൂവിലേക്കും ലഹരികേന്ദ്രങ്ങളിലേക്കും ഒഴുകിപ്പോകുന്ന ഒരു ജനതയോട് നാമെന്താണ് പറയേണ്ടത്? അവര്‍ കാട്ടിക്കൂട്ടുന്നതൊക്കെ പ്രതിലോമകരവുമാണെന്നോ? നന്നായി! തീര്‍ച്ചയായും അവരത് ഇഷ്ടപ്പെടില്ല;നിങ്ങളെയും. സ്വന്തം പ്രേമഭാജനത്തെ ഇകഴ്ത്തുന്ന ഒരുവനെ നേരിടുന്ന വൈരാഗ്യബുദ്ധിയോടെ അവര്‍ നിങ്ങളെ താറടിക്കും. ''അച്ഛന് പറഞ്ഞാലും സഹിക്കാം, ചക്കര അന്ധവിശ്വാസങ്ങളെ തൊട്ടുകളിക്കരുത്''എന്ന ഭീഷണി വരും. ജീവിതത്തിലുടനീളം പഠനം അസഹ്യമായി കണ്ടവര്‍ അവരുടെ വിശ്വസമാലിന്യങ്ങളെക്കുറിച്ച്'ആഴത്തില്‍ പഠിക്കാന്‍'നിങ്ങളോടാവശ്യപ്പെടും.വിശ്വാസവിമര്‍ശനം തൊലിയുരിക്കുന്നത് പോലെയെന്ന് ആവലാതിപ്പെടുന്ന വിശ്വാസിവൃന്ദവും അവരുടെ കയ്യടിയും പരിലാളനയും മാത്രം ലക്ഷ്യമിടുന്ന പക്കമേളക്കാരും ഈ സമൂഹത്തില്‍ യുക്തിചിന്തയും ശാസ്ത്രബോധവും അനാവശ്യമാണെന്ന് തെളിയിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ദിക്കുകള്‍ ഭീതിദമായി കറുത്തിരുളുമ്പോള്‍ ജീര്‍ണ്ണതയുടെ വേരുകള്‍ ആഴങ്ങളിലേക്ക് തുളച്ചുകയറുമ്പോള്‍ പരാജയസാധ്യത ചൂണ്ടിക്കാട്ടി പിന്‍മാറാനുള്ള അവസരം കൂടിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ചില യുദ്ധങ്ങള്‍ അങ്ങനെയാണ്, പോരാട്ടം ഉപേക്ഷിക്കാനുള്ള അവകാശം കൂടി നിങ്ങള്‍ക്കുണ്ടായിരിക്കില്ല. കട്ടപിടിച്ച തമസ്സിലും അപൂര്‍വമായി വിരുന്നെത്തുന്ന മിന്നലൊളികള്‍ സ്വന്തം നഗ്നതയെ കുറിച്ചുള്ള തിരിച്ചറിവാണ് സമ്മാനിക്കുക. നാഗരികതയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും ഗുഹാസംസ്‌ക്കരാത്തിന്റെ കൊടുംതമസ്സിലേക്ക് പുറംതിരിഞ്ഞോടുന്നവരോട് നടത്തുന്ന പിന്‍വിളികള്‍ സമൂഹ പുന:ര്‍നിര്‍മ്മിതികളില്‍ നിര്‍ണ്ണായകമാകുന്നത് അങ്ങനെയാണ്............

(From The introduction of "PAKIDA 13" published by DC Books)

No comments:

Post a Comment